കേന്ദ്രത്തെ ഇഴകീറി മുറിച്ച് രാഹുൽ ഗാന്ധി, ഒപ്പം പ്രിയങ്കയും, സർക്കാരിനെതിരെ മുഖ്യമന്ത്രിമാരും!
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതലുളളവര്‍ സര്‍ക്കാര്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ത്തി. യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും കേന്ദ്രത്തിന് എതിരെ രംഗത്ത് വന്നു.
സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേണ്ട വിധത്തില്‍ സഹായിക്കുന്നില്ല എന്നാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദര്‍ സിംഗ് അടക്കം ആരോപിച്ചത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേന്ദ്രത്തിന് എതിരെ വിമര്‍ശനം ഉയര്‍ത്തി.
മുൻഗണന ഇതായിരിക്കണം
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തിന് വേണം സര്‍ക്കാര്‍ മുന്‍ഗണന നല്‍കാന്‍ എന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കവേ പറഞ്ഞു. മാത്രമല്ല ഗ്രീന്‍ സോണുകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണം എന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ഗ്രീൻ സോണുകളിൽ
ലോക്ക്ഡൗണ്‍ എന്നത് വെറുമൊരു പോസ് ബട്ടണ്‍ മാത്രമാണ്. ഒരു രാജ്യമെന്ന നിലയ്ക്ക് ഈ ലോക്ക്ഡൗണില്‍ നിന്ന് കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിലേക്ക് മാത്രമായി ലോക്ക്ഡൗണ്‍ മാറ്റണം. മാത്രമല്ല ഗ്രീന്‍ സോണില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും വേണം, രാഹുല്‍ ഗാന്ധി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
നാട്ടിലേക്ക് തിരികെ പോകാന്‍ അനുവദിക്കണം
കുടിയേറ്റ തൊഴിലാളികളുടെ വിഷയമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയും ഉയര്‍ത്തിയത്. സമയം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് കുടിയേറ്റ തൊഴിലാളികളെ ആവശ്യമായ പരിശോധനകള്‍ നടത്തിയും മുന്‍കരുതലുകള്‍ എടുത്തതിനും ശേഷം നാട്ടിലേക്ക് തിരികെ പോകാന്‍ അനുവദിക്കണം എന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
കരുണയായിരിക്കണം പ്രധാനം
കൊവിഡിനെതിരെ പൊരുതുന്നതില്‍ കരുണയായിരിക്കണം പ്രധാനം അല്ലാതെ കൊവിഡിന്റെ ഇരകളോടുളള ശത്രുത ആയിരിക്കരുത് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നേരത്തെ സോണിയാ ഗാന്ധിയും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എല്ലാവരും കൊവിഡിനെ ചെറുക്കാന്‍ പരിശ്രമിക്കുമ്പോള്‍ ബിജെപി വര്‍ഗീയതയുടേയും വിദ്വേഷത്തിന്റെയും വൈറസ് പരത്താന്‍ ശ്രമിക്കുന്നു എന്നാണ് സോണിയ കുറ്റപ്പെടുത്തിയത്.
സഹകരണം വാഗ്ദാനം ചെയ്തിരുന്നു
ഇത് സാമൂഹ്യ ഐക്യത്തെയാണ് ബാധിക്കുക എന്നും കോണ്‍ഗ്രസ് ഇടപെടണമെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് താന്‍ വിവിധ വിഷയങ്ങള്‍ കൊവിഡുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്ക് കത്തുകള്‍ എഴുതിയത് സോണിയാ ഗാന്ധി എടുത്ത് പറഞ്ഞു. കൊവിഡിനെ തുരത്താനുളള പോരാട്ടത്തില്‍ സര്‍ക്കാരിന് സഹകരണം വാഗ്ദാനം ചെയ്തിരുന്നു.
പകുതി മാത്രം നടപ്പിലാക്കി
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായ ആളുകളെ സഹായിക്കുന്നതിന് വേണ്ടി നിരവധി നിര്‍ദേശങ്ങളും സര്‍ക്കാരിന് മുന്നിലേക്ക് വെച്ചിരുന്നു. എന്നാല്‍ അവ പകുതി മാത്രമേ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുളളൂ എന്നത് നിര്‍ഭാഗ്യകരമാണ് എന്നും സോണിയാ ഗാന്ധി പറഞ്ഞു. 12 കോടി തൊഴിലുകളാണ് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ നഷ്ടപ്പെട്ടതെന്ന് സോണിയ ചൂണ്ടിക്കാട്ടി.
7500 രൂപ വീതം
ഓരോ കുടുംബത്തേയും ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായിക്കേണ്ടതുണ്ട്. 7500 രൂപ വീതം സര്‍ക്കാര്‍ ഓരൊ കുടുംബത്തിനും നല്‍കണം എന്നും സോണിയ ആവശ്യപ്പെട്ടു. കൊവിഡ് പരിശോധനയ്ക്ക് ടെസ്റ്റിംഗ് കിറ്റുകളുടെ കുറവും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സുരക്ഷ ഇല്ലാത്തതും അടക്കമുളള പ്രശ്‌നങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കവേ സോണിയാ ഗാന്ധി ഉന്നയിച്ചു.