ജാർഖണ്ഡിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വെടിയേറ്റു കൊല്ലപ്പെട്ടു: അക്രമത്തിനിരയായത് ജനകീയ നേതാവ്
റാഞ്ചി: ജാർഖണ്ഡിൽ സി പി എം നേതാവിനെ വെടിവെച്ചു കൊന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ സുഭാഷ് മുണ്ടയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമം, ബൈക്കുകളിലെത്തിയ അജ്ഞാതരായ അക്രമികൾ ദലദല്ലി റാഞ്ചി ജില്ലയിലെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി സുഭാഷ് മുണ്ടയ്ക്കെതിരെ വെടിയുതിർക്കുകയായിരുന്നു.
നേതാവിന്റെ കൊലപാതകത്തില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി ദലാദലിലെ പ്രധാന റോഡ് സ്തംഭിച്ചു. കൊലയാളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ആദിവാസി സമൂഹത്തിൽ നിന്നുള്ള ജനപ്രിയ നേതാവായിരുന്നു സുഭാഷ് മുണ്ട. പ്രാദേശിക മാഫിയകളില്‍ നിന്നും രാഷ്ട്രീയ എതിരാളികളില്‍ നിന്നും നേതാവിന് ഭീഷണയുണ്ടായിരുന്നുവെന്നാണ് പാർട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.

അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് റാഞ്ച് റൂറല്‍ എസ്പി നൗഷാദ് ആലം പറഞ്ഞു. 'ബുധനാഴ്ച വൈകുന്നേരം ഏകദേശം രാത്രി 8 മണിയോടെ ബൈക്കുകളിൽ മൂന്ന് പേർ മുണ്ടയുടെ ഓഫീസ് പരിസരത്തേക്ക് വന്നു. രണ്ട് അക്രമികൾ ഓഫീസിനുള്ളിൽ കയറി വെടിയുതിർക്കുകയായിരുന്നു. നേതാവ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു'റാഞ്ചി എസ്‌എസ്‌പി കിഷോർ കൗശൽ പറഞ്ഞു.
"ഞങ്ങൾ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പോലീസ് ഈ കേസ് വളരെ ഗൗരവമായി കാണുന്നു. സാധ്യമായ എല്ലാ കോണുകളിൽ നിന്നും ഞങ്ങൾ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യും," എസ്‌എസ്‌പി വ്യക്തമാക്കി.
അതേസമയം, നേരിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ജനങ്ങളോടൊപ്പം ചേർന്നുനിന്നതാണ് സിപിഎം ജാർഖണ്ഡ് സംസ്ഥാന കമ്മിറ്റിയംഗം സഖാവ് സുഭാഷ് മുണ്ടയ്ക്ക് നേരെ നിറയൊഴിക്കാൻ രാഷ്ട്രീയ എതിരാളികളെ പ്രേരിപ്പിച്ചതെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. 'ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന സാന്നിദ്ധ്യമായിരുന്നു സഖാവ്. സുഭാഷ് മുണ്ടയെ പോലെയുള്ള സഖാക്കളുടെ പ്രവർത്തനങ്ങളിലൂടെ പാർട്ടിക്ക് വർധിച്ചുവരുന്ന ജനപ്രീതി പ്രാദേശിക മാഫിയകളെയും രാഷ്‌ട്രീയ എതിരാളികളെയും അലട്ടുന്നതായിരുന്നു. പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.'- എംവി ഗോവിന്ദന്‍ മാസ്റ്റർ ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രി കെ രാധാകൃഷ്ണനും കൊലപാതകത്തെ അപലപിച്ച് രംഗത്ത് വന്നു. 'അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നയിച്ച സുഭാഷ് മുണ്ടെ പ്രാദേശിക മാഫിയകളുടെയും രാഷ്ട്രീയ വൈരികളുടെയും കണ്ണിലെ കരടായിരുന്നു. മുണ്ടെയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതി മാഫിയ സംഘങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും അലോസരമുണ്ടാക്കിയിരുന്നു. ജനകീയ വിഷയങ്ങളില്‍ വളരെ മികച്ച ഇടപെടലുകള്‍ നടത്തിയിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. ആദിവാസി സമൂഹത്തില്‍ നിന്നുള്ള ജനപ്രിയ നേതാവായ മുണ്ടയുടെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.' മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications