കോൺഗ്രസിൽ നാലിടത്ത് അഴിച്ചുപണി: കേരളത്തിനും അസമിനും ഓരോ സെക്രട്ടറിമാർ
ദില്ലി: അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൽ തിരിച്ചടികൾ നേരിട്ടതിനിടെ പാർട്ടിയിൽ പൊളിച്ചെഴുത്തിന് കോൺഗ്രസ് നേതൃത്വം. ശനിയാഴ്ച വിമതരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടിക്കുള്ളിൽ നിർണ്ണായക തീരുമാനങ്ങളുണ്ടായത്. ഹൈദരബാദ്, ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നതിന് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ടിടങ്ങളിലെയും കോൺഗ്രസ് പ്രസിഡന്റുമാർ രാജിവെക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കവെയാണ് കോൺഗ്രസ് പാർട്ടിയിൽ അഴിച്ചുപണിക്കൊരുങ്ങുന്നത്.

നാലിടത്ത് അഴിച്ചുപണി
തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വത്തെ സമഗ്രമായി മാറ്റിക്കൊണ്ട് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനാണ് പാർട്ടിയുടെ നീക്കം. വിമതരുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടി നേതൃത്വത്തിൽ മാറ്റങ്ങളുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്.

ഉത്തരവാദിത്വം ഏറ്റെടുത്തു
ഈ മാസം നടന്ന ഹൈദരാബാദ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് ഉത്തം കുമാർ റെഡ്ഡി രാജിവെച്ചിരുന്നു. ഇതിന് പുറമേ ഗുജറാത്തിലെ തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായതിനെ തുടർന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദയും രാജിവെച്ചിരുന്നു.

യോഗത്തിന് പിന്നിൽ
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും നിയമകക്ഷി നേതാവിന്റെ പദവിയും വഹിക്കുന്ന കമൽ നാഥാണ് കോൺഗ്രസ് നേതൃത്വവും വിമത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയിട്ടുള്ളത്. കോൺഗ്രസ് യോഗത്തിനിടെ മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റിയിലും ശനിയാഴ്ച മാറ്റങ്ങൾ വരുത്തിയിരുന്നു. മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റായ ബാലസഹേബ് തോരട്ട് മഹാരാഷ്ട്ര കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ നേതാവാണ്.

കേരളവും അസമും ലക്ഷ്യം
അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലേക്കും കേരളത്തിലേക്കും മൂന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരെ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി നിയമിച്ചിട്ടുണ്ട്. പുതുതായി നിയമിതരായ സെക്രട്ടറിമാർ രണ്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെ സഹായിക്കും - അസമിനായി ജിതേന്ദ്ര സിംഗ്, കേരളത്തിന് താരിഖ് അൻവർ എന്നിവരെയാണ് കോൺഗ്രസ് നിയമിച്ചിട്ടുള്ളത്.

അഴിച്ച് പണിക്ക് നീക്കം
കേരളത്തിൽ നടന്ന തദ്ദേശ തിരഞ്ഞടുപ്പിലും യുഡിഎഫിന്റെ പ്രകടനത്തെച്ചൊല്ലി അസ്വാര്യങ്ങൾ ഉയരുമ്പോഴാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ തന്നെ പാർട്ടിയിൽ അഴിച്ചുപണികൾ ആരംഭിക്കുന്നത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നാലെ വിമത നേതാക്കൾ കത്തയച്ച സാഹചര്യത്തിലാണ് മാസങ്ങൾക്ക് ശേഷം സോണിയാ ഗാന്ധി ഇവരുമായി കൂടിക്കാഴ്ച നടത്തുന്നത്.

അനുരഞ്ജനത്തിലേക്ക്
അടുത്ത 10 ദിവസത്തിനുള്ളിൽ കോൺഗ്രസിനുള്ളിൽ നടക്കാനിരിക്കുന്ന നിർണ്ണായക യോഗങ്ങളുടെ തുടക്കമെന്നോണമാണ് ഇന്നലെ സോണിയ ഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധി വദ്രയും കോൺഗ്രസ് വിമതരുമായി കൂടിക്കാഴ്ച നടത്തിയത്. നേതൃത്വം സംബന്ധിച്ച പ്രശ്‌നത്തിൽ മാസങ്ങൾ നീണ്ട ആഭ്യന്തര കലഹത്തിനുശേഷം അനുരഞ്ജനത്തിലേക്കുള്ള ആദ്യപടിയായിരുന്നു കൂടിക്കാഴ്ച.

തീരുമാനത്തിലുറച്ച് വിമതർ
രാഹുൽ ഗാന്ധി കോൺഗ്രസ് മേധാവിയായി മടങ്ങിവരണമെന്ന് കോൺഗ്രസിലെ 99.9 ശതമാനം നേതാക്കൾ ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് ഉന്നത വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. അതേസമയം, എല്ലാ തസ്തികകളിലേക്കും മുകളിൽ നിന്ന് താഴേക്ക് തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്തണം എന്ന ആവശ്യത്തിൽ വിമതർ ഉറച്ചുനിൽക്കുകയായിരുന്നു.












Click it and Unblock the Notifications