ഗാന്ധി നയിച്ച മണ്ണില്‍ നിന്ന് കോണ്‍ഗ്രസും തുടങ്ങുന്നു; റിപ്പബ്ലിക് ദിനത്തില്‍ വന്‍ കാര്‍ഷകറാലി
Recommended Video
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തിന് ആക്കം കൂട്ടിയത് കര്‍ഷകരുടെ സര്‍ക്കാര്‍ വിരുദ്ധ വികാരമായിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷ പ്രശ്‌നങ്ങളിലൂന്നിയുള്ള കോണ്‍ഗ്രസിന്റെ പ്രചരണം കൂടിയായിരുന്നു തിരഞ്ഞെടുപ്പില്‍ വിജയം കണ്ടത്.
തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാത്തില്‍ വന്നതിന് പിന്നാലെ ഈ മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കര്‍ഷകരെ കോണ്‍ഗ്രസ് കയ്യിലെടുക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ ഈ നീക്കം. ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി മോദിസര്‍ക്കാറിനെതിരെ കര്‍ഷകരെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
നരേന്ദ്ര മോദിക്കെതിരെ
പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരേയും രാജ്യത്തെ കര്‍ഷകരെ അണിനിരത്താന്‍ ലക്ഷ്യമിട്ടാണ് രാജ്യവ്യാപകമായി കര്‍ഷകരെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി കേരളത്തിലുള്‍പ്പടെ കര്‍ഷ പദയാത്രകള്‍ സംഘടിപ്പിക്കും.
കര്‍ഷക വിരുദ്ധ നയങ്ങള്‍
വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി കര്‍ഷക വിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നേരത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കീഴില്‍ നടന്ന കര്‍ഷകറാലിയിലെ വലിയ പങ്കാളിത്തവും കോണ്‍ഗ്രസ് തീരുമാനത്തിന് കാരണമായി.
തുടക്കം ചമ്പാരനില്‍
സ്വാതന്ത്രസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രക്ഷോഭം നടന്ന ബീഹാറിലെ ചമ്പാരനില്‍ ഈ മാസം 25,26 തിയ്യതികള്ളില്‍ കര്‍ഷകരെ അണിനിരത്തി പദയാത്ര സംഘടിപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കും.
കർഷകരെ അണിനിരത്തി റാലി
രക്തസാക്ഷി ദിനമായ ജനുവരി 30 ന് രാജ്ഘട്ടില്‍ കർഷകരെ അണിനിരത്തി റാലി സംഘടിപ്പിക്കുമെന്ന് കർഷക കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് നാനാ പഠേള വ്യക്തമാക്കുന്നു. കർഷക ലക്ഷങ്ങളെ അണിനിരത്തി പാർലമെന്‍റ് മാർച്ചും കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നു.
സംസ്ഥാനങ്ങളിലും
ദില്ലി കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് പുറമെ അതത് സംസ്ഥാനങ്ങളിലും പ്രക്ഷോഭം ശക്തമാക്കും. ബിജെപി സർക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പ്രാദേശിക തലത്തില്‍ പ്രചരിപ്പിച്ച് വോട്ടാക്കി മാറ്റണമെന്നാണ് ദേശീയ നേതൃത്വം അതത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
കേരള യാത്രക്ക് ശേഷം
കേരളത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന കേരള യാത്ര പൂര്‍ത്തിയായാല്‍ ഉടനെ വയനട്, ഇടുക്കി ജില്ലകളില്‍ കര്‍ഷക പദയാത്രകള്‍ സംഘടിപ്പിക്കും. ഇരു ജില്ലകളിലും നടന്ന കര്‍ഷക ആത്മഹത്യകളായിരിക്കും പ്രധാന പ്രചരണ ആയുധം.
കര്‍ഷക പദയാത്ര
കേരളത്തിലെ കര്‍ഷക പദയാത്രകള്‍ക്ക് ദേശീയ നേതൃത്വം അനുമതി നല്‍കിയതായി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ദേശീയ കോ-ഓര്‍ഡിനേറ്ററുമായ വര്‍ഗീസ് കല്‍പകവാടി വ്യക്തമാക്കുന്നു. പരിപാടിയുടെ പ്രാഥമിക ഒരുക്കങ്ങളും കര്‍ഷക കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു.
പദ്ധതികള്‍
കര്‍ഷക പ്രക്ഷോഭത്തിന്‍റെ തുടര്‍ പരിപാടികള്‍ തീരുമാനിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ യോഗം ഈ മാസം 29 ന് ദില്ലിയില്‍ ചേരും. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കര്‍ഷവിഷയങ്ങള്‍ സജീവചര്‍ച്ചാ വിഷയമാക്കി നിര്‍ത്താനുള്ള പദ്ധതികള്‍ക്കായിരിക്കും യോഗം രൂപം കൊടുക്കുക.
കര്‍ഷക വായ്പകള്‍ എഴുതിത്തള്ളും
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് പാര്‍ട്ടിയുടെ മുഖ്യവാഗ്ദാനം. രാജസ്ഥാന്‍, ഛത്തീസ്ദഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയ നടപടിയും കോണ്‍ഗ്രസ് എടുത്തുകാട്ടും.
പാര്‍ട്ടിക്ക് ഗുണം ചെയ്തത്
5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരെ ഒപ്പം നിര്‍ത്തിയതാണ് പാര്‍ട്ടിക്ക് ഗുണം ചെയ്തത് എന്നതില്‍ നേതൃത്വത്തിന് മറ്റൊരു അഭിപ്രായമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന തന്ത്രം തന്നെ രൂപീകരിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം.
ഉറങ്ങാന്‍ സമ്മതിക്കില്ല
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളിയതിന് പിന്നാലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും വരെ മോദിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ മുദ്രാവാക്യമായിരിക്കും കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ നയിക്കുക.
പ്രകടന പത്രിക
കർഷകരുടെ വായ്പ എഴിതിത്തള്ളല്‍, സബിസിഡി തുടങ്ങിയ കർഷക ക്ഷേമപദ്ധതികള്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയില്‍ മുഖ്യസ്ഥാനം പിടിക്കുമെന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. പി ചിദംബരത്തിന്‍റെ നേതൃത്വത്തിലാണ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കുന്നത്. അധികം വൈകാതെ തന്നെ പുറത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.