കോവിഡ് മരണങ്ങള്‍ കുത്തനെ ഉയര്‍ന്നു: ലഖ്നൗവിലെ ശ്മശാനങ്ങളില്‍ വന്‍ തിരക്ക്, കാലതാമസം, വിറക് തീര്‍ന്നു
ദില്ലി: വര്‍ധിച്ച് വരുന്ന കൊവിഡ് മരണങ്ങള്‍ താങ്ങാനാവാതെ ലഖ്നൗവിലെ ശ്മശാനങ്ങള്‍. മരണങ്ങല്‍ ഗണ്യമായി വര്‍ധിച്ചതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് വലിയ കാലതാമസമാണ് എടുക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പതിവ് സഖ്യയില്‍ നിന്നും കൂടിയ തോതില്‍ മൃതദേഹങ്ങള്‍ എത്തിയതിനാല്‍ നഗരത്തിലെ പല ശ്മശാനങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് ഒഴിവിക്കാന്‍ ബൈകുന്ത് ധാമിലെയും ഗുലാലഘട്ടിലെയും ശ്മമാശനം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ കോവിഡ് പോസിറ്റീവ് മൃതദേഹങ്ങളുടെ സംസ്കാരം അലാംബാഗ് ശ്മശാനത്തിൽ അനുവദിച്ചില്ല.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതദേഹങ്ങളുടെ വരവ് വർദ്ധിച്ചു. സാധാരണഗതിയിൽ, ദിവസവും 10 മുതൽ 15 വരെ മൃതദേഹങ്ങൾ പരമ്പരാഗത രീതിയിലും, 5 മുതൽ 10 വരെ ഭൈൻസകുണ്ടിലെ ഇലക്ട്രിക് ശ്മശാനത്തിൽ സംസ്‌കരിക്കുമായിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതി പൂര്‍ണ്ണമായും വ്യത്യസ്തമാണ്'- നഗരത്തിലെ ശ്മശാനങ്ങളുടെ ചുമതലയുള്ള രാം നാഗീന ത്രിപാഠി പറഞ്ഞു.

ഞായറാഴ്ച 42 മൃതദേഹങ്ങൾ ഭൈൻസകുണ്ടിലേക്കും 27 ഗുലാലഘട്ടിലേക്കും എത്തി. തിങ്കളാഴ്ച ഇത് യഥാക്രമം 57ഉം 29 ഉം ആയിരുന്നു. ഇവയിൽ ഭൂരിഭാഗവും കോവിഡ് പോസിറ്റീവ് മൃതദേഹങ്ങളാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 വരെ 57 മൃതദേഹങ്ങൾ ശവസംസ്കാരത്തിനായി കൊണ്ടുവന്നിരുന്നു. 38 എണ്ണം ഭൈൻസകുണ്ടിലും 19 എണ്ണം ഗുലാലഘട്ടിലും. കോവിഡ് പോസിറ്റീവ് മൃതദേഹങ്ങളുടെ സംസ്കാരം സാധ്യമല്ലാത്ത സമീപ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് മൃതദേഹങ്ങള്‍ എത്തുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റ് ജില്ലകളിൽ ഈ മൃതദേഹങ്ങൾ തൊടാൻ ആരും തയ്യാറല്ല, പക്ഷേ ഇവിടെ ഞങ്ങൾ ജീവനക്കാരെ രോഗബാധയുള്ള മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് വേണ്ടി പരിശീലിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സീതാപൂർ, ബാരൻബങ്കി, റായ് ബറേലി, ഹാർദോയ്, ജഗദീഷ്പൂർ, സുൽത്താൻപൂർ എന്നിവിടങ്ങളിൽ നിന്നുള്ള മൃതദേഹങ്ങൾ സംസ്കരണത്തിനായി ഇവിടെ അയയ്ക്കുന്നതെന്നും ത്രിപാഠി പറഞ്ഞു.
രോഗബാധിതരായ മൃതദേഹങ്ങൾ വാഹനത്തില്‍ നിന്നും ശ്മശാനത്തിലേക്ക് ശരിയായി എത്തിക്കുന്നതിന് ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ 100 തൊഴിലാളികളെ കരാർ പ്രകാരം നിയമിച്ചിട്ടുണ്ട്. ഈ തൊഴിലാളികൾക്ക് പിപിഇ കിറ്റുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ നൽകും. രണ്ട് ഷിഫ്റ്റുകളിലായി ഇവര്‍ പ്രവർത്തിക്കുന്നുണ്ടെന്ന് മുനിസിപ്പൽ കമ്മീഷണർ അജയ് ദ്വിവേദിയും വ്യക്തമാക്കി. ഭൈസകുണ്ടിലും ഗുലാലഘട്ടിലും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് വേണ്ടി 50 അധിക പ്ലാറ്റ്ഫോമുകൾ കൂടി കോർപ്പറേഷൻ സജ്ജീകരിച്ചിട്ടുണ്ട്.
വിറകിനായുള്ള ക്ഷാമം മൂലം ഭൈസന്‍കുണ്ടില്‍ ചടങ്ങുകള്‍ക്ക് കാലതാമസം വരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വിറകിന്റെ ശേഖരം കഴിഞ്ഞതിനാല്‍ നിരവധി മൃതദേഹങ്ങളുടെ ശവസംസ്കാരം വൈകി. കൂടുതല്‍ മൃതദേഹങ്ങള്‍ എത്തിയതോടെയാണ് വിറക് ശേഖരം വേഗം തീര്‍ന്നതെന്ന് ഭൈൻസകുണ്ടിലെ മഹാബ്രാഹ്മണന്റെ ചുമതലകൾ നിർവഹിക്കുന്ന പണ്ഡിറ്റ് നരേന്ദ്ര മിശ്ര പറഞ്ഞു.












Click it and Unblock the Notifications