ഇത് ലോകത്തിലെ ഏറ്റവും വലിയ ലോക്ക് ഡൗണ്‍? ചൈനയില്‍ പോലും സംഭവിക്കാത്തത് ഇന്ത്യയിൽ... വിവരങ്ങൾ ഇങ്ങനെ
ദില്ലി: രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
135 കോടി ജനങ്ങളാണ് ഇനിയുള്ള 21 ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് വരുന്നത്. ലോകത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയധികം ആളുകള്‍ അടച്ചിടപ്പെടുന്ന ഒരു ലോക്ക് ഡൗണ്‍.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ പോലും ഇത്രയധികം ജനങ്ങള്‍ അടച്ചിടപ്പെട്ടിരുന്നില്ല. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. അവിടെ ചില പ്രത്യേക മേഖലകളില്‍ മാത്രമായിരുന്നു ലോക്ക് ഡൗണ്‍ നിലനിന്നിരുന്നത്. എന്തൊക്കെയാണ് ഇന്ത്യയിലെ ഈ ലോക്ക് ഡൗണിന്റെ പ്രത്യേകതകള്‍ എന്ന് പരിശോധിക്കാം.

ചൈനയുടെ തിരിച്ചറിവ്
രോഗം കാട്ടുതീ പോലെ പടര്‍ന്നുപിടിച്ച ചൈന തന്നെയാണ് അതിന്റെ പ്രതിരോധവും ആദ്യം നടപ്പില്‍ വരുത്തിയത്. അത് സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആയിരുന്നു- സാമൂഹിക അകലം. രോഗം പടര്‍ന്നുപിടിച്ച വുഹാന്‍ പട്ടണം അവര്‍ ആദ്യം അടച്ചു. അതിന് ശേഷം രോഗം പടര്‍ന്ന മറ്റ് പ്രവിശ്യകളും ഇത്തരത്തില്‍ അടച്ചു. ഇതോടെയാണ് ചൈനയില്‍ രോഗവ്യാപനം തടയാന്‍ സാധിച്ചത്.

ചൈനയിലും അര്‍ദ്ധരാത്രിയില്‍
ജനുവരി 23 ന് ആയിരുന്നു ചൈനയിലെ വുഹാന്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. അതും അര്‍ദ്ധ രാത്രിമുതലാണ് നിലവില്‍ വന്നത്. വുഹാന്‍ നഗരവും ലോകവും തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഒറ്റ പ്രഖ്യാപനം കൊണ്ട് വിച്ഛേദിക്കപ്പെട്ടു. വ്യോമ, കര, ജല ഗതാഗതമാര്‍ഗ്ഗങ്ങള്‍ എല്ലാം അടയ്ക്കപ്പെടുകയും ചെയ്തു.
3. മൊത്തം 23 കോടി പേര്‍
ആദ്യം വുഹാന്‍ നഗരത്തില്‍ തുടങ്ങിയ ലോക്ക് ഡൗണ്‍ പിന്നീട് ചൈന 18 പ്രവിശ്യകളിലേക്ക് നീട്ടുകയായിരുന്നു. തുടക്കത്തില്‍ ആറ് കോടി ജനങ്ങളാണ് ലോക്ക് ഡൗണ്‍ ചെയ്യപ്പെട്ടത് എങ്കില്‍ ഫെബ്രുവരി പാതി ആയതോടെ രാജ്യത്തെ 23 കോടി ജനങ്ങള്‍ ലോക്ക് ഡൗണിന് കീഴില്‍ ആയി. ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോക്ക് ഡൗണ്‍ ആയിരുന്നു അത്. ലോകം അത്ഭുതത്തോടെ ആയിരുന്നു അതിനെ നോക്കിക്കണ്ടത്.

ഇന്ത്യയില്‍ 135 കോടി
ചൈനയില്‍ 23 കോടി ജനങ്ങള്‍ ലോക്ക് ഡൗണ്‍ ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ അത് എത്രയാണെന്ന് ആലോചിച്ച നോക്കൂ. 135 കോടി വരുന്ന മുഴുവന്‍ ഇന്ത്യന്‍ ജനതയും മാര്‍ച്ച് 24 അര്‍ദ്ധ രാത്രി മുതല്‍ 21 ദിവസത്തേക്ക് ലോക്ക് ഡൗണില്‍ ആണ്. ഒരുപക്ഷേ, ലോക ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം.

ഗംഭീര തയ്യാറെടുപ്പ്
ഇന്ത്യയെ സംബന്ധിച്ച് ഈ നീക്കം ഏറ്റവും നിര്‍ണായകമാണ്. രോഗം സാമൂഹിക വ്യാപനം ആരംഭിച്ചാല്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ ആവില്ലെന്ന് ഉറപ്പാണ്. ഇറ്റലിയുടേയും സ്‌പെയിനിന്റേയും അമേരിക്കയുടേയും ബ്രിട്ടന്റേയും ഉദാഹരണം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യയുടെ നടപടി. സാമൂഹിക അകലം പാലിക്കുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗ്ഗം.

രോഗികളുടെ എണ്ണം
ഇന്ത്യയില്‍ ഇതുവരെ രോഗ ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നതേയുള്ളൂ. 10 പേരാണ് മരിച്ചിട്ടുള്ളത്. രോഗ വ്യാപനം ഓരോ ദിവസം കൂടുന്നുണ്ടെങ്കിലും ഇന്ത്യയിലെ സ്ഥിതി നിയന്ത്രിതാതീതം ആയിട്ടില്ല എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആവശ്യത്തിന് പരിശോധനകള്‍ നടത്താത്തതാണ് ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളത് എന്നാണ് വിദേശ മാധ്യമങ്ങള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications