സച്ചിൻ ഗുജറാത്തിലേക്ക്?ചെന്നിത്തലയ്ക്ക് സുപ്രധാന പദവി? പ്രശാന്ത് കിഷോറും; വമ്പൻ നീക്കത്തിന് കോൺഗ്രസ്
ദില്ലി; 2024 ൽ ദേശീയ തലത്തിൽ തിരിച്ച് വരവിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യത്തിനുള്ള നടപടികളും കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം ദില്ലിയിൽ വിവിധ പാർട്ടികളുടെ എംപിമാർക്കായി രാഹുൽ ഗാന്ധിയൊരുക്കിയ ഭക്ഷണ സത്കാരം ഇതിന്റെ കൂടെ ഭാഗമായിട്ടായിരുന്നു.
അതേസമയം പുതിയ പടയൊരുക്കത്തിനായി ഉടൻ തന്നെ സംഘടന തലത്തിലും വലിയ അഴിച്ച് പണിയുണ്ടാകുമെന്ന സൂചനകളാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു ശേഷം ദേശീയതലത്തിൽ സംഘടനയെ അഴിച്ചുപണി നടത്താനാണ് നീക്കം.
സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് സജീവ രാഷ്ട്രീയത്തിൽ നിന്നും രാഹുൽ ഗാന്ധി മാറി നിന്നിരുന്നു. എന്നാൽ വീണ്ടും ബിജെപിയ്ക്കെതിരായ പോരാട്ടം കടുപ്പിക്കാനൊരുങ്ങുകയാണ് രാഹുൽ എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദില്ലിയിൽ കാണുന്നത്. പതിവ് രീതികളെല്ലാം പൊളിച്ച് അക്രമണോത്സുക രാഷ്ട്രീയം പയറ്റുകയാണ് രാഹുൽ. പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ടും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുമുള്ള മടങ്ങി വരവിന്റെ സൂചനയായിട്ടുമാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.

എന്നാൽ പാർട്ടി അധ്യക്ഷസ്ഥാനം ഉടൻ രാഹുൽ ഏറ്റെടുക്കില്ലെന്നാണ് സൂചന. അടുത്ത വർഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാഹുൽ ശ്രദ്ധപതിപ്പിക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം. പ്രത്യേകിച്ച് പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനലായി സംസ്ഥാന തിരഞ്ഞെടുപ്പുകൾ കണക്കാക്കുന്ന പശ്ചാത്തലത്തിൽ. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് രാഹുലിന്റെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും നേതൃത്വം കരുതുന്നു. അതേസമയം പൊതുതിരഞ്ഞെടുപ്പിന് മുൻപ് മറ്റ് നേതാക്കളെ നേതൃനിരയിൽ ഉടൻ നിയമിച്ചേക്കും.

ഇതിൽ പ്രധാനം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോറിന്റെ നിയമനം ആയിരിക്കും. രാഹുൽ ഗാന്ധിയുമായി പ്രശാന്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉടൻ തന്നെ അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ നിര്‍ണ്ണായക സ്ഥാനം പ്രശാന്ത് കിഷോറിന് രാഹുൽ വാഗ്ദാനം ചെയ്തതായുള്ള റിപ്പോർട്ടുകളും ഉണ്ടാ്.

സംഘടനരംഗത്ത് വലിയ അഴിച്ചുപണി നടക്കുന്നതിന് മുന്നോടിയായി വലിയ പദവി നൽകി പാർട്ടിയെ രക്ഷിക്കാൻ പ്രശാന്ത് കിഷോറിനെ ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഈ അഭ്യൂഹങ്ങൾ ശക്തമാക്കി കഴിഞ്ഞ ദിവസം പ്രശാന്ത് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവെച്ചിരുന്നു. ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും പ്രശാന്ത് കിഷോർ ശ്രദ്ധ പതിപ്പിച്ചേക്കുക. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ച് പല സുപ്രധാന നിർദ്ദേശങ്ങളും പ്രശാന്ത് കിഷോർ നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്.

