ത്രിപുര ആക്രമണം: സിപിഐഎമ്മിന്റെ വേരറുക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രം: സിപിഎം
തിരുവനന്തപുരം: ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. ബിജെപിയാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സിപിഎം ആരോപിക്കുന്നത്. അഗര്‍ത്തലയിലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം ആക്രമിക്കപ്പെട്ടു. കെട്ടിടങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും അക്രമികള്‍ തീവെച്ചു.
ജയ് ശ്രീറാം മുഴക്കിക്കൊണ്ട് വന്ന ബിജെപിക്കാരാണ് പോലീസ് നോക്കി നില്‍ക്കേ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. ബിജെപി നേതൃത്വം ഈ അക്രമങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി. ബിജെപി അക്രമങ്ങള്‍ക്ക് എതിരെ സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ത്രിപുരയില്‍ സിപിഐ എമ്മിനെതിരെ ബിജെപി നടത്തുന്ന ഭീകരമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ പ്രതികരിച്ചു. ''പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിച്ച് മനുഷ്യത്വഹീനമായാണ് ത്രിപുരയില്‍ ബിജെപിയുടെ അക്രമവും തീവയ്‌പ്പും. മറ്റു പാർടികളേയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ് ആക്രമണം. ഇതിനെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തുടങ്ങിയതാണ് സിപിഐ എമ്മിനെതിരായ കിരാതമായ ആക്രമണം''.
''പാര്‍ടിയുടെ മുഖപത്രമായ ദേശര്‍കഥയ്‌ക്കെതിരെ നിരന്തരം ആക്രമണമുണ്ടായി. മുന്‍മുഖ്യമന്ത്രി സ. മണിക് സര്‍ക്കാരിന്റെ പരിപാടികളും പതിവായി അക്രമിക്കപ്പെട്ടു. പാര്‍ടി ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ത്രിപുരയില്‍ നടത്തുന്ന അതിക്രമങ്ങള്‍ വാര്‍ത്തയാക്കിയ സ്വതന്ത്ര മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും വെറുതെവിട്ടില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുണ്ടായിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അവര്‍ക്ക് കൊടുത്ത വാഗ്‌ദാനങ്ങള്‍ പാലിക്കാനോ ബിജെപി സര്‍ക്കാരിന് കഴിയുന്നില്ല. ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ത്രിപുര സര്‍ക്കാര്‍ തന്നെ കുഴപ്പത്തിലാണ്''.
''ഈ ഘട്ടത്തില്‍ ബിജെപിയെ തുറന്നു കാണിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും സിപിഐ എം നടത്തുന്ന പ്രക്ഷോഭ പരിപാടികളെ ചൊരയില്‍ മുക്കി കൊല്ലാനാണ് ഫാസിസ്റ്റ് രീതിയിലുള്ള ആക്രമണം. അധികാരത്തിലില്ലെന്ന് കരുതി ത്രിപുരയില്‍ സിപിഐ എമ്മിൻ്റെ വേരറുക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്. അക്രമം തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി തിരിച്ചടിക്കാനുള്ള ശേഷി ത്രിപുരയിലെ പാര്‍ടിക്കുണ്ട്. അധികാരമുപയോഗിച്ച് എതിരാളികളെ നാമാവശേഷമാക്കാനുള്ള ആര്‍എസ്‌എസ്-ബിജെപിയുടെ ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് ത്രിപുരയില്‍ നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസകള്‍ ശക്തമായി രംഗത്തുവരണം''.
Recommended Video
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയും ബിജെപി അക്രമത്തെ വിമർശിച്ച് രംഗത്ത് എത്തി. രാജ്യം ഭരിക്കുന്ന പാർട്ടിയിൽ നിന്നും ഇത്തരം പ്രവർത്തിക്കൾ ഉണ്ടാകുന്നതിന് എതിരെ വ്യാപക പ്രതിഷേധം ഉയരണമെന്ന് കെകെ ശൈലജ അഭിപ്രായപ്പെട്ടു. കെകെ ശൈലജയുടെ പ്രതികരണം ഇങ്ങനെ: '' ത്രിപുരയില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ക്കുനേരെ ബിജെപി നടത്തിയ വ്യാപകമായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനാധിപത്യ സംവിധാനത്തിലും ഭരണക്രമത്തിലും ഭൂഷണമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുന്നുവെന്നത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരേണ്ട ഒന്നാണ്. ജയ് ശ്രീ റാം വിളികളോടെ എത്തിയ സംഘമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിട്ടത്. മുൻ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാറിനെതിരെയും തുടർച്ചയായ ആക്രമണമാണ് സംഘ പരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയർന്നുവരേണ്ടതുണ്ട്'.