കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസ് കപ്പലിൽ എട്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ
ദില്ലി: ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ കൊറോണ ബാധിച്ച യാത്രക്കാരുടെ എണ്ണം എട്ടായെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാർ. 138 ഇന്ത്യക്കാരാണ് ഡയമണ്ട് പ്രിൻസസ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 132 പേർ കപ്പൽ ജീവനക്കാരും 6 പേർ യാത്രക്കാരുമാണ്. കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാർ ജപ്പാനിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബിജെപിയിലേക്ക് പോയ 10 എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണിയുമായി കോണ്‍ഗ്രസ്;ഗോവയില്‍ വേറിട്ട നീക്കം
കപ്പലിന്റെ നിരക്ഷണ കാലാവധി അവസാനിച്ചതിനാൽ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി., എന്നാൽ കപ്പലിലെ ജീവനക്കാരെ 14 ദിവസം കൂടി നിരീക്ഷണത്തിൽ വെച്ച ശേഷം മാത്രമെ പുറത്തെത്തിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി നാലാം തീയതി മുതൽ കൊറോണ ബാധയെ തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ് ഡയമണ്ട് പ്രിൻസസ്.
3711 യാത്രക്കാരുണ്ടായിരുന്ന കപ്പലിൽ 621 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്താകമാനം 75,000ൽ പരം യാത്രക്കാർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ മരണ സംഖ്യ 2000 കടന്നു. ചൈനയ്ക്ക് പുറത്ത് 8 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് സഹായമായി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വഹിച്ചുള്ള വിമാനം കേന്ദ്രസർക്കാർ വുഹാനിലേക്ക് അയക്കുന്നുണ്ട്. മടക്കയാത്രയിൽ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും തിരികെയെത്തിക്കും. ഇന്ത്യയിൽ ഇതുവരെ 3 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്.