അതേസമയം പ്രശാന്തിന് പുറമെ രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ് നിൽക്കുന്ന യുവ നേതാവ് സച്ചിൻ പൈലറ്റും ദേശീയ തലത്തിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഗെഹ്ലോട്ടുമായുള്ള അധികാര തർക്കത്തിൽ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയാണ് പൈലറ്റ്. ദേശീയ പദവി നൽകിയ അനുനയിപ്പിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. നിലവിൽ എഐസിസിയിൽ നിർണായക ചുമതല നൽകി അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ സച്ചിനെ മുൻനിർത്തി നേരിടാനായിരിക്കും കോൺഗ്രസ് തിരുമാനം.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ നിലവിൽ എഐസിസി ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞ് കിടക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ മത്സരം പുറത്തെടുത്ത ഗുജറാത്തിൽ മികച്ച നേതൃത്വത്തെ നിയോഗിച്ചാൽ ഇക്കുറി വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാമെന്ന് കോൺഗ്രസ് കണക്കാക്കുന്നുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച സച്ചിൻ പൈലറ്റിന് ഗുജറാത്തിന്റെ ചുമതല നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ ദേശീയ തലത്തിലേക്ക് ഇല്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സച്ചിൻ പൈലറ്റ്.

അതിനിടെ കേരളത്തിൽ നിന്നുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യത്തിലും ഉടൻ തിരുമാനം ഉണ്ടായേക്കും. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ പിന്നാലെ ചെന്നിത്തലയ്ക്ക് പദവികൾ ഒന്നും ലഭിച്ചിരുന്നില്ല. നേരത്തേ ദില്ലിയിൽ എത്തി അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ചെന്നിത്തലയെ ഉടൻ ദേശീയ നേതൃത്വത്തിന്റെ ഭാഗമാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെ ചുമതലയായിരിക്കും അദ്ദേഹത്തിന് നൽകിയേക്കുകയെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

എന്നാൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. അതേസമയം ചെന്നിത്തലയ്ക്ക് കേരളത്തിന്റെ പൂർണ ചുമതല നൽകുന്ന വിധത്തിലാരിക്കും പുതിയ നിയമനം എന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. രാജ്യത്തെ നാല് മേഖലകളാക്കി തിരിച്ച് ഓരോ വർക്കിംഗ് പ്രസിഡന്റുമാർക്കും ചുമതല നൽകാനാണ് തിരുമാനം. ചെന്നിത്തലയെ കേരളം കേന്ദ്രമാക്കി പ്രവർത്തിക്കാൻ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അത്തരമൊരു നിർദ്ദേശമാണ് ഉയരുന്നതെങ്കിൽ ചെന്നിത്തല അത് അംഗീകരിച്ചേക്കാനാണ് സാധ്യത.

എന്നാൽ കേരളത്തിൽ നിന്നും കൂടുതൽ പേരെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാക്കുന്നതിനോട് ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കൾക്ക് എതിർപ്പുണ്ട്. നിലവിൽ കെസി വേണുഗോപാൽ. ഉമ്മൻചാണ്ടി എന്നിവർ എഐസിസി ജനറൽ സെക്രട്ടറിമാരാണ്. ആന്ധ്രയുടെ ചുമതലയാണ് ഉമ്മൻചാണ്ടിക്കുള്ളത്. ചെന്നിത്തലയെ ഉൾപ്പെടുത്തിയാൽ ഉമ്മൻചാണ്ടിയുടെ നിയമനം പാർട്ടി പുന:പരിശോധിച്ചേക്കും. എന്തായാലും വരും ദിവസങ്ങളിൽ മുതിർന്ന നേതാക്കളേയും യുവനേതാക്കളേയും ഒരു പോലെ ഉൾപ്പെടുത്തി കൊണ്ട് അധികം വൈകാതെ തന്നെ കോൺഗ്രസിൽ പുതിയ നേതൃനിര ചുമതലയേൽക്കും. പാർലമെന്റ് സമ്മേളനത്തിനു പിന്നാലെ പ്രവർത്തക സമിതി യോഗം ചേർന്നായിരിക്കും ഇക്കാര്യത്തിൽ അന്തിമ തിരുമാനം കൈക്കൊണ്ടേക്കുക.












Click it and Unblock the Notifications