കോണ്‍ഗ്രസിന് ചിരി, 16 സീറ്റ് മധ്യപ്രദേശില്‍ പിടിക്കും, ഗ്വാളിയോറില്‍ ട്വിസ്റ്റ്, ചതിക്ക് മറുപടി!!
ഭോപ്പാല്‍: കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുന്നു. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെയാണിത്. രണ്ട് ഗോവിന്ദ് സിംഗുമാര്‍ തമ്മിലുള്ള പോരാട്ടമായി ഗ്വാളിയോറിനെ മാറ്റുകയാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്. സിന്ധ്യ ഗ്രൂപ്പ് ബിജെപിയില്‍ അവഗണിക്കപ്പെട്ട് നില്‍ക്കുന്ന സമയമാണിത്. ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയാല്‍ വന്‍ നേട്ടമാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയും സൂചിപ്പിച്ചിട്ടുണ്ട്. സിന്ധ്യ ബിജെപിയിലെ പ്രമുഖ നേതാവായ നരോത്തം മിശ്രയുമായി ഇടഞ്ഞതും ചൗഹാന്‍ അദ്ദേഹത്തെ ചവിട്ടി താഴ്ത്തിയതും കോണ്‍ഗ്രസ് നേരത്തെ പ്രതീക്ഷിച്ച ചതികളാണ്.

തലകുനിച്ച് സിന്ധ്യ
കോണ്‍ഗ്രസ് പ്രതീക്ഷിച്ച പോലെ സിന്ധ്യ ബിജെപിയില്‍ തലകുമ്പിട്ട് നില്‍ക്കുകയാണ്. സൂപ്പര്‍ മുഖ്യമന്ത്രിയാവാനുള്ള അദ്ദേഹത്തിന്റെ മോഹം തകര്‍ന്ന് തരിപ്പണമായി. തുളസി സിലാവത്തിനെ ആരോഗ്യ മന്ത്രിയാക്കി ചൗഹാനെ നിയന്ത്രിക്കുകയായിരുന്നു സിന്ധ്യ ലക്ഷ്യമിട്ടത്. ഇത് ചൗഹാന്‍ മുന്‍കൂട്ടി അറിഞ്ഞ് സിലാവത്തിനെ അപ്രധാന വകുപ്പിലേക്ക് മാറ്റി. പകരം നരോത്തം മിശ്രയ്ക്കാണ് ആരോഗ്യ വകുപ്പ് നല്‍കിയത്. ചൗഹാന്‍ ഇത് മനപ്പൂര്‍വം നല്‍കിയതാണ്. ഇത്രയും കാലം സിന്ധ്യക്കൊപ്പം നിന്നിരുന്ന മിശ്ര ഇതോടെ അദ്ദേഹത്തെ അവഗണിച്ചു. മിശ്ര തന്റെ ഗ്രൂപ്പിന് ലഭിക്കേണ്ട പദവി തട്ടിയെടുത്തു എന്നാണ് സിന്ധ്യ ടീമിനുള്ളില്‍ പരാതിപ്പെട്ടത്.

കമല്‍നാഥ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ല
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും കമല്‍നാഥ് പ്രതിപക്ഷ നേതാവാകില്ല. അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ഡോ ഗോവിന്ദ് സിംഗിനെയാണ് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവാക്കുക. സംസ്ഥാന രാഷ്ട്രീയത്തിലെ പരിചയസമ്പന്നനാണ് ഗോവിന്ദ് സിംഗ്. മറ്റ് രണ്ട് പേരുകളും സജീവമായി പരിഗണനയിലുണ്ട്. സജ്ജന്‍ സിംഗ് വര്‍മ, ബാലാ ബച്ചന്‍ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. ബാലാ ബച്ചനെ നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു. കമല്‍നാഥിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് അദ്ദേഹം.

