രാഹുൽ ഗാന്ധിയെത്തും; നിർണായക നീക്കവുമായി കോൺഗ്രസ്, പുത്തൻ ടീം!! സോണിയ ബ്രിഗേഡ് തെറിക്കും
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അടിമുടി തകർന്ന കോൺഗ്രസ് അല്ല ഇന്ന് കളത്തിൽ. രാജ്യത്ത് ശക്തമായ പ്രതിപക്ഷമായി വളരാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധം, ഇന്ത്യ-ചൈന അതിർത്തി തർക്കം, ഇന്ധന വില വർധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ മുൾമുനയിൽ നിർത്തുകയാണ് നേതൃത്വം.
ദേശീയ തലത്തിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളി തീർക്കുമ്പോൾ തന്നെ ഇനി പാർട്ടിയെ നയിക്കാൻ പുതിയ നേതൃത്വം ഉണ്ടാവണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

രാഹുൽ ഗാന്ധിയുടെ മടക്കം
പ്രതിപക്ഷം എന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ കൊവിഡ് കാലത്ത് ഏറെ പ്രശംസിക്കപ്പെടുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങളെ ഉയർത്തിക്കാട്ടാൻ ഇനി ശക്തനായ നേതാവ് തന്നെ വേണമെന്ന ആവശ്യമാണ് കോൺഗ്രസുനുള്ളിൽ ഉയരുന്നത്. അത് രാഹുൽ ഗാന്ധി തന്നെ ആയിരിക്കണമെന്ന് മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ആവശ്യപ്പെടുന്നു.

താഴെ തട്ടിലേക്ക്
ഇക്കഴിഞ്ഞ ദിവസം ചേർന്ന് വർക്കിംഗ് കമ്മിറ്റി യോഗത്തിലെ പ്രധാന അജണ്ട തന്നെ അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ മടങ്ങി വരവ് സംബന്ധിച്ചായിരുന്നു. കോൺഗ്രസ് അധ്യക്ഷയെന്ന നിലയിൽ സോണിയ ഗാന്ധി സുപ്രധാന വിഷയങ്ങൾ ഉയർത്തി സജീവമാണെങ്കിലും താഴെ തട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്ന നേതാവ് ഈ സമയത്തിന്റെ ആവശ്യമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

നിരാകരിക്കാതെ രാഹുൽ
രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടായിരുന്നു ആദ്യം കമ്മിറ്റയിൽ രാഹുലിന്റെ മടങ്ങിവരവിനെ കുറിച്ചുള്ള ആവശ്യം ഉയർത്തിയത്. മുൻപെല്ലാം ഈ ആവശ്യം തള്ളിക്കളയാറുള്ള രാഹുൽ പക്ഷേ യോഗത്തിൽ നേതാക്കളുടെ അവകാശം നിരാകരിച്ചില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.

രാഹുലിന്റെ പ്രതികരണം
കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് പാർട്ടിയുടെ പടിയിറങ്ങിയ രാഹുൽ ഗാന്ധിയെ തിരിച്ചെത്തിക്കാൻ മുതിർന്ന നേതാക്കൾ ശക്തമായ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇനി ഒരു സാധാരണ പ്രവർത്തകനായി മാത്രമേ തുടരുകയുള്ളൂവെന്നായിരുന്നു അദ്ദേഹം പല ഘട്ടങ്ങളിലായി ആവർത്തിച്ചത്.

പുതിയ ടീം
ഇതോടെ രാഹുലിന്റെ മടങ്ങിവരവിന് വേണ്ടിയുള്ള നിർണായക നീക്കങ്ങളാണ് പാർട്ടി നടത്തുന്നതെന്നാണ് റിപ്പോർട്ട്. അതിന്റെ ആദ്യ ഘട്ടമായി പുതിയ ടീമിനെ തന്നെയാണ് രാഹുലിനായി രൂപീകരിക്കാൻ ഒരുങ്ങുന്നത്. വിശ്വസ്തരായ യുവ നേതാക്കളാണ് ടീമിൽ ഇടംപിടിക്കുക.

രാജിവെച്ചിരുന്നു
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് യുവനേതാക്കളുടെ ഒരു ടീം തന്നെ പാർട്ടിയിൽ രാഹുലിനൊപ്പം ഉണ്ടായിരുന്നു. മുൻ ഐസ്ഓഫീസർ അജോയ് കുമാർ, സോഷ്യൽ മീഡിയ ഹെഡ് ദിവ്യ സ്പന്ദന, അശോക് തൻവാർ, മുൻ ത്രിപുര അധ്യക്ഷൻ പ്രദ്യോത് ദേബ് ബർമ്മൻ, ദേശീയ വക്താവ് പ്രിയങ്ക ചതുർ വേദി തുടങ്ങിയവരായിരുന്നു ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നത്.

'സോണിയ ബ്രിഗേഡ്
എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പും രാഹുൽ ഗാന്ധിയുടെ രാജ്യം ഇവരുടെ പാർട്ടിയിലെ സ്ഥാനം തെറിക്കാൻ കാരണമായി. വീണ്ടും 'സോണിയ ഗാർഡ്' പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇതിൽ പല നേതാക്കളും പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് ചേക്കേറുകയും ചെയ്തതതോടെ കോൺഗ്രസിന് കനത്ത തിരിച്ചടിയായി.

അംഗങ്ങൾ ഇവർ
ഈ സാഹചര്യത്തിലാണ് രാഹുലിന്റെ രണ്ടാം വരവിന് മുൻപ് പുതിയ ടീമിനെ തന്നെ രൂപീകരിക്കാൻ ഒരുങ്ങുന്നത്. പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ്, കെസി വേണുഗോപാൽ, മനീഷ് തിവാരി, രൺദീപ് സിംഗ് സുർജേവാല, ഇന്ദര്ഡജിത് സിംഗേല, ആർപിഎൻ സിംഗ്, അജയ് മാക്കൻ, ജിതിൻ പ്രസാദ് തുടങ്ങിയ നേതാക്കളാകും പുതിയ ടീമിൽ ഉണഅടാകുക.

കടിഞ്ഞാൺ വീഴും
ഇതോടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് കടിഞ്ഞാൺ വീഴുമെന്നാണ് കണക്കാക്കപ്പെടുന്നത്. പാർട്ടിയിൽ ഇടപെടാൻ തനിക്ക് പൂർണ സ്വാതന്ത്ര്യം വേണമെന്നാണ് രാഹുലിന്റെ കാലങ്ങളായുള്ള ആവശ്യം. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് വഴിവെച്ചത് തന്നെ മുതിർന്ന നേതാക്കളുടെ അധികാര വടംവലിയാണെന്ന വിമർശനം രാഹുൽ ഉയർത്തിയിരുന്നു.

സാധിക്കില്ലെന്ന്
അതേസമയം മുതിർന്ന നേതാക്കളെ മാറ്റി നിർത്താൻ സാധിക്കില്ലെന്നായിരുന്നു സോണിയ വ്യക്തമാക്കിയത്. അതേസമയം രാഹുലിന്റെ രണ്ടാം വരവിൽ സോണിയ ബ്രിഗേഡ് വീണ്ടും പടിക്ക് പുറത്താകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം വീട്ടുവീഴ്ചകൾ നടത്തിയില്ലേങ്കിൽ രാഹുൽ ഇനി മടങ്ങില്ലെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications