കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവാകാന്‍ സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക്
ബെംഗളൂരു: സഖ്യസര്‍ക്കാര്‍ വീണതോടെ കര്‍ണാടകയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. ബൂത്ത്തലം മുതല്‍ കെപിസിസി നേതൃത്വത്തില്‍ വരെ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച 17 എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വ നിരയില്‍ മാറ്റം കൊണ്ടുവരാനാണ് ശ്രമം.
കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് സൂചന. കര്‍ണാടകയിലെ നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഉടന്‍ തന്നെ തുടക്കം കുറിക്കുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം പ്രതിപക്ഷ സ്ഥാനത്തേക്ക് മുന്‍മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, ദളിത് നേതാവ് ജി പരമേശ്വര എന്നിവരേയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രതിപക്ഷ നേതാവാകാന്‍
പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യ വരണമെന്ന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ ഗ്രഹിക്കുന്നുണ്ട്. കര്‍ണാടകയിലെ ഏറ്റവും ജനകീയനായ നേതാവ് എന്നതാണ് അദ്ദേഹത്തിന്‍റെ അനുകൂല ഘടകം.സിദ്ധരാമയ്യയുടെ അടുത്ത അനുയായികളാണ് വിമത നീക്കത്തിന് ശക്തിപകര്‍ന്നതെന്ന വിമര്‍ശനങ്ങളും പാര്‍ട്ടിക്കുള്ളിലൂണ്ട്. ഹൈക്കമാന്‍ഡിന്‍റെ വരെ അതൃപ്തിക്ക് ഇത് കാരണമായിട്ടുണ്ട്.

പരമേശ്വര
പാർട്ടിക്കുള്ളിലെ നിക്ഷിപ്ത താൽപ്പര്യങ്ങൾ സഖ്യ സർക്കാരിനെ താഴെയിറക്കിയതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത് സിദ്ധരാമയ്യയെ ഉദ്ദേശിച്ചാണെന്നും ഒരുവിഭാഗം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. വിശ്വസ്തനായ നേതാവ് എന്നതാണ് പരമേശ്വരയുടെ അനുകൂല ഘടകം. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരം പിടിച്ചപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സിദ്ധരാമയ്യക്കായിരുന്നു നറുക്ക് വീണത്.

പാര്‍ട്ടി തിരയുന്നത്
അതേസമയം, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം മുതിര്‍ന്ന നേതാവായ ഗുലാംനബി ആസാദിനാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ 120 സീറ്റുകള്‍ക്ക് മുകളില്‍ നേടാന്‍ പ്രാപ്തനാക്കുന്ന ഒരു നേതാവിനെയാണ് പാര്‍ട്ടി തിരയുന്നത്. വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും സിദ്ധരാമയ്യയെ തന്നെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കാനാണ് കൂടുതല്‍ സാധ്യത.

പാര്‍ട്ടി നേതൃത്വത്തിലേക്ക്
സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ പാര്‍ട്ടിയെ കെട്ടുറപ്പോടെ നയിക്കുന്നതിന് ശക്തമായ നേതാവിനെ തിരഞ്ഞെടുക്കാനും കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മുൻ ജലവിഭവ മന്ത്രി ഡി കെ ശിവകുമാർ, മുൻ ആർഡിപിആർ മന്ത്രി കൃഷ്ണ ബൈറ ഗൗഡ എന്നിവരാണ് കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലുള്ള നേതാക്കൾ.

ഡികെ
പ്രതിസന്ധികളില്‍ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോവാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയ നേതാവെന്ന നിലയില്‍ ഡികെ ശിവകുമാറിന് നേതൃത്വം കൈമാറമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. സഖ്യസർക്കാരിന്റെ 14 മാസക്കാലയളവിൽ ശിവകുമാറിന്റെ പ്രശ്‌നപരിഹാര കഴിവുകളും പ്രതിസന്ധി കൈകാര്യം ചെയ്യലും ഏറെ ശ്രദ്ധേയമായിരുന്നു.

രമേഷ് കുമാറിന്‍റെ പേരും
മുന്‍ സ്പീക്കര്‍ രമേഷ് കുമാറിന്‍റെ പേരും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പടേയുള്ള സമയങ്ങളില്‍ സ്വീകരിച്ച ശക്തമായ ഇടപെടല്‍ കെ രമേഷ് കുമാറിന്‍റെ സാധ്യതകളും വര്‍ധിപ്പിക്കുന്നു. എന്നാല്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനോട് രമേഷ് കുമാര്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.. അതേസമയം എഐസിസി ഏല്‍പ്പിക്കുന്ന ഏതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശിവകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു..












Click it and Unblock the Notifications