ലോകത്തിന് മുന്നിൽ തല ഉയർത്താൻ ഇന്ത്യ, കൊവിഡ് വാക്‌സിൻ നിർണായക ഘട്ടത്തിൽ, മനുഷ്യപരീക്ഷണത്തിന് അനുമതി
ഹൈദരാബാദ്: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനും പ്രതിരോധമരുന്നും കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ് ലോകമെമ്പാടമുള്ള ആരോഗ്യമേഖലയിലെ വിദഗ്ദര്‍. ലോകത്തെ മിക്ക ലാബുകളിലും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. അമേരിക്കയടക്കമുള്ള ചില രാജ്യങ്ങള്‍ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ച് കഴിഞ്ഞിരുന്നു.
കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത 140 വാക്‌സിനുകളില്‍ 13 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ പരിശോധനാ ഘട്ടത്തിലാണുള്ളത്. ഇതില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ആസ്ട്രാ സെനീകായുടേയും മൊഡണയുടേയും മരുന്നുകളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടങ്ങളില്‍ ആദ്യമായി എത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് പരീക്ഷണങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹൈദരബാദിലെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ടിഎം (COVAXIN ) മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ച അദ്യത്തെ തദ്ദേശിയ വാക്‌സിന്‍ എന്ന പ്രത്യേകതയും കൊവാക്‌സിനുണ്ട്.
Recommended Video
വാക്‌സിനിലെ പ്രീ-ക്ലിനിക്കല്‍ പഠനങ്ങളില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പ്രകടിപ്പിച്ച ശേഷമാണ് കമ്പനിക്ക് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചതെന്ന് ഭാരത് ബയോടെക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ ആദ്യ ഘട്ടം ജൂലായില്‍ നടക്കുമെന്ന് ബാരത് ബയോടെക് അറിയിച്ചു. പരീക്ഷണം രണ്ട് ഘട്ടങ്ങളിലാണ് നടക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, കൊവിഡ് രോഗത്തില്‍ നിന്നും ഒരു വര്‍ഷം വരെ സംരക്ഷണം നല്‍കാന്‍ സാധിക്കുന്ന വാക്‌സിനാണ് വികസിപ്പിക്കുന്നതെന്ന് ആസ്ര്‌ടോ സെനക്ക സിഇഒ അവകാശപ്പെട്ടു. യുഎസ് കമ്പനിയായ മൊഡൈണ മരുന്ന് നിര്‍മ്മാതാക്കളാ കാറ്റലെന്റുമായി ചേര്‍ന്ന് 2020 ന്റെ മൂന്നാം പാദത്തോടെ 100 മില്യണ്‍ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. മരുന്ന് നിര്‍മ്മാണം ഇപ്പോള്‍ രണ്ടാം ഘട്ടത്തിലാണ്. മരുന്ന് ഉത്പാദന രംഗത്തെ ഭീമന്‍മാരായ ഫ്രാന്‍സിലെ സനോഫിയും വാക്‌സിന്റെ നിര്‍മാണ ഘട്ടത്തിലാണ്. സെപ്തംബറിനും ഡിസംബറിനും ഇടയില്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കാന്‍ ആകുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
യുഎസ് സ്റ്റാര്‍ട്ട്-അപ്പ് ട്രാന്‍സ്ലേറ്റ് ബയോയുമായി വാക്‌സിന്‍ വികസന സംരംഭം വിപുലീകരിക്കുന്നതിന് 425 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും സനോഫി പ്രഖ്യാപിച്ചു.കൊവിഡിനെതിരെ 7 വാക്‌സിന് പരീക്ഷണങ്ങള്‍ നടത്തുന്ന തായ്‌ലാന്റും ഒക്ടോബറോടെ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.