16 സീറ്റ് ഉറപ്പിച്ചു
കോണ്‍ഗ്രസ് 24 സീറ്റിലാണ് പരീക്ഷണം നേടുന്നത്. ഇതില്‍ 16 എണ്ണം ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷനിലാണ്. ഈ സീറ്റുകള്‍ ഉറപ്പിച്ച മട്ടിലാണ് പ്രവര്‍ത്തകര്‍. സിന്ധ്യയുടെ മന്ത്രിമാര്‍ ഇതുവരെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. കാലങ്ങളായി ഈ മേഖല കോണ്‍ഗ്രസ് കോട്ടയാണ്. അതുകൊണ്ടാണ് സിന്ധ്യ ഇവിടെ തഴച്ച് വളരാന്‍ പ്രധാന കാരണം. അദ്ദേഹം പോയാലും ഇത് ഇളകില്ല. ഇവിടെ ഡോ ഗോവിന്ദ് സിംഗ് ശക്തനായ നേതാവാണ്. സിന്ധ്യയെ നേരിട്ട് വെല്ലുവിളിക്കാതെ പകരം ബിജെപിയെ കുറ്റപ്പെടുത്തി കൊണ്ടുള്ള പ്രചാരണമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഒരേസമയം ഗ്വാളിയോര്‍ രാജകുടുംബത്തിന്റെയും ബിജെപി വിരുദ്ധരുടെയും വോട്ടുകള്‍ ഉറപ്പായും കോണ്‍ഗ്രസിന് തന്നെ ലഭിക്കും.

സിന്ധ്യ തീര്‍ന്നു
ബിജെപിയില്‍ സിന്ധ്യയുടെ ഭാവി അവസാനിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രവചിച്ചിരുന്നു. ഇത് ശരിയായിരിക്കുകയാണ്. ചൗഹാന്‍ നേരത്തെ രാവണനെ വിട്ട് വന്ന വിഭീഷണന്‍ എന്ന പ്രയോഗമാണ് സിന്ധ്യക്കെതിരെ നടത്തിയത്. എല്ലാവരും ഇത് പുകഴ്ത്തിയതാണെന്ന് കരുതിയെങ്കിലും, സ്വന്തം കുടുംബത്തെ ചതിച്ച് വന്ന നേതാവ് എന്ന അര്‍ത്ഥത്തിലായിരുന്നു ചൗഹാന്റെ പരാമര്‍ശം. പിന്നീട് കോവിഡിനെ നേരിടാനുള്ള കമ്മിറ്റിയിലും സിന്ധ്യയുടെ പേര് ഉള്‍പ്പെടുത്തിയില്ല. സിന്ധ്യയുടെ ഗ്രൂപ്പിലുള്ള സിലാവത്തിന് മാത്രമാണ് ഇതില്‍ ഇടംപിടിക്കാനായത്. അതും പേരിന് മാത്രം. സിന്ധ്യക്ക് രാജ്യസഭയിലൂടെ എത്തി മന്ത്രിയാവാനുള്ള മോഹമുണ്ട്. അതും ഇല്ലാതായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഗ്രൂപ്പിനും വലിയ പ്രാതിനിധ്യം ചൗഹാന്റെ മന്ത്രിസഭയില്‍ ഇല്ല. പ്രധാന വകുപ്പുകളൊക്കെ ബിജെപിയില്‍ സ്ഥിരമായി നിന്നിരുന്നവര്‍ക്കാണ്.

