സർവ്വേകൾ, സ്ഥാനാർത്ഥി പട്ടിക..ചിദംബരത്തിന്റെ വരവ്..; ഗോവ പിടിക്കാൻ വമ്പൻ ഒരുക്കങ്ങളുമായി കോൺഗ്രസ്
പനാജി; ഗോവ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ബിജെപി നടത്തിയ തന്ത്രപരമായ നീക്കത്തിൽ പാർട്ടിക്ക് അഝികാരം നഷ്ടപ്പെടുകായായിരുന്നു. എന്നാൽ ഇക്കുറി ഭരണം പിടിച്ചെടുക്കാൻ ലക്ഷ്യം വെച്ച് വൻ പദ്ധതികളാണ് കോൺഗ്രസ് സംസ്ഥാനത്ത് ഒരുക്കുന്നത്.
കസവ് സാരിയില്‍ അതിസുന്ദരിയായി നടി നവ്യ നായര്‍; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളിൽ ഒന്ന് ഗോവയാണ്. അധികാരം പിടിക്കാൻ സാധിച്ചില്ലേങ്കിലും ശക്തമായ അടിത്തറ സംസ്ഥാനത്ത് കോൺഗ്രസിന് ഉണ്ട്. അതിനാൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ഭരണം പിടിച്ചെക്കുകയാണ് പാർട്ടി ലക്ഷ്യം.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ൽ 17 സീറ്റാണ് കോൺഗ്രസിന് ലഭിച്ചതെങ്കിൽ ഇത്തവണ കുറഞ്ഞത് 26 സീറ്റുകളിലെങ്കിലും വിജയിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. സാധാരണ നിലയിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന കോൺഗ്രസ് ഇപ്പോൾ തന്നെ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് പറയുകയാണ് പ്രവർത്തകർ.

കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധ്യത ഏറെയാണെന്ന വിലയിരുത്തലിൽ സംസ്ഥാനത്ത് എഐസിസി കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നുണ്ടെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോടൻകർ പറഞ്ഞു. അധികാരത്തിലേറാൻ പാർട്ടിക്ക് സാധിക്കുമെന്ന പ്രതികരണങ്ങളും ലഭിച്ച കൂടി പശ്ചാത്തലത്തിലാണ് ഇതെന്നും ഗിരീഷ് അവകാശപ്പെട്ടു.

മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചത് ഗോവയിലെ പാർട്ടി കാര്യങ്ങളെക്കുറിച്ചുള്ള ഹൈക്കമാന്റിന്റെ ഗൗരവമായ ഇടപെടാലാണ് വ്യക്തമാക്കുന്നതെന്നും ചോടോങ്കർ പറഞ്ഞു. മുമ്പ്, തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപ് മാത്രമാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിക്കാറുണ്ടായിരുന്നത്. ഇതാദ്യമായാണ് ആറ് മാസം മുമ്പ് പാർട്ടി നേതൃത്വം നിരീക്ഷകനെ നിയമിക്കുന്നത്.മാത്രമല്ല ചിദംബരത്തിന്റെ പദവിയിലുള്ള ഒരു മുതിർന്ന നേതാവിനെ നിരീക്ഷകനായി നിയമിച്ചത് പാർട്ടി തന്നെ ഇത്തവണ എല്ലാ പഴുതുകളും അടച്ച് അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ചോടങ്കർ വ്യക്തമാക്കി.

ഇക്കുറി സ്ഥാനാർത്ഥി പ്രഖ്യാപനവും വേഗത്തിൽ നടത്താനാണ് നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. കുറഞ്ഞത് 2 മാസങ്ങൾക്ക് മുൻപെങ്കിലും സ്ഥാനാർത്ഥികളെ തിരുമാനിക്കും. ഞങ്ങൾക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും അവരുടെ അനുയായികളും കോൺഗ്രസിൽ ചേരുന്നതിൽ നിന്ന് തങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നത് 2022 ൽ ഗോവയിൽ കോൺഗ്രസ് ഭരണത്തിലെത്തുമെന്നതാണെന്നും ചോടങ്കർ പറഞ്ഞു. ഇതാദ്യമായി തിരഞ്ഞെടുപ്പിലെ സാധ്യതകളെ കുറിച്ച് അറിയുന്നതിന് രാഷ്ട്രീയ സർവേകൾ നടത്താൻ പാർട്ടി നേതൃത്വം ഒന്നിലധികം ഏജൻസികളെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പാർട്ടിക്കായി തന്ത്രങ്ങൾ മെനയുന്നതിനും ഉടൻ തന്നെ ചിദംബരം ഗോവയിൽ ദ്വിദിന സന്ദർശനം നടത്തും. ആഗസ്റ്റ് 25 നും 26 നുമാണ് അദ്ദേഹം ഗോവയിൽ എത്തുക. തുടർന്ന് നേതാക്കളുമായി തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ വിലയിരുത്തും. പിസിസി ഭാരവാഹികൾ, കോൺഗ്രസിന്റെ മുന്നണി സംഘടനകൾ, ജില്ലാ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുമായും ആശയ വിനിമയും നടത്തും.

അതിനിടെ ചിദംബരത്തിന്റെ സന്ദർശനത്തോടെ സഖ്യം സംബന്ധിച്ചുള്ള പ്രഖ്യാപനവും കോൺഗ്രസ് നടത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഗോവൻ ഫോർവേഡ് പാർട്ടി ഉൾപ്പെടെ കോൺഗ്രസുമായി ഇത്തവണ സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ തനിച്ച് മത്സരിക്കുന്നതാണ് ഗുണം ചെയ്യുകയെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. അതേസമയം കഴിഞ്ഞ തവണത്തെ സാഹചര്യം ഒഴിവാക്കാൻ പരമാവധി കക്ഷികളുമായി സഖ്യം വേണമെന്ന് മറ്റൊരു വിഭാഗവും പറയുന്നു.












Click it and Unblock the Notifications