ജയിച്ചത് 99 സീറ്റില്‍, പക്ഷെ പാർലമെന്റില്‍ സെഞ്ച്വറിയടിച്ച് കോണ്‍ഗ്രസ്: വിശാൽ പാട്ടീലിന്റെ പൂർണ്ണ പിന്തുണ
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയ കോണ്‍ഗ്രസിനെ പാർലമെന്റില്‍ പിന്തുണയ്ക്കാന്‍ 100 പേരുണ്ടാകും. മഹാരാഷ്ട്രയിലെ സാംഗ്ലി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച വിമത സ്ഥാനാർത്ഥി വിശാൽ പാട്ടീൽ വ്യാഴാഴ്ച കോൺഗ്രസിന് നിരുപാധിക പിന്തുണ അറിയിച്ചതോടെയാണ് കോണ്‍ഗ്രസിന് സെഞ്ച്വറി അടിക്കാനായത്. രാഹുലിനേയും സോണിയ ഗാന്ധിയേയും സന്ദർശിച്ച വിശാൽ പാട്ടീൽ ഇന്ത്യ ബ്ലോക്കിനും മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പിന്തുണയോടെ ലോക്‌സഭയിൽ കോൺഗ്രസിൻ്റെ അംഗബലം 100 ആയി ഉയരുമെന്ന് വിശാൽ പാട്ടീലിന് വേണ്ടി പാർട്ടിയില്‍ വലിയ രീതിയില്‍ വാദിച്ചിരുന്ന അദ്ദേഹത്തിൻ്റെ ഗുരുവും കോൺഗ്രസ് എം എൽ എയുമായ വിശ്വജീത് കദവും വ്യക്തമാക്കി. വിശാൽ പാട്ടീലിനൊപ്പം ഉവിശ്വജീത് കദവും വ്യാഴാഴ്ച ന്യൂഡൽഹിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിശാൽ പാട്ടീൽ ഖാർഗെയ്ക്ക് പിന്തുണ അറിയിച്ച് കത്ത് നൽകി.

'എൻ്റെ കുടുംബം വർഷങ്ങളായി കോൺഗ്രസിൻ്റെ ഭാഗമാണ്. എൻ്റെ അച്ഛനും മുത്തച്ഛനും സഹോദരനും കോൺഗ്രസ് പാർട്ടിയിൽ അംഗങ്ങളായിരുന്നു, " പാർട്ടി നേതാക്കളെ കണ്ടതിന് പിന്നാലെ വിശാല്‍ പാട്ടീല്‍ പറഞ്ഞു. വിശാൽ പാട്ടീൽ ഇനിമുതല്‍ കോൺഗ്രസിൻ്റെ അസോസിയേറ്റ് അംഗമാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും പറഞ്ഞു.
കോൺഗ്രസിൻ്റെ അസോസിയേറ്റ് എംപിയാകാനുള്ള കത്ത് അദ്ദേഹത്തിന് ഇനി ലോക്‌സഭാ സെക്രട്ടേറിയറ്റിന് സമർപ്പിക്കണം. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ അദ്ദേഹത്തിന് കോൺഗ്രസിൻ്റെ അസോസിയേറ്റ് എംപി എന്ന പദവി ഔദ്യോഗികമായി ലഭിക്കുകയുള്ളു.
മഹാരാഷ്ട്രയിൽ 13 സ്ഥാനാർത്ഥികളാണ് കോൺഗ്രസ് നിരയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. വിശാൽ പാട്ടീൽ അസോസിയേറ്റ് അംഗമായതോടെ കോൺഗ്രസ് എംപിമാരുടെ അംഗബലം 14 ആയി ഉയരും. സംഗ്ലിയില്‍ വിശാല്‍ പാട്ടീല്‍ മത്സരിച്ചതോടെ എംവിഎയുടെ ഭാഗമായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ സ്ഥാനാർത്ഥിക്ക് പരാജയം നേരിടേണ്ടി വന്നു. ഇതില്‍ ശിവസേന കടുത്ത അതൃപ്തിയിലാണ്.
തൻറെ കുടുംബവും താക്കറെ കുടുംബവും വളരെ അടുപ്പത്തിലായിരുന്നുവെന്നാണ് വിശാല്‍ പാട്ടീൽ പറയുന്നത്. "ഞങ്ങളുടെ പാർട്ടി നേതാക്കൾ എന്നെ സാംഗ്ലിയിൽ നിന്ന് മത്സരിപ്പിക്കാൻ ഉദ്ധവ് താക്കറെയെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. എന്നിരുന്നാലും, എങ്ങനെയോ കാര്യങ്ങൾ നടന്നില്ല. എൻ്റെ കുടുംബവും താക്കറെ കുടുംബവും തമ്മിൽ നല്ല ബന്ധമാണ്. ഇപ്പോൾ ഞാൻ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഞങ്ങൾ തമ്മിലുള്ള എല്ലാ തെറ്റിദ്ധാരണകളും അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" പാട്ടീൽ പറഞ്ഞു.












Click it and Unblock the Notifications