ബോംബേ ഹൈക്കോടതിയുടെ നിര്‍ണായക നീക്കങ്ങള്‍... ഹാനി ബാബുവിനും ഫാദര്‍ സ്റ്റാന്‍ സ്വാമിക്കും ആശ്വാസം
മുംബൈ: ഏറെ നിര്‍ണായകമായ രണ്ട് തീരുമാനങ്ങളാണ് മുംബൈ ഹൈക്കോടതിയില്‍ നിന്ന് പുറത്തുവന്നത്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിക്കാതെ ജയിലില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരാണ് രണ്ട് പേരും. ഹാനി ബാബു മലയാളിയാണ്.
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യാവസ്ഥ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ ജെജെ ഹോസ്പിറ്റല്‍ ഡീനിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കൊവിഡ് ബാധിതനായ പ്രൊഫ ഹാനി ബാബുവിനെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് അടുത്ത ദിവസം മാറ്റാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍...

കൊടിയ ദുരിതത്തില്‍
84 വയസ്സുകാരനായ, ആദിവാസി അവകാശ പ്രവര്‍ത്തകനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുള്ളത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ സ്റ്റാന്‍ സ്വാമി ഭക്ഷണം കഴിക്കാൻ സിപ്പറും സ്ട്രോയും ആവശ്യപ്പെട്ടപ്പോൾ ആദ്യ ഘട്ടത്തിൽ അത് പോലും ലഭ്യമാക്കിയിരുന്നില്ല.

എന്‍ഐഎ കോടതി
ആരോഗ്യാവസ്ഥ പരിഗണിച്ച് അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണം എന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ നേരത്തെ എന്‍ഐ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്തായാലും ആശ്വാസകരമായ നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

റിപ്പോര്‍ട്ട് നല്‍കണം
മെയ് 20 ന് ഉച്ചയ്ക്ക് 12 മണിക്ക് സ്റ്റാന്‍ സ്വാമിയെ ജെജെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ തലോജ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം ജെജെ ഹോസ്പിറ്റലിലെ വിദഗ്ധ സമിതി വെള്ളിയാഴ്ച രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കണം
വെള്ളിയാഴ്ച രാവിലെ 10.30 ന് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വീഡിയോ കോണ്‍ഫറസ് വഴി കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എസ്‌ജെ കാത്താവാലയും സുരേന്ദ്ര തവാഡേയും ആണ് കേസ് പരിഗണിച്ചത്.

രോഗാവസ്ഥ
കടുത്ത പാര്‍ക്കിന്‍സണ്‍ രോഗിയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ഇത് കൂടാതെ അദ്ദേഹത്തിന്റെ രണ്ട് ചെവികളുടേയും കേള്‍വിശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. രണ്ട് തവണ ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയും കഴിഞ്ഞ ആളാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുത് എന്ന നിലപാടായിരുന്നു എന്‍ഐഎ സ്വീകരിച്ചത്.

ഹാനി ബാബുവിന് ചികിത്സ
മലയാളിയായ മനുഷ്യാവകാശ പ്രവര്‍ത്തകനും ദില്ലി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും ആയ ഹാനി ബാബുവും ഭീമ കൊറേഗാവ് കേസില്‍ ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇദ്ദേഹത്തിന് അടിയന്തര ചികിത്സ നല്‍കണം എന്നാണ് മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്.

ബ്ലാക്ക് ഫംഗസ് ബാധ
കൊവിഡ് ബാധിതനായ ഹാനി ബാബു ഇപ്പോള്‍ ബ്ലാക്ക് ഫംഗസ് അണുബാധയും നേരിട്ടിരിക്കുകയാണ്. അദ്ദേഹത്തെ മെയ് 20 ന് മുമ്പായി ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2020 ജൂലായ് 28 ന് ആയിരുന്നു എന്‍ഐഎ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്.

നിഷേധിക്കാനാവില്ല
നിലവിലെ സാഹചര്യത്തില്‍ രോഗി ആഗ്രഹിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ തേടാന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണ് കോടതി നിഷേധിച്ചത്. അത്തരം ഒരു അവകാശം രോഗിയ്ക്കുണ്ട് എന്നും കോടതി നിരീക്ഷിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ഇതൊരു കീഴ് വഴക്കമായാല്‍ പോലും അതില്‍ തെറ്റില്ല. ആശുപത്രി ചെലവുകള്‍ വഹിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം തയ്യാറാണെന്നും അറിയിച്ചുണ്ട് എന്ന് കോടതി പരാമര്‍ശിച്ചു.

കുടുംബത്തിന് മാനസികാശ്വാസം
ഹാനി ബാബുവിന് മികച്ച ചികിത്സ നല്‍കാന്‍ ആയി എന്ന മാനസിക തൃപ്തിയെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിക്കട്ടേ എന്നും കോടതി പരാമര്‍ശിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടയില്‍ ഡോക്ടര്‍മാരേയും രോഗിയേയും ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട് കോടതി.












Click it and Unblock the Notifications