കടുത്ത സാമ്പത്തിക പ്രതിസന്ധി, റഫേലടക്കമുളള പ്രതിരോധ ഇടപാടുകൾ നിർത്തുന്നു
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 21700 ആയി ഉയര്‍ന്നിരിക്കുകയാണ്. 686 പേര്‍ ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടു. ലോക്ക്ഡൗണ്‍ മെയ് 3ന് ശേഷവും നീട്ടേണ്ടതായി വരുമോ എന്ന ആശങ്ക ശക്തമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിരോധ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
എല്ലാ വിധത്തിലുളള പ്രതിരോധ ഇടപാടുകളും നിര്‍ത്തിവെക്കാന്‍ രാജ്യത്തെ മൂന്ന് സേനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വലിയ കോളിളക്കം സൃഷ്ടിച്ച റഫാല്‍ അടക്കമുളള ഇടപാടുകള്‍ക്കാണ് താല്‍ക്കാലികമായി പൂട്ട് വീണിരിക്കുന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടുകള്‍ നിര്‍ത്തി വെക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഫ്രാന്‍സുമായി 30,000 കോടി രൂപയുടെതാണ് വ്യോമസേന നടത്തുന്ന റഫേല്‍ ഇടപാട്. ഇത് കൂടാതെ റഷ്യയുമായി ഇന്ത്യ നടത്തുന്ന 45,000 കോടി രൂപയുടെ എസ് 400 വിമാനവേധ മിസൈല്‍ ഇടപാടും നിര്‍ത്തി വെക്കുകയാണ്. 24 അത്യാധുനിക ഹെലികോപ്ടറുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ധാരണയായിരുന്നു. ഇതും നിര്‍ത്തി വെച്ചേക്കും.
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ്. കൊവിഡിന് മുന്‍പ് തന്നെ രാജ്യം സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുകയായിരുന്നു. കൊവിഡ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയ സാഹചര്യത്തിലാണ് പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തി വെക്കാനുളള തീരുമാനം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത അടുത്ത വര്‍ഷം ജൂലൈ വരെ പുതുക്കേണ്ടതില്ല എന്നും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
അതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് എത്തി. എല്ലാവരും കൊവിഡിനെ ചെറുക്കാന്‍ പരിശ്രമിക്കുമ്പോള്‍ ബിജെപി വര്‍ഗീയതയുടേയും വിദ്വേഷത്തിന്റെയും വൈറസ് പരത്താന്‍ ശ്രമിക്കുന്നു എന്നാണ് സോണിയ കുറ്റപ്പെടുത്തിയത്. കൊവിഡിനെ തുരത്താനുളള പോരാട്ടത്തില്‍ സര്‍ക്കാരിന് സഹകരണം വാഗ്ദാനം ചെയ്തിരുന്നു.കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായ ആളുകളെ സഹായിക്കുന്നതിന് വേണ്ടി നിരവധി നിര്‍ദേശങ്ങളും സര്‍ക്കാരിന് മുന്നിലേക്ക് വെച്ചിരുന്നു. എന്നാല്‍ അവ പകുതി മാത്രമേ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുളളൂ എന്നത് നിര്‍ഭാഗ്യകരമാണ് എന്നും സോണിയാ ഗാന്ധി പറഞ്ഞു. കൊവിഡ് പരിശോധനയ്ക്ക് ടെസ്റ്റിംഗ് കിറ്റുകളുടെ കുറവും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സുരക്ഷ ഇല്ലാത്തതും അടക്കമുളള പ്രശ്‌നങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കവേ സോണിയാ ഗാന്ധി ഉന്നയിച്ചു.












Click it and Unblock the Notifications