കർണാടകയിലെ പണിക്ക് ഗോവയിലും ബിഹാറിലും ബിജെപിക്ക് മറുപണി.. കോൺഗ്രസ് എംഎൽഎമാർ രാജ്ഭവനിൽ!
ബെംഗളൂരു: കര്‍ണാടകയില്‍ കളിച്ച രാഷ്ട്രീയ നാടകം ഗോവയിലും ബിഹാറിലുമടക്കം ബിജെപിയെ തിരിച്ചടിക്കുകയാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ന്യായം പറഞ്ഞ് ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഗോവയിലോ മണിപ്പൂരിലോ മേഘാലയയിലെ ഇതല്ല നടന്നത്. 2 സീറ്റുകള്‍ നേടിയയിടത്ത് പോലും മുന്നണിയുണ്ടാക്കി ബിജെപി അധികാരം നേടി.
കര്‍ണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നാലെ ഗോവയിലും ബിഹാറിലും കോണ്‍ഗ്രസും ആര്‍ജെഡിയും ഭരണം പിടിക്കാന്‍ കരുനീക്കം നടത്തുകയാണ്. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
പതിനാറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇന്ന് രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടത്. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തും നല്‍കി. ഗോവയില്‍ 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ സര്‍ക്കാരുണ്ടാക്കിയത് ബിജെപി- മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി സഖ്യമായിരുന്നു. കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി സര്‍ക്കാര്‍ ഉണ്ടാക്കിയതിനെ പിന്തുടര്‍ന്നാണ് ഗോവയിലെ കോണ്‍ഗ്രസ് നീക്കം.
Recommended Video
ബീഹാറിലും പ്രതിപക്ഷമായ ആര്‍ജെഡി സമാനവാദം ഉന്നയിച്ച് രംഗത്തുണ്ട്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ സഖ്യകക്ഷി നേതാക്കള്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി. ബീഹാറില്‍ നിലവില്‍ ജെഡിയു-ബിജെപി സഖ്യമാണ് ഭരണത്തിലുള്ളത്. സര്‍ക്കാരുണ്ടാക്കാനുള്ള ്അവകാശം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങള്‍ക്കാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ആര്‍ജെഡി അറിയിച്ചു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മണിപ്പൂരിലും മേഘാലയിലും ഇതേ തരത്തില്‍ തന്നെ നീക്കം നടത്താനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.