കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; മുൻ ബിജെപി എംപിയും പട്ടികയിൽ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഉത്തർപ്രദേശിൽ മുതിർന്ന നേതാവ് രാജ് ബബ്ബർ മൊറാദാബാദിലും മുൻ കേന്ദ്രമന്ത്രി ജയ്സ്വാൾ കാൺപൂരിലും മത്സരിക്കും. സുശീൽ കുമാർ ഷിൻഡെ സോളാപൂരിൽ നിന്നും നടൻ സുനിൽ ദത്തിന്റെ മകൾ പ്രിയാ ദത്ത് മുംബൈ നോർത്തിൽ നിന്നും ജനവിധി തേടും.
ഉത്തർപ്രദേശിലെ 16 സീറ്റുകളിലേയും മഹാരാഷ്ട്രയിലെ 5 സീറ്റുകളിലെയും സ്ഥാനാർത്ഥികളുടെ പേരാണ് കോൺഗ്രസ് പുറത്ത് വിട്ടത്. നാഗ്പൂരിൽ നിതിൻ ഗഡ്ക്കരിക്കെതിരെ കിസാൻ കോൺഗ്രസ് നേതാവ് നാനാ പടോളിനെയാണ് ഇറക്കുന്നത്. മുൻ കേന്ദ്ര മന്ത്രി മിലിന്ദ് ഡിയോറ മുംബൈ സൗത്തിൽ നിന്നും മത്സരിക്കും. ബിജെപി വിട്ട് കഴിഞ്ഞ ദിവസം കോൺഗ്രസിലെത്തിയ സാവിത്രി ഫുലെയും പട്ടികയിലുണ്ട്.
രണ്ടാം പട്ടികയോടെ ഉത്തർപ്രദേശിലെ 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയം കോൺഗ്രസ് പൂർത്തിയാക്കിയിരുന്നു. 15 സ്ഥാനാർത്ഥികളുളള പട്ടികയായിരുന്നു ആദ്യഘട്ടത്തിൽ കോൺഗ്രസ് പുറത്ത് വിട്ടത്. സോണിയാ ഗാന്ധി റായ്ബറേലിയിൽ നിന്നും രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും മത്സരിക്കും.
ഉത്തർപ്രദേശിലടക്കം ഒരു സംസ്ഥാനത്തും കോൺഗ്രസുമായില്ല സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. അതേസമയം കേരളടമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണയം പ്രതിസന്ധിയിലാണ്.
യുപിയില്‍ കോണ്‍ഗ്രസ് "ഇരുതല മൂര്‍ച്ചയുള്ള വാള്‍"! എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും വിയര്‍ക്കും