രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഒമൈക്രോൺ കേസുകൾ 961
ദില്ലി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 9195 പേർക്കായിരുന്നു കൊവിഡ് സ്ഥിപീകരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 82,402 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.24 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,486 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,58,778 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.38 % ആണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,99,252 പരിശോധനകൾ നടത്തി. ആകെ 67.64കോടിയിലേറെ (67,64,45,395) പരിശോധനകളാണ് ഇതുവരെ നടത്തിയതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.76 ശതമാനമാണ് - 46 ദിവസമായി 1% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.10 ശതമാനമാണ്. കഴിഞ്ഞ 87 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 122 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 63,91,282 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 143.83 കോടി (1,43,83,22,742) കടന്നു. 1,53,47,226 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 149.70 കോടിയിലധികം (1,49,70,76,985) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.16.93 കോടിയിൽ അധികം (16,93,09,031) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ അറിയിച്ചു.
അതേസമയം രാജ്യത്ത് ഒമൈക്രോൺ കേസുകശ്‍ ആയിരത്തിലേക്ക് അടുക്കുകയാണ്. 961 പേർക്കാണ് ഇതുവരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 320 പേർ ഇതുവരെ രോഗമുക്തി നേടി. ദില്ലിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. 263 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും കേസുകൾ ഉയരുകയാണ്. ബുധനാഴ്ച 167 പേർക്കായിരുന്നു രോഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗുജറാത്ത്- 97, കേരളം -65, തെലങ്കാന- 62, രാജസ്ഥാൻ -69, കർണാടക- 34, തമിഴ്നാട്- 45, ഹരിയാന-12, പശ്ചിമ ബംഗാൾ- 11, മധ്യപ്രദേശ്-9, ഒഡീഷ -9, ആന്ധ്രാ പ്രദേശ്- 16, ഹരിയാന -12, ഉത്തരാഖണ്ഡ്- 4, ചണ്ഡീഗഡ്- 3, ജമ്മു കാശ്മീർ -3, ഉത്തർപ്രദേശ്- 2, ഗോവ, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഒന്ന് വീതം കേസുകളുമാണ് സ്ഥിരീകരിച്ചത്.
അതേസമയം ഒമൈക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഉടൻ തന്നെ കൊവിഡ് കേസുകളിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ദർ നൽകുന്നത്. ദൈനംദിന കേസുകളിൽ സ്ഫോടനാത്മകമായ വളർച്ച ഉണ്ടാകും. എന്നാൽ തീവ്രമായ വളർച്ചാ ഘട്ടം താരതമ്യേന ചെറുതായിരിക്കാനും സാധ്യതയുണ്ടെന്നാണ് കാംബ്രിഡ്ജ് കൊവിഡ് ട്രാക്കർ പ്രകാരമുള്ള റിപ്പോർട്ടുകൾ.ട്രാക്കർ പ്രകാരം ആറ് സംസ്ഥാനങ്ങളിലാകും ആശങ്കയ്ക്ക് വക നൽകുന്ന സാഹചര്യം ഉണ്ടായേക്കുക. പുതിയ കേസുകളിൽ അഞ്ച് ശതമാനത്തിലധികം വളർച്ച കാണിച്ച സംസ്ഥാനങ്ങളാണ് ഇവ. ഡിസംബർ 26 ആയപ്പോഴേക്കും 6 എന്നത് 11 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായും ട്രാക്കർ പറയുന്നു.
Recommended Video