ഡികെ ശിവകുമാര്‍ അതൃപ്തൻ.. പക്ഷേ ബിജെപിയിലേക്കില്ല.. ബിജെപിയുടെ തന്ത്രങ്ങൾക്ക് ആദ്യത്തെ തിരിച്ചടി!
ബെംഗളൂരു: കര്‍ണാടകയിൽ സർക്കാർ രൂപീകരിക്കാൻ ശ്രമം നടത്തുന്ന ബി ജെ പിയുടെ വലിയ പ്രതീക്ഷകളിലൊന്നായിരുന്നു ഡി കെ ശിവകുമാർ. കനകപുരയിൽ നിന്നുള്ള എം എല്‍ എയും കോൺഗ്രസ് നേതാവുമാണ് ഡി കെ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നും താൻ ഉപമുഖ്യമന്ത്രിയാകുമെന്നും കണക്ക് കൂട്ടിയിരിക്കുകയായിരുന്നു ഡി കെ ശിവകുമാർ. എന്തുകൊണ്ട് തനിക്ക് മുഖ്യമന്ത്രിയായിക്കൂട എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്യമായി ചോദിച്ച ആൾ കൂടിയാണ് ഡി കെ.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടനേ ജനതാദളുമായി കൈ കോർക്കാനുള്ള കോൺഗ്രസ് നീക്കങ്ങളിൽ ഡി കെ ശിവകുമാറിന് അതൃപ്തിയുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. ജനതാദളിന് അനഭിമതനായ തനിക്ക് മന്ത്രിസഭയിൽ അര്‍ഹമായ സ്ഥാനം കിട്ടില്ല എന്ന് ശിവകുമാര്‍ കരുതുന്നതായും സൂചനകളുണ്ടായിരുന്നു. ഡി കെ ശിവകുമാറിനൊപ്പമുള്ള എം എല്‍ എമാരെ പിളര്‍ത്തി കർണാടകയിൽ അധികാരത്തിലെത്താമെന്ന പ്രതീക്ഷ ചില ബി ജെ പി ക്യാംപ് വെച്ചുപുലര്‍ത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഒപ്പം കോൺഗ്രസിലെ ലിംഗായത്ത് എം എല്‍ എമാരെ ഒപ്പം കൂട്ടാനും ബി ജെ പി ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ഒരു കാരണവശാലും താൻ ബി ജെ പിക്കൊപ്പം പോകില്ല എന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഡി കെ ശിവകുമാർ ഇപ്പോൾ. ബി ജെ പി പാളയത്തിലേക്ക് പോകുന്ന പ്രശ്നമില്ല. തങ്ങൾ സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. എം എൽ എ മാരെ റാഞ്ചാൻ ബി ജെ പി ശ്രമം നടത്തിയാല്‍ തങ്ങളും തിരിച്ചുകളിക്കുമെന്നും ഡി കെ ശിവകുമാർ പറയുന്നു. 224 അംഗ കർണാടക അസംബ്ലിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് 104ഉം കോൺഗ്രസിന് 78ഉം ജനതാദളിന് 37ഉം എം എൽ എമാരാണ് ഉള്ളത്. മൂന്നിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ ബാക്കിയുണ്ട്.