ഗോവിന്ദ് പോരാട്ടം
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ഓടിയെത്താനുള്ള ശ്രമത്തിലാണ് ബിജെപി. ജ്യോതിരാദിത്യ സിന്ധ്യ ഗ്രൂപ്പിലുള്ള ഗോവിന്ദ് സിംഗ് രജപുത്തിനാണ് ഉപതിരഞ്ഞെടുപ്പ് ചുമതല. ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി രജപുത്തിന്റെ നിയന്ത്രണത്തിലാണ്. ഇതിനെ ആശ്രയിച്ചാണ് ബിജെപിയുടെ വിജയം ഉള്ളത്. 16 സീറ്റിലും രജപുത്തിന്റെ കണ്ണെത്തണം. ഇത് ഗോവിന്ദ് സിംഗുമാര്‍ തമ്മിലുള്ള പോരാട്ടമായി ഉപതിരഞ്ഞെടുപ്പ് മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് മന്ത്രിസഭയിലെ മോശം മന്ത്രിമാരില്‍ ഒരാളായിരുന്നു രജപുത്ത് എന്ന് കൂടി ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

ബിജെപിയില്‍ വടംവലി
ബിജെപി ഇപ്പോഴേ രണ്ട് തട്ടിലാണ്. ഗോപാല്‍ ഭാര്‍ഗവയെ ഒഴിവാക്കിയതിലാണ് പാര്‍ട്ടിയില്‍ അടി നടക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമയത്ത് പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ബുന്ധേല്‍ഖണ്ഡില്‍ നിന്നുള്ള ബ്രാഹ്മണ നേതാവാണ് ഗോപാല്‍ ഭാര്‍ഗവ. ഇയാളുമായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. ഉറപ്പായും മന്ത്രിസ്ഥാനം ലഭിക്കേണ്ടയാളായിരുന്നു ഭാര്‍ഗവ. എന്നാല്‍ ഇയാള്‍ക്ക് ചൗഹാന്‍ സ്പീക്കര്‍ പദവിയാണ് വാഗ്ദാനം ചെയ്തത്. ഇത് നിരസിച്ച് ഇറങ്ങി പോരുകയായിരുന്നു ഭാര്‍ഗവ. ഭൂപേന്ദ്ര സിംഗും ചൗഹാനുമായി തെറ്റി മാറി നില്‍ക്കുകയാണ്. പ്രദ്യുമന്‍ സിംഗ് തോമര്‍, പ്രഭുറാം ചൗധരി എന്നിവര്‍ സിന്ധ്യ ഗ്രൂപ്പില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.

സിന്ധ്യ വിജയിക്കില്ല
സിന്ധ്യ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ ബിജെപിയില്‍ ഭാവിയുണ്ടാവൂ. എന്നാല്‍ ഗ്രൗണ്ട് തലത്തില്‍ കാര്യങ്ങള്‍ ശുഭകരമല്ല. ബിജെപി പ്രവര്‍ത്തകര്‍ക്ക് സിന്ധ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. യുപിയില്‍ എസ്പിയും ബിഎസ്പിയും നേരിട്ട അതേ പ്രതിസന്ധിയാണിത്. നേരത്തെ കോണ്‍ഗ്രസിനൊപ്പം മത്സരിച്ചിരുന്നവരാണ് സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ക്കെതിരെ പ്രചാരണം നടത്തിയ പാര്‍ട്ടി എങ്ങനെ അവരെ പിന്തുണയ്ക്കുമെന്ന് ഇവര്‍ ചോദിക്കുന്നു. സിന്ധ്യയുടെ കരുത്തിന് മുകളിലുള്ള പദവിയാണ് അദ്ദേഹത്തിന്റെ ടീമിന് കിട്ടുന്നതെന്ന് ബിജെപി നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു. യഥാര്‍ത്ഥത്തില്‍ പിതാവ് മാധവ റാവു സിന്ധ്യ ഉണ്ടാക്കിയ പേരാണ് സിന്ധ്യയെ ഇതുവരെ സഹായിച്ചത്. സ്വന്തം പേരില്‍ ഒരു നേട്ടവും സിന്ധ്യക്ക് ചമ്പലില്‍ ഇല്ല. അതുകൊണ്ടാണ് ഗുണയില്‍ സിന്ധ്യ തോറ്റത്. അത് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരുന്നു.












Click it and Unblock the Notifications