2018 ൽ ബിജെപിയെ മുട്ടുകുത്തിച്ച 'പികെ' കോൺഗ്രസിനൊപ്പം:സർവ്വേ,സ്ഥാനാർത്ഥി,തന്ത്രം മെനഞ്ഞ് നേതാക്കൾ
ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രതിസന്ധി അവസാനിച്ചാൽ ഏത് നിമിഷവും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. സർക്കാരിന്റെ നിലനിൽപ്പ് തന്നെ നിർണയിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ ബിജെപിക്ക് ഇത് നിർണായകമാണ്. അതേസമയം കോൺഗ്രസിന് അധികാരം തിരിച്ച് പിടിക്കാനുള്ള സാധ്യത കൂടിയാണ് ഉപതിരഞ്ഞെടുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. ഈ സാഹചര്യത്തിൽ മധ്യപ്രദേശിൽ 18 അടവും പയറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. സിന്ധ്യയേയും കൂറുമാറി ബിജെപിയിലെത്തിയ 22 പേരേയും പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് ആവർത്തിക്കുന്നുണ്ട്.
15 വർഷത്തെ ഭരണം
15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറിയത്. കോൺഗ്രസിന് ദേശീയ തലത്തിൽ തന്നെ ഊർജ്ജം പകർന്ന വിജയം കൂടിയായിരുന്നു സംസ്ഥാനത്തേത്. എന്നാൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാൻ ബിജെപി ഓപ്പറേഷൻ ലോട്ടസ് പുറത്തെടുത്തതോടെ 14 മാസത്തെ ഭരണത്തിന് ഒടുവിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോമ്‍ഗ്രസ് സർക്കാർ താഴെ വീണു.
22 എംഎൽഎമാർ
കോൺഗ്രസ് മുൻ മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎൽഎമാരേയും രാജിവെപ്പിച്ച് കൊണ്ടായിരുന്നു ബിജെപി ഭരണം തിരിച്ച് പിടിച്ചത്. കോൺഗ്രസിനുള്ളിലെ ഭിന്നത മുതലെടുത്ത് കൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. അതേസമയം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലൂടെ അധികാരം തിരികെ പിടിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.
സിറ്റിങ്ങ് സീറ്റ്
22 എംഎൽഎമാരുടെ മണ്ഡലത്തിലും അന്തരിച്ച 2 എംഎൽഎമാരുടേയും മണ്ഡലത്തിൽ ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 23 മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണെന്നത് പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയവർ തന്നെയാണ് ഉപതിരഞ്ഞെടുപ്പിൽ ഇറക്കാൻ ബിജെപി ഒരുങ്ങുന്നത്.
പികെ ഫാക്ടർ
തിരഞ്ഞെടുപ്പിൽ 20 വരെ സീറ്റ് നേടാൻ ആകുമെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ്. അതിന് പിന്നിലുള്ള പ്രധാന കാരണം തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യമാണ്. ഉപതിരഞ്ഞെടുപ്പിൽ പ്രശാന്താണ് കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ ഒരുക്കുന്നത്.
നിരവധി വാഗ്ദാനങ്ങൾ
15 വർഷം ഭരിച്ച സംസ്ഥാനത്ത് നിന്ന് ബിജെപിയെ മുട്ടുകുത്തിക്കാൻ കോൺഗ്രസിനെ സഹായിച്ചതും പ്രശാന്ത് കിഷോറായിരുന്നു. നിയസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കായി തന്ത്രഞ്ഞൾ മെനഞ്ഞത് പ്രശാന്തിന്റെ ഐപാക്ട് ആയിരുന്നു. കാർഷിക കടം എഴുതി തള്ളുമെന്നതുൾപ്പെടെയുള്ള നിരവധി പദ്ധതികളായിരുന്നു അധികാരം പിടിക്കാനായി കോൺഗ്രസിന് മുൻപിൽ പ്രശാന്ത് വെച്ചത്.
സർവ്വേയിൽ ഇല്ല
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വേകളിലൊന്നിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ 114 സീറ്റുകൾ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചു. ഈ പ്രഖ്യാപനങ്ങളാണ് ഫലം കണ്ടതെന്ന് പാർട്ടി നേതാക്കളും സമ്മതിക്കുന്നു.
ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ
ഈ സാഹചര്യത്തിൽ 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ തന്ത്രങ്ങള്‍ തന്നെ പ്രശാന്തിൻറെ കീഴിൽ പയറ്റാനാണ് കോൺഗ്രസ് നീക്കം. പ്രശാന്തുമായി ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ നടത്തിവരികയാണ്. സർവ്വേ ഉൾപ്പെടെയുള്ളവ നടത്തി തിരഞ്ഞെടുപ്പ് സ്ട്രാറ്റജികൾ അദ്ദേഹം ഉടൻ തയ്യാറാക്കുമെന്ന് കോൺഗ്രസ് എംഎൽഎ പിസി ശർമ്മ പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിലും
സ്ഥാനാർത്ഥി നിർണയത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടാകുമെന്നും ശർമ്മ പറഞ്ഞു. അതേസമയം കോൺഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. പ്രശാന്ത് കിഷോർ വന്ന് നടക്കാത്ത കുറേ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് എന്താണ് ചെയ്യുകയെന്ന് ബിജെപി എംഎൽ രാമേശ്വർ ശർമ്മ ചോദിച്ചു.
പരിഹാസം
കാർഷിക കടം എഴുതി തള്ളൽ, തൊഴിലില്ലായ്മ വേതനം, നവദമ്പതികൾക്ക് 52,000 രൂപയുടെ സഹായം തുടങ്ങിയ കമൽനാഥ് സർക്കാരിന്റെ പ്രഖ്യാപനങ്ങൾ എല്ലാം എന്തായെന്ന് സംസ്ഥാനം കണ്ടതാണെനന്ും ശർമ്മ പരിഹസിച്ചു. ഉപതിരഞ്ഞെടുപ്പിൽ 24 സീറ്റിലും ബിജെപി തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നില ഇങ്ങനെ
24 അംഗങ്ങളുടെ അഭാവത്തിൽ 107 പേരുടെ പിന്തുണയാണ് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഉള്ളത്. ഉപതിരഞ്ഞെടുപ്പോടെ നിമസഭയുടെ അംഗബലം 230 ആവും.മാന്ത്രിക സംഖ്യ തൊടാൻ 116 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. കുറഞ്ഞത് 9 സീറ്റുകൾ വിജയിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. 17 സീറ്റുകളെങ്കിലും കോൺഗ്രസിന് ലഭിക്കേണ്ടതുണ്ട്.
ഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞു
ബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