ജഹാംഗീർപുരിയിലെത്തിലെത്തി കോൺഗ്രസ് നേതാക്കൾ; തടഞ്ഞ് ദില്ലി പോലീസ്
ദില്ലി; ജഹാംഗീർപുരി സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ തടഞ്ഞ് ദില്ലി പോലീസ്. അജയ് മാക്കന്റെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് തടഞ്ഞത്. കയ്യേറ്റങ്ങൾ പൊളിച്ച് നീക്കിയ സ്ഥലം സന്ദർശിക്കണമെന്നും ജനങ്ങളെ കണ്ടതിന് ശേഷമേ മടങ്ങൂവെന്നും നേതാക്കൾ ആവർത്തിച്ചെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനിടയിൽ പോലീസും നേതാക്കളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ഇന്ന് രാവിലെയോടെയായിരുന്നു നേതാക്കൾ ജഹാംഗീർപുരിയിൽ എത്തിയത്. അജയ് മാക്കൻ, ദില്ലിയുടെ ചുമതലയുള്ള എ ഐ സി സി നേതാവ് ശക്തി സിംഗ് ഗോഹിൽ, എം പി ജെബി മേത്തർ തുടങ്ങിയ നേതാക്കളായിരുന്നു എത്തിയത്. സ്ഥലം സന്ദർശിച്ച് ജനങ്ങളോട് സംസാരിച്ച ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സന്ദർശനത്തിന് മുൻപ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയെ പോലും വില കൽപ്പിക്കാൻ സംഘപരിവാറും ബിജെപിയും തയ്യാറാകുന്നില്ലെന്ന ദയാകരമായ കാഴ്ചയാണ് ഇവിടെ നടക്കുന്നതെന്ന് എംപി ജെബി മേത്തർ പറഞ്ഞു. സംഘപരിവർ തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിനുള്ള അജണ്ടയുമായി കൂടുതൽ മുന്നോട്ട് പോകുന്ന കാഴ്ചയാണ് രാജ്യത്ത് മുഴുവൻ കാണാൻ സാധിക്കുന്നത്.ഇതിനെതിരെ ഇന്ത്യയെ സ്നേഹിക്കുന്ന ഭരണഘടനയെ വിലകൽപ്പിക്കുന്ന മുഴുവൻ ജനങ്ങളും അണിചേരണമെന്നും അവർ ആവശ്യപ്പെട്ടു.
ഇവിടെയുള്ളവർക്ക് പറയാനുള്ളത് കേൾക്കാനാണ് കോൺഗ്രസ് നേതാക്കൾ എത്തിയത്. എന്നാൽ ജഹാംഗീർപുരിയിൽ ഉള്ളവർക്ക് പറയാനുള്ളത് പുറം ലോകം അറിയുമെന്ന ഭയത്താലാണ് തങ്ങളെ അവിടേക്ക് ഇവർ കടത്തിവിടാതിരിക്കുന്നതെന്നും ജെബി മേത്തർ പറഞ്ഞു.
ജഹാംഗീർപുരിയിൽ തത്സ്ഥിതി തുടരണമെന്നാണ് ഇന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. അതുവരെ പൊളിക്കൽ നടപടി പാടില്ലെന്നും കോടതി നിർദ്ദേശച്ചിട്ടുണ്ട്. തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവുണ്ടായിട്ടും കെട്ടിടം പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ജഹാംഗീർപുരിയിൽ എന്താണ് നടക്കുന്നതെന്ന് കോടതി നിരീക്ഷിക്കുന്നുണ്ടെന്നും ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹർജികൾ സുപ്രീം കോടതി വീണ്ടും രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ബുധാനാഴ്ചയായിരുന്നു വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതർ പ്രദേശത്തെ കെട്ടിടങ്ങൾപൊളിച്ചു നീക്കാൻ ആരംഭിച്ചത്. സ്ഥലത്ത് നാനൂറോളം പോലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കൽ നടപടികൾ. നിരവധി കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. ഇതിനിടെ പൊളിക്കൽ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയത്തുല്‍ ഉലമ ഹിന്ദ് സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി പൊളിക്കൽ നടപടി നിർത്തിവെക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. അതേസമയം ഉത്തരവ് വന്നശേഷവും അധികൃതർ പൊളിക്കൽ നടപടി തുടർന്നു. ഉത്തരവ് ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു ഇത്. തുടർന്ന് അഭിഭാഷകർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയും അധികൃതർക്ക് ഉത്തരവ് കൈമാറാൻ രജിസ്ട്രിക്ക് കോടതി നിർദ്ദേശം നൽകുകയുമായിരുന്നു.












Click it and Unblock the Notifications