രാഹുൽ ഗാന്ധിയുടെ വീടിന് കോൺഗ്രസുകാരുടെ ഉപവാസ സമരം! രാജി തീരുമാനത്തിൽ നിന്ന് പിന്മാറണം!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ തോല്‍വിയേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുന്നത് പ്രസിഡണ്ട് പദവി രാജി വെയ്ക്കാനുളള രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ്. എഐസിസിയിലേക്ക് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. രാഹുല്‍ ഗാന്ധി തീരുമാനം തിരുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവാസ സമരത്തിലേക്ക് കടന്നിരിക്കുകയാണ്.
തുഗ്ലക് ലൈനിലെ രാഹുല്‍ ഗാന്ധിയുടെ വസതിക്ക് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാഹാര സമരം. ദില്ലി പ്രദേശ് കോണ്‍ഗ്രസ് നേതാവ് വിജയ് ജത്യന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെയ്ക്കാനുളള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്മാറുന്നത് വരെ സമരം തുടരാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.
കോണ്‍ഗ്രസ് തലപ്പത്ത് ഇനി തുടരാനില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വെയ്ക്കാനുളള രാഹുലിന്റെ തീരുമാനം. എന്നാല്‍ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം രാഹുല്‍ ഗാന്ധിയുടെ രാജിയാവശ്യം തളളി. എന്നാല്‍ തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറിയേക്കില്ല എന്നാണ് സൂചന.
രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ടീം രാഹുലിലെ അംഗങ്ങളായ യുവ നേതാക്കളും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ വഴങ്ങിയിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു നേതാവിനെ കണ്ടെത്താനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒരു മാസത്തെ സമയമാണ് രാഹുല്‍ ഗാന്ധി ഇതിനായി നേതാക്കള്‍ക്ക് അനുവദിച്ചിരിക്കുന്നത്.