കൊറോണ: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും, സിബിഎസ്ഇ അടക്കം പരീക്ഷകൾ മാറ്റി വെച്ചു!
ദില്ലി: രാജ്യത്ത് കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനങ്ങള്‍ നാളെ പ്രധാനമന്ത്രി നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
പാര്‍ലമെന്റില്‍ കൊറോണയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമാണ് ഇതുവരെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. ഇതാദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് കൊറോണയുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്താനൊരുങ്ങുന്നത്. നേരത്തെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിബിഎസ്ഇ പരീക്ഷകള്‍ അടക്കം മാറ്റി വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന സിബിഎസ്ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തി വെക്കാനാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. മാര്‍ച്ച് 31ന് ശേഷം മാത്രമേ ഇനി പരീക്ഷകള്‍ നടത്തുകയുളളൂ.

സര്‍വ്വകലാശാലകളും സ്‌കൂളുകളും അടക്കം പ്രവര്‍ത്തനം നിര്‍ത്തി വെക്കണം. ജെഇഇ, ഐഐടി പരീക്ഷകളും ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പരീക്ഷകളുമടക്കം നിര്‍ത്തി വെക്കും. പുതിയ പരീക്ഷാ തിയ്യതി മാര്‍ച്ച് 31ന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. അതേസമയം കേരളത്തില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ തന്നെ നടക്കും. സംസ്ഥാനത്തെ സർവ്വകലാശാല പരീക്ഷകൾക്കും ഐസിഎസ്ഇ പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. നോയിഡയിലും രാജസ്ഥാനിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നവരിൽ 26 എണ്ണം വിദേശ പൗരന്മാരാണ്
ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിരിക്കുന്നത് മഹാരാഷ്ട്രയില്‍ ആണ്. ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 45 ആയി ഉയര്‍ന്നു. സൈന്യത്തില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലും ഇന്ന് ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീനഗര്‍ സ്വദേശിക്കാണ് കൊറോണ.












Click it and Unblock the Notifications