കൊറോണ; തൃശൂരിലെ വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, സംസ്ഥാനത്ത് 3367 പേർ നിരീക്ഷണത്തിൽ
തൃശൂർ: ഇന്ത്യയിൽ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ഇനിയുള്ള ഫലങ്ങൾ കാത്തിരിക്കുകയാണ് വൈദ്യസംഘം. തുടർച്ചയായ മൂന്ന് തവണ പരിശോധനാ ഫലം നെഗറ്റീവ് ആയാൽ രോഗമുക്തയായി എന്ന് ഉറപ്പിക്കാം. അന്തിമ നിഗമനത്തിൽ എത്തുന്നതിന് മുൻപ് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ കൂടി പരിശോധിക്കും.
തൃശൂർ ജില്ലയിൽ നിരീക്ഷത്തിലുണ്ടായിരുന്ന 3 പേരെ ഡിസ്ചാർജ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ 6 പേർ ആശുപത്രികളിലും 234 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡിഎംഒ വ്യക്തമാക്കി. അതിനിടെ കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച അച്ഛനേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു.

കാസർഗോഡ് ജില്ലയിൽ നിന്നും പരിശോധനയ്ക്ക് അയച്ച 22 സാംപിളുകളിൽ 21ഉം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇതുവരെ 3367 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതിൽ 3336 പേർ വീടുകളിലും 31 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications