റിപ്പബ്ലിക് ദിനം: രാഹുൽ ഗാന്ധിയ്ക്ക് സീറ്റ് നല്‍കിയത് നാലാമത്തെ നിരയിൽ!! വിറളി പിടിച്ച് കോണ്‍ഗ്രസ്
ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഹുലിന്റെ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം. റിപ്പബ്ലിക് ദിന പരേഡിൽ നാലാമത്തെ നിരയില്‍ സീറ്റ് നിശ്ചയിച്ചതിനെച്ചൊല്ലിയാണ് കോൺഗ്രസ് പ്രതിഷേധമെന്നാണ് വാർത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദി സർക്കാര്‍ നടത്തിയിട്ടുള്ളത് ചട്ടലംഘനമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷനെ നിന്ദിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ് ഇതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള പ്രതികരണം. പിടിഐ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്ക്ക് പുറമേ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. സർക്കാർ വൃത്തങ്ങളും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇന്ത്യ സന്ദര്‍ശിക്കുന്ന ഒറ്റ വിദേശപ്രതിനിധി പോലും കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് ബിജെപി നേതൃത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇന്ത്യയുമായി നല്ല ഉഭയകക്ഷി ബന്ധം പുര്‍ത്തിയിട്ടുള്ള ലോക നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും കോൺഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങളായി തുടർന്ന് വരുന്ന കീഴ് വഴക്കം ഇതായിരുന്നുവെന്നും നേതാക്കൾ പറയുന്നു.

നിന്ദിക്കുന്നതിനുള്ള നീക്കം
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആസിയാന്‍ നേതാക്കളുടെ മുമ്പില്‍ വച്ച് കോൺഗ്രസ് നേതാക്കളെ അവഹേളിക്കുന്നതിനുള്ള നീക്കമാണ് സർക്കാരിന്റേതെന്ന ആരോപണവും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ പിൻനിരയില്‍ സീറ്റ് നല്‍കിയാലും രാഹുല്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സോണിയാ ഗാന്ധിയ്ക്കും അമിത് ഷായ്ക്കും പാര്‍ട്ടികളുടെ തലപ്പത്തിരുന്നപ്പോള്‍ മുൻനിരയിലായിരുന്നു സീറ്റ് നല്‍കിയിരുന്നത്.

ആസിയാന്‍ നേതാക്കള്‍ മുഖ്യാതിഥികള്‍
രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം എട്ട് ആസിയാൻ പ്രതിനിധികളാണ് 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

പ്രതിപക്ഷവുമായി കൂടിക്കാഴ്ചയില്ല
കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ ആസിയാന്‍ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. മലേഷ്യയുടെ നാസിബ് റസാഖ്, ലാവോസിന്റെ തോങ് ലോൺ സിസൗലുത്ത് എന്നിവരുമായാണ് റിപ്പബ്ലിക് ദിനത്തില്‍ മോദി ഉഭയകക്ഷി ചർച്ചകള്‍ നടത്തുക. എന്നാല്‍ പ്രതിപക്ഷാംഗങ്ങളുമായോ രാഹുല്‍ ഗാന്ധിയുമായോ ആസിയാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തില്ല.

നേതൃ നിര ആദ്യം
2012ൽ കോൺഗ്രസ് അധികാരത്തിലിരിക്കെ പ്രധാന മേശയ്ക്ക് അടുത്ത് സീറ്റ് ലഭിച്ചില്ലങ്കില്‍ രാഷ്ട്രപതി ഭവനിലെ പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന് ബിജെപി ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം കോൺഗ്രസ് നേതാക്കളാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 2012 ഏപ്രിലിലായിരുന്നു സംഭവം. ഒരുപാട് ലോക നേതാക്കള്‍ ഒരുമിച്ച് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത് ആദ്യമായാണ്. 2017ലെ റിപ്പബ്ലിക് ദിനത്തില്‍ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനായിരുന്നു മുഖ്യാതിഥി. 20166ൽ ഫ്രാന്‍സിലെ ഫ്രാന്‍സിസ് ഹോളണ്ടേയായിരുന്നു മുഖ്യാതിഥിയായെത്തിയത്. ഇത്തവണ തായ് ലന്‍ഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, മ്യാന്‍മാർ, കമ്പോഡിയ, ലാവോസ്, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്.












Click it and Unblock the Notifications