പഞ്ചാബിന് പിന്നാലെ ഗുജറാത്തിലും സർപ്രൈസ് നീക്കത്തിന് കോൺഗ്രസ്; രാഹുൽ-പ്രിയങ്ക ടീമിന്റെ തിരുമാനം ഇങ്ങനെ
പഞ്ചാബിന് പിന്നാലെ ഗുജറാത്തിലും സർപ്രൈസ് നീക്കത്തിന് കോൺഗ്രസ്; രാഹുൽ-പ്രിയങ്ക ടീമിന്റെ തിരുമാനം
അഹമ്മദാബാദ്; പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾക്ക് താത്കാലിക പരിഹാരം കണ്ടിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാന്റ്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗും യുവ നേതാവ് നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അധികാര വടംവലിയായിരുന്നു കോൺഗ്രസിന് തലവേദനയായത്. ഒടുവിൽ കടുത്ത എതിർപ്പുകൾക്കിടയിലും സിദ്ധുവിനെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനാക്കി പ്രഖ്യാപിച്ച് കൊണ്ടുള്ള നിർണായക നീക്കമാണ് പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്റ് സ്വീകരിച്ചത്.
ഇപ്പോഴിതാ പഞ്ചാബിന് പിന്നാലെ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലാണ് കോൺഗ്രസിന് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഇവിടെ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ചാണ് പാർട്ടിക്കുള്ളിൽ അതൃപ്തികൾ ശക്തമായിരിക്കുന്നത്.സ്ഥാനമോഹികൾ ഇതിനോടകം തന്നെ ചരടുവലി ആരംഭിച്ച് കഴിഞ്ഞു. എന്നാൽ ഇവിടേയും സർപ്രൈസ് നീക്കം നടത്താനാണ് രാഹുൽ-പ്രിയങ്ക ടീം ഒരുങ്ങുന്നതെന്നാണ് സൂചന.വിശദാംശങ്ങളിലേക്ക്
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അമിത് ചാദ്വ രാജിവെച്ചിരുന്നു. എന്നാൽ പുതിയ അധ്യക്ഷനെ ഹൈക്കമാന്റ് നിയമിച്ചിരുന്നില്ല. പുതിയ നിയമനം ഉണ്ടാകുന്നതുവരെ പദവിയിൽ തുടരാൻ ചാദ്വയോട് ദേശീയ നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.ഇപ്പോൾ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ ഉടൻ തന്നെ പുതിയ നേതാവിനെ നിയമിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്.

നിലവിൽ ഒഴിവ് വന്ന സ്ഥാനങ്ങളിലേക്ക് നിരവധി മുതിർന്ന നേതാക്കൾ ചരടുവലി നടത്തുന്നുണ്ട്. മുൻ പിസിസി അധ്യക്ഷനായ ഭാരത് സിംഗ് സോളംഗി, അർജുൻ മോദ്വാദിയ തുടങ്ങിയ നേതാക്കളാണ് നീക്കത്തിന് പിന്നിൽ. ഗുജറാത്ത് വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഹാർദിക് പട്ടേലും പദവിക്കായി രംഗത്തുണ്ട്. എന്നാൽ ഹാർദിക്കിനെതിരെ പാർട്ടിയിൽ ഒരു വിഭാഗം കടുത്ത എതിർപ്പാണ് ഉയർത്തുന്നത്.

അതേസമയം എതിർപ്പുകൾ വകവെയ്ക്കാതെ ഹാർദീക്ക് പട്ടേലിനെ തന്നെ സംസ്ഥാന അധ്യക്ഷനാക്കാനാണ് രാഹുൽ-പ്രിയങ്ക ഗാന്ധി ടീമിന്റെ തിരുമാനമെന്നാണ് സൂചന. സംസ്ഥാനത്ത് പട്ടേൽ സമുദായത്തിന് ശക്തമായ സ്വാധീനം ഉണ്ടെന്നിരിക്കെ പട്ടേലിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നത് ഗുണകരമാകുമെന്ന് നേതൃത്വം കരുതുന്നു.

2017 ലെ കോൺഗ്രസ് മുന്നേറ്റത്തിൽ നിർണായകമായിരുന്നു സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിന്റെ പിന്തുണ.പട്ടേൽ സംവരണ പ്രക്ഷോഭ നേതാവായിരുന്ന ഹർദിക്കിനെ പിന്തുണയ്ക്കാനുള്ള തിരുമാനമായിരുന്നു അന്ന് കോൺഗ്രസിന് ഗുണം ചെയ്തത്. സൗരാഷ്ട്ര, കച്ച് തുടങ്ങിയ മേഖലകളിൽ എല്ലാം കോൺഗ്രസിന്റെ മുന്നേറ്റത്തിന് ഇത് കാരണമായിരുന്നു.

2022 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു നേരത്തേ ഹാർദ്ദിക്കിനെ രാഹുൽ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.ഇതിനെതിരെ തുടക്കം മുതൽ തന്നെ പാർട്ടിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. പാർട്ടി നേതാക്കളെ തഴഞ്ഞ് കൊണ്ടുള്ള തിരുമാനം അംഗീകരിക്കാനാകില്ലെന്നായിരുന്നു ഒരുവിഭാഗത്തിന്റെ നിലപാട്.എന്നാൽ ഹാർദ്ദിക്കിനെ ഈ ഘട്ടത്തിൽ പിണക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തിരുമാനം.

പ്രത്യേകിച്ച് ഗുജറാത്തിൽ വേരൂന്നാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടി ഹാർദ്ദിക്കിനെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ.എന്നാൽ ഹാർദ്ദികിനേയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളേയും ഒറ്റക്കെട്ടായി കൊണ്ടുപോകുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമായേക്കില്ല.

തന്നെ നേതൃത്വം അകറ്റി നിർത്തുകയാണെന്ന് ആരോപിച്ച് നേരത്തേ ഹാർദിക് രംഗത്തെത്തിയിരുന്നു. തന്റെ പിതാവ് മരിച്ചപ്പോൾ പോലും പാർട്ടി നേതാക്കൾ തിരിഞ്ഞ് നോക്കിയില്ലെന്നായിരുന്നു ഹാർദ്ദിക് പറഞ്ഞത്.
അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് ഭിന്നതയ്ക്ക് പരിഹാരം കാണാൻ സാധിച്ചില്ലേങ്കിൽ ഗുജറാത്തിലും കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications