ട്രാക്ടര്‍ ഓടിച്ചും കര്‍ഷകര്‍ക്കൊപ്പം ഞാറ് നട്ടും രാഹുല്‍; അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ഞെട്ടി ഗ്രാമം
സോനിപട്ട്: ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ കര്‍ഷകരുമായി സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മദീന ഗ്രാമത്തില്‍ അപ്രതീക്ഷിതമായി എത്തിയ രാഹുല്‍ ഗാന്ധി കൃഷിയിടങ്ങളില്‍ കര്‍ഷകരോടൊപ്പം ചെലവഴിച്ചു. സന്ദര്‍ശന വേളയില്‍ രാഹുല്‍ നെല്‍വിതയില്‍ പങ്കെടുക്കുകയും ട്രാക്ടര്‍ ഓടിക്കുകയും ചെയ്തു.
കർഷകർ പണി സമയത്ത് കഴിക്കാന്‍ കൊണ്ടുവന്ന ഭക്ഷണവും കഴിച്ചതിന് ശേഷമാണ് രാഹുല്‍ മടങ്ങിയത്. രാഹുലിന്റെയും കര്‍ഷകരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാവിലെ 6.40 ന് ചെറിയ മഴയ്ക്കിടയിലാണ് രാഹുൽ ഗാന്ധി ഗ്രാമത്തിലെത്തി രണ്ടര മണിക്കൂറോളം അവിടെ ചെലവഴിച്ചതെന്ന് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

'വളരെ അപ്രതീക്ഷിതമായ ഒരു സന്ദര്‍ശനമായിരുന്നു അത്. ഗ്രാമവാസികളുമായും വയലില്‍ പണിയെടുക്കുന്ന കര്‍ഷകരുമായും അദ്ദേഹം സംവദിച്ചു. രാഹുല്‍ജി നെല്‍വിത്ത് നടാനും ട്രാക്ടര്‍ ഓടിക്കുകയും ചെയ്തു'- ഗൊഹാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ ജഗ്ബീര്‍ സിങ് മാലിക് പറഞ്ഞു. എം എല്‍ എ ഇന്ദുരാജ് നര്‍വാളിനൊപ്പം ജഗ്ബീര്‍ മാലിക് അവിടെ എത്തിയത്.
ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്ര വേളയിലാണ് രാഹുല്‍ സോനിപത്തിലെ കര്‍ഷകരുമായി സംവദിക്കാൻ സമയം കണ്ടെത്തിയത്. ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാഹുല്‍ ഒരു വെളുത്ത ടീഷര്‍ട്ടും പാന്റുമാണ് ധരിച്ചത്. പാടത്തേക്കിറങ്ങിയ രാഹുല്‍ പാന്റ് മുകളിലോക്ക് കയറ്റിവച്ചതും ചിത്രങ്ങളില്‍ കാണാം. രാഹുലിനൊപ്പം ഗ്രാമവാസികളും ചിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ദീപേന്ദര്‍ സിംഗ് ഹൂഡയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമവാസികള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം രാഹുല്‍ ഗാന്ധി സമയം ചെലവഴിക്കുകയും അവരുടെ ആശങ്കകള്‍ കേള്‍ക്കുകയും ചെയ്തുവെന്ന് ബറോഡയില്‍ നിന്നുള്ള എം എല്‍ എ നര്‍വാള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ഞങ്ങളെ ഞെട്ടിച്ചെന്ന് ഗ്രാമവാസികളും പറഞ്ഞു.












Click it and Unblock the Notifications