കോണ്‍ഗ്രസ് വേറിട്ട പരീക്ഷണത്തിന്; മുതിര്‍ന്ന നേതാക്കള്‍ മാറിനില്‍ക്കും!! എല്ലായിടത്തും പുതുമുഖങ്ങള്‍
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഒന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണെങ്കില്‍ മൂന്നെണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മറ്റൊന്ന് ടിആര്‍എസ് ഭരിക്കുന്നതും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍.
എന്നാല്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് വിമതനീക്കം സജീവമാണ്. സ്ഥാനാര്‍ഥി മോഹികളുടെ ശല്യവും പാര്‍ട്ടി നേരിടുന്നു. ഈസാഹചര്യത്തില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹം സുപ്രധാന നിര്‍ദേശം മുന്നോട്ട് വച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം മുതിര്‍ന്ന നേതാക്കളാരും മല്‍സരിക്കില്ല. വിശദീകരിക്കാം.....

രണ്ട ലക്ഷ്യങ്ങള്‍
പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പില്‍ ഐക്യത്തോടെയുള്ള പ്രചാരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പുതിയ ഫോര്‍മുല മുന്നോട്ട് വച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം നിലവിലുണ്ട്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട എന്നാണ് നിര്‍ദേശമെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രചാരണത്തിന് ശക്തി പകരും
മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. പകരം അവര്‍ പ്രചാരണത്തിന് ശ്രദ്ധകൊടുക്കും. സ്വന്തം സംസ്ഥാനങ്ങളില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിന് എത്തും. മറ്റു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനാണ് എത്തുകയെങ്കിലും സ്വന്തം സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുയം ചെയ്യും.

ഇതുവരെ ആവശ്യപ്പെട്ടില്ല
മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ്, ഗുണ എംപി ജ്യോതിരാദിത്യ സിന്ധ്യ, രാജസ്ഥാന്‍ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രധാന നേതാവായ അശോക് ഗെഹ്ലോട്ട്, സിപി ജോഷി എന്നിവരാരും മല്‍സരിക്കേണ്ടെന്നാണ് ധാരണ. സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം അന്തിമ ഘട്ടത്തിലാണ്. മുതിര്‍ന്ന നേതാക്കളോട് മല്‍സരിക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

ആരാകും മുഖ്യമന്ത്രി
രണ്ട് കാര്യങ്ങളില്‍ നിന്ന് രക്ഷനേടാനാണ് കോണ്‍ഗ്രസ് നേതൃത്വം ഈ ഫോര്‍മുല മുന്നോട്ട് വച്ചത്. പാര്‍ട്ടി ജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ച ഇപ്പോള്‍ തന്നെ അണികളില്‍ സജീവമാണ്. ഈ ചര്‍ച്ച പ്രചാരണത്തെ ബാധിക്കുന്നുണ്ട്. കൂടാതെ വിമത നീക്കവും ശക്തമാണ്. ഇത് രണ്ടും തടയാനാണ് പ്രമുഖരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ചിടത്ത് പോര്
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിയാണ് ഭരിക്കുന്നത്. ഇവിടെയാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ മിക്ക സീറ്റുകളിലും പുതുമുഖങ്ങളെ പരീക്ഷിച്ചേക്കുമെന്നും സൂചനയുണ്ട്.

മറ്റൊരു ലക്ഷ്യവും
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് അടുത്തിടെ പുറത്തുവന്ന എല്ലാ അഭിപ്രായ സര്‍വ്വെകളും വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് പുതിയ ഫോര്‍മുല കേന്ദ്രനേതൃത്വം മുന്നോട്ട് വച്ചിട്ടുള്ളതും. നേതാക്കളെ മാറ്റിനിര്‍ത്തുന്നതിലൂടെ മറ്റൊരു ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.

ഒതുങ്ങിപ്പോകാന്‍ പാടില്ല
പ്രധാന നേതാക്കള്‍ തങ്ങള്‍ മല്‍സരിക്കുന്ന മണ്ഡലത്തിലെ പ്രചാരണത്തില്‍ മാത്രം ഒതുങ്ങാന്‍ സാധ്യതയുണ്ട്. അതില്ലാതാക്കുകയാണ് പുതിയ തീരുമാനത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് മൊത്തം അവര്‍ പ്രചാരണം നടത്തണം. ഒരുമണ്ഡലത്തില്‍ ഒതുങ്ങിപ്പോകാന്‍ പാടില്ലെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അണികള്‍ക്ക് ആവേശം കുറയരുത്
മധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളാണുള്ളത്. രാജസ്ഥാനില്‍ 200ഉം സീറ്റുകളും. പ്രധാന നേതാക്കള്‍ ഏതെങ്കിലും ഒരുമണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ പ്രചാരണം വേണ്ട വിധം കൊഴുക്കില്ല. അണികള്‍ക്ക് ആവേശം കുറയാനും സാധ്യതയുണ്ട്. നേതൃത്വങ്ങള്‍ സ്ഥിരമായി മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്നും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി വിളിപ്പിക്കും
ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങള്‍ സംസ്ഥാന നേതാക്കളെ അറിയിക്കുന്നതിന് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ നേതാക്കളെ നേരിട്ട് കാണും. ചിലപ്പോള്‍ ദില്ലിയിലേക്ക് വിളിപ്പിച്ചേക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ആരാകും മുഖ്യമന്ത്രി എന്ന ചോദ്യമാണ് പ്രധാനമായും കോണ്‍ഗ്രസില്‍ പുകയുന്നത്. അതില്ലാതാക്കി ഒരുമിച്ച് മുന്നോട്ട് പോകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര നേതൃത്വം പുതിയ ഫോര്‍മുല തയ്യാറാക്കിയിരിക്കുന്നത്.

രാജസ്ഥാനിലാണ് പ്രശ്‌നം
രാജസ്ഥാന്‍ കോണ്‍ഗ്രസിലാണ് ആഭ്യന്തര കലഹം രൂക്ഷം. മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി പദവിയില്‍ എത്തുമെന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കുന്നതിന് തിരിച്ചടിയാകും.

യുവാക്കള്‍ക്ക് ആവേശം
2013ല്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ട ശേഷമാണ് യുവാവായ സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. ഇദ്ദേഹത്തിന് യുവാക്കളായ പ്രവര്‍ത്തകര്‍ക്കിടയില്‍ മികച്ച പിന്തുണയുമുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ പുതിയ തീരുമാനം യുവാക്കള്‍ക്ക് ആവേശമുണ്ടാക്കിയെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം
മധ്യപ്രദേശില്‍ കമല്‍നാഥും സിന്ധ്യയും നിലവില്‍ പാര്‍ലമെന്റംഗങ്ങളാണ്. രണ്ടുപേരും സംസ്ഥാനത്ത് നിറഞ്ഞുനില്‍ക്കുന്ന നേതാക്കളാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ ഇവരില്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടുപേരെയും മല്‍സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് കേന്ദ്രനേതൃത്വം നല്‍കിയ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications