സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു! ബംഗാളില്‍ ബിജെപിയേയും തൃണമൂലിനേയും പൂട്ടും
കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കനത്ത തിരിച്ചടിയാണ് ബംഗളില്‍ സിപിഎമ്മും കോണ്‍ഗ്രസും നേരിട്ടത്. ബിജെപിയേയും മമതയേയും തളയ്ക്കാന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ഇരുപാര്‍ട്ടികളും സഖ്യത്തിന് ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം സഖ്യം പൊളിയുകയായിരുന്നു. പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇനി സംസ്ഥാനത്ത് കോണ്‍ഗ്രസ് ബന്ധം അനിവാര്യമാണെന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചത്. അതേസമയം കേരള ഘടകം ഉള്‍പ്പെടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
ലേശം ഉളുപ്പ് ... സഖാവ് കാനം ? ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ? തേച്ചൊട്ടിച്ച് ചാമക്കാല
എന്നാല്‍ എല്ലാ എതിര്‍പ്പുകളേയും തള്ളി പശ്ചിമബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് പ്രധാനശത്രുക്കള്‍ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം- കോണ്‍ഗ്രസ് നേതാക്കള്‍. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അതിക്രമങ്ങള്‍ക്കെതിരെ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് നേതൃത്വം ഒരുമിച്ച് രംഗത്തിറങ്ങിയിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്
മുഖ്യശത്രു
വര്‍ഷങ്ങളോളം ബംഗാള്‍ ഭരിച്ച സിപിഎമ്മിനെ തൂത്തെറിഞ്ഞാണ് മമത ബാനര്‍ജി ബംഗാള്‍ പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഉടനീളം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. സിപിഎമ്മിന്‍റെ പതനം സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായി. നിരവധി കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകി. തൃണമൂല്‍ കഴിഞ്ഞാല്‍ ബിജെപിയെന്ന നിലയിലായി ബംഗാളിലെ കാര്യങ്ങള്‍.
വാളെടുത്ത് നേതാക്കള്‍
ഇതോടെ ഇത്തവണ പൊതുതിരഞ്ഞെടുപ്പില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസുമായി കൈകൊടുക്കണമെന്ന നിലപാടിലായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിനോട് കൈ കോര്‍ക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും കോണ്‍ഗ്രസിനോട് സഹകരിക്കുന്നതില്‍ സിപിഎമ്മിലെ ഒരു വിഭാഗവും രംഗത്തെത്തിയതോടെ സഖ്യ സാധ്യത പൊളിഞ്ഞു. ഫലം വന്നപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.
ബിജെപി, തൃണമൂല്‍ വിരുദ്ധ ചേരി
തൃണമൂലിനെ പോലും വിറപ്പിച്ച് ബിജെപി 18 സീറ്റുകള്‍ വിജയിച്ചു. 40 ശതമാനം വോട്ടുകള്‍ ബിജെപി നേടി. അഞ്ച് ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മാത്രം വിജയിച്ചു. തിരിച്ചടി തൃണമൂലിനും അപ്രതീക്ഷിതമായിരുന്നു. ഇതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബദ്ധശത്രുക്കളായ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ഒപ്പം കൂട്ടി ബിജെപിയെ നേരിടാമെന്ന് മമത കണക്ക് കൂട്ടി. നേതൃത്വങ്ങള്‍ക്ക് മുന്നില്‍ തന്‍റെ ആവശ്യം മമത അറിയിച്ചു. എന്നാല്‍ മമതയുമായി കൈകോര്‍ക്കേണ്ടതില്ലെന്നാണ് ഇരു നേതൃത്വങ്ങളും നിലപാടെടുത്ത്. മാത്രമല്ല ബംഗാളില്‍ ബിജെപി, തൃണമൂല്‍ വിരുദ്ധ ചേരിക്കായി സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.
ഒരുമിച്ച് പോരാട്ടം
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഉടനീളം അരങ്ങേറിയ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ത്തിനെതിരെ നടത്തിയ സമാധാന റാലിയില്‍ സിപിഎമ്മിന്‍റേയും കോണ്‍ഗ്രസിന്‍റേയും നേതാക്കള്‍ ഒരുമിച്ച് അണിനിരന്നു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസും ബംഗാൾ പിസിസി അദ്ധ്യക്ഷൻ സോമൻ മിത്രയും ഒരുമിച്ച് വേദി പങ്കിട്ടു. കട്ട് മണി പ്രതിഷേധത്തിന് ഉള്‍പ്പെടെ ഒരുമിച്ചുള്ള പോരാട്ടമായിരുന്നു ഇരു നേതൃത്വവും നടത്തിയത്.
വര്‍ഗീയ പ്രീണനത്തിനെതിരെ
സംസ്ഥാനത്ത് തൃണമൂലും ബിജെപിയും നടത്തുന്ന വര്‍ഗീയ പ്രീണന രാഷ്ട്രീയത്തിനെതിരെ മതേതര ചേരിയുടെ ബദല്‍ രാഷ്ട്രീയമാണ് കോണ്‍ഗ്രസും സിപിഎം ഉയര്‍ത്തുകയെന്ന് നേതാക്കള്‍ പറയുന്നു. ജുലൈ 26 ന് സംഘര്‍ഷ ബാധിത പ്രദേശയമായ ബട്പാരയില്‍ ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ ഒരുമിച്ച് സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ്
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഎം പരസ്യ സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ തിരിച്ചടിയായിരുന്നു ഫലം. 295 അംഗങ്ങളുളള നിയമസഭയില്‍ സിപിഎമ്മിന് കിട്ടിയത് 26 സീറ്റുകളാണ്.ബംഗാള്‍ ഘടകം കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണ്. പശ്ചിമ ബംഗാളിൽ 2021 ലാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
വന്‍ ട്വിസ്റ്റ്! ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ വിബിഐ! മഹാരാഷ്ട്രയില്‍ വന്‍ സഖ്യം
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