സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു? സിപിഎമ്മിൽ ഭിന്നത രൂക്ഷം, പൊട്ടിത്തെറിയിലേക്ക്...
ദില്ലി: സിപിഎമ്മിൽ ഭിന്നത രൂക്ഷം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രനോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ഭിന്ത രൂക്ഷ മായിരിക്കുന്നത്. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ട്. വർഗീയതയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ മതേതരപർട്ടികളുമായി ധാരണ വേണമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് സിപിഎം കേന്ദ്ര കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും തള്ളുകയായിരുന്നു.
കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബിജെപിയെ താഴെയിറക്കാന്‍ ധാരണയ്ക്കുള്ള സാധ്യതകള്‍ തുറന്നിടണമെന്നതാണു യെച്ചൂരിയുടെ നിലപാട്. എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. ഇതോടെയാണ് തീരുമാനം വോട്ടെടുപ്പിന് വിടാന്‍ ധാരണയായത്. അതേസമയം തന്റെ രേഖ വോട്ടിനിട്ട് തള്ളിയാല്‍ രാജി ആലോചിക്കേണ്ടി വരുമെന്ന് യെച്ചൂരി വ്യക്തമാക്കുകയായിരുന്നു.

രാജിവെക്കുന്നത് ക്ഷീണമുണ്ടാക്കും
പോളിറ്റ് ബ്യൂറോയിലാണ് യെച്ചൂരി നിലപാട് അറിയിച്ചത്. അതേസമയം സെക്രട്ടറി സ്ഥാനം രാജിവെക്കരുതെന്ന് പിബി യെച്ചൂരിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസുമായുള്ള സഹകരണവുമായി ബന്ധപ്പെട്ടുള്ള ബദല്‍ രേഖ തള്ളിയാലും ജനറല്‍ സെക്രട്ടറി സ്ഥാനം യെച്ചൂരി തുടരണമെന്ന് ബംഗാള്‍ ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം രാജി വെക്കുന്നത് പാര്‍ട്ടി ക്ഷീണം ഉണ്ടാക്കുമെന്നും പിബി വ്യക്തമാക്കി.

പ്രായോഗിക രാഷ്ട്രീയ നയം
കോണ്‍ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത്. യെച്ചൂരിയെ പിന്തുണക്കുന്ന വിഎസ് അച്യുതാനന്ദന്റെ കുറിപ്പ് മാറ്റി നിര്‍ത്തിയാല്‍ കേരള ഘടകവും കാരാട്ടിനൊപ്പമാണ്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക രാഷ്ട്രീയ നയം എന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.

22-ാം പാർട്ടി കോൺഗ്രസ്
ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പരിഗണിക്കമെന്ന് ബംഗാള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പില്‍ പരാജയപ്പെട്ടശേഷം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മിക പ്രശ്‌നമാണെന്നും ചർച്ചയുയർന്നു. ഹൈദരാബാദിൽ ചേരുന്ന 22-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അവസാന രൂപംനൽകാൻ കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയിൽ രണ്ടാം ദിനം ചർച്ച പൂർത്തിയാവുമ്പോൾ കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന് ഭൂരിഭാഗവും ആവശ്യപ്പെട്ടത്.

സംസാരിച്ചത് 63 പേർ
ശനിയാഴ്ച അവസാനിച്ച ചർച്ചയിൽ 63 പേരാണ് സംസാരിച്ചത്. ചർച്ചക്കുശേഷം രാത്രിതന്നെ പിബി ചേർന്ന് ഞായറാഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി നൽകേണ്ട മറുപടി തയ്യാറാക്കി. മറുപടിക്കുശേഷം ഇന്നത്തെ യോഗമാവും കരട് രാഷ്ട്രീയ പ്രമേയത്തിൽ അന്തിമ തീരുമാനം കൈകൊള്ളുക.












Click it and Unblock the Notifications