കോവിഡ് മരണ നിരക്കില്‍ വ്യക്തത വേണം: മൻസൂഖ് മാണ്ഡവ്യയ്ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ്
ദില്ലി: രാജ്യത്തെ കോവിഡ് മരണങ്ങളില്‍ ലോകാരോഗ്യസംഘടനയെ മുൻനിർത്തിയുള്ള റിപ്പോർട്ടിന് മേൽ വ്യക്തത വേണമെന്ന് നിർദേശിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ച് ഇടത് എംപി ജോണ്‍ ബ്രിട്ടാസ്. ഇന്ത്യയുടെ കോവിഡ് നയത്തിനെതിരെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തകള്‍ അത്യന്തം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചോദ്യം ചെയ്യലിനിടെ അപ്രതീക്ഷിത ഇടപെടല്‍: 8 ചാറ്റും ഫോട്ടോയും തിരിച്ചെടുത്ത് കൊടുത്ത് സായ് ശങ്കർ
ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ എണ്ണം രാജ്യത്തിന്റെ കണക്കിനേക്കാള്‍ പല മടങ്ങ് കൂടുതലാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇന്ത്യയിലെ മരണനിരക്ക് 40 ലക്ഷത്തോളം വരുമെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായിട്ടാണ് ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്ത. മാത്രമല്ല ഡബ്ല്യു എച്ച് ഒ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 5.2 ലക്ഷം കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യയുടെ കോവിഡ് മരണ കണക്ക് ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ പ്രസിദ്ധീകരിച്ച സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് സ്റ്റഡിയുടെ വിശദമായ റിപ്പോര്‍ട്ട് ഉദാഹരണം. അന്ന് രാജ്യത്ത് നാലു ലക്ഷം കോവിഡ് മരണങ്ങള്‍ ഉണ്ടായി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. എന്നാല്‍, അക്കാലത്ത് 34,50,000 പേര്‍ ഇന്ത്യയില്‍ കോവിഡ് മൂലം സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതലായി മരിച്ചിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍
അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പിന്‍തുടര്‍ന്നാല്‍ ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ എണ്ണം 40 ലക്ഷം കവിയുമെന്നും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇക്കോണമിയുടെ (സിഎംഐഇ) സര്‍വേ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ വെളിവാകുന്നത് അക്കാലത്തെ കോവിഡ് മരണ സംഖ്യ 49 ലക്ഷം കവിയുമെന്നാണ്.
2021 സെപ്‌തംബര്‍ വരെയുള്ള കാലത്ത് ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കിന്റെ ആറുമുതല്‍ ഏഴുവരെ മടങ്ങ് കൂടുതലാണെന്ന് 2022 ജനുവരിയില്‍ സയന്‍സ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 1880-ല്‍ എഡിസണ്‍ നല്‍കിയ പണം ഉപയോഗിച്ച് നിലവില്‍വന്നതു മുതല്‍ ശാസ്ത്രഗവേഷണരംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രസിദ്ധീകരണമാണിത്. അതേപോലെ, മെഡിക്കല്‍ മാഗസിനായ ലാന്‍സെറ്റ് 2022 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 40 ലക്ഷത്തിനും മേലെയാണ് എന്നാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ കോവിഡ് മരണം സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതലാണ് എന്നു കാണിക്കുന്ന പല റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നിട്ടും, സര്‍ക്കാര്‍ കണക്ക് അടിസ്ഥാനമാക്കി നമ്മള്‍ മുന്നോട്ടു പോവുകയാണെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള അന്താരാഷ്ട്ര സംഘടന എന്ന നിലയ്ക്ക് ഡബ്ല്യൂഎച്ച്ഓ പിന്തുടരുന്ന രീതിശാസ്ത്രത്തെയും അവരുടെ റിപ്പോര്‍ട്ടുകളെയും അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നമ്മുടെ കണക്കുകള്‍ പരമപവിത്രമാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താതെ നമുക്ക് കോവിഡ് മഹാമാരിയുടെ അടുത്ത തരംഗത്തിനെതിരെ ഫലപ്രദവും സമൂര്‍ത്തവുമായ കാല്‍വയ്‌പുകള്‍ നടത്താനാവില്ല. ഈ സാഹചര്യത്തില്‍ രാജ്യം കോവിഡ് മരണക്കണക്കുകള്‍ പുനരവലോകനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.