ഒന്നിടവിട്ട ദിവസങ്ങളിൽ പൈലറ്റും ഗെലോട്ടും ദില്ലിക്ക്; രാജസ്ഥാനിൽ അടിവേരിളകി കോൺഗ്രസ്
ജയ്പ്പൂർ: ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനമാണ് രാജസ്ഥാൻ. മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയം നേടാൻ കോൺഗ്രസിന് സാധിച്ചില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി. അശോക് ഗെലോട്ടിന് പകരം സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
പാർട്ടിയുടെ തലപ്പത്ത് തുടരുന്ന അടി താഴെത്തട്ടുകളിലേക്കും ബാധിച്ച് തുടങ്ങിയതോടെ വലിയ പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നത്. കോൺഗ്രസ് നേതാക്കൾ നിയമസഭയിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് വരെയെത്തി കാര്യങ്ങൾ. മുതിർന്ന നേതാക്കൾ തങ്ങളുടെ വായ്മൂടിക്കെട്ടാൻ ശ്രമിക്കുയാണെന്നാണ് കോൺഗ്രസ് മന്ത്രിമാർ ആരോപണം ഉന്നയിക്കുന്നത്.

വാക്കേറ്റം
കഴിഞ്ഞ ദിവസം ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്പോര് നടന്നത്. മന്ത്രി ശാന്തി ധരിവാളുമായി വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കർ സിപി ജോഷി സഭാസമ്മേളനം നേരത്തെ പിരിച്ചു വിട്ടു. പ്രതിപക്ഷം പോലും മൗനം പാലിക്കുമ്പോഴായിരുന്നു കോൺഗ്രസ് നേതാക്കൾ തന്നെ ഏറ്റുമുട്ടിയത്. മണൽ മാഫിയയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകാൻ സ്പീക്കർ അനുവദിക്കാത്തത് മന്ത്രി ധരിവാൾ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്.

കലി തുള്ളി സ്പീക്കർ
എന്തുകൊണ്ട് മറുപടി പറയാൻ അവസരം നൽകുന്നില്ലെന്ന ചോദ്യത്തോട് സ്പീക്കർ പൊട്ടിത്തെറിച്ചു. നിങ്ങൾ എന്റെ കസേരയിൽ വന്നിരുന്ന് സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപൊയ്ക്കോളു എന്നായിരുന്നു സ്പീക്കറുടെ മറുപടി. തുടർന്ന് അരമണിക്കൂർ നേരത്തേയ്ക്ക് സഭ നിർത്തിവെച്ചു. സഭ പുനരാരംഭിച്ചപ്പോൾ സിപി ജോഷിക്ക് പകരം രാജേന്ദ്ര പരീക്കായിരുന്നു സ്പീക്കറുടെ കസേരയിൽ. ആരോഗ്യ മന്ത്രി രഘു ശർമയ്ക്ക് മറുപടി നൽകാൻ സ്പീക്കർ അനുമതി നിഷേധിച്ചതും വാക്കേറ്റത്തിന് ഇടയാക്കി.

മാധ്യമങ്ങൾക്ക് മുമ്പിൽ
സഭാ സമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ രഘു ശർമ മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ അതൃപ്തി പരസ്യപ്പെടുത്തി. അഴിമതി ആരോപണം ഉയർന്നാൽ മറുപടി പറയേണ്ടത് മന്ത്രിയുടെ കടമയാണ്. സംസാരിക്കാൻ സമയം അനുവദിക്കാത്ത സ്പീക്കറുടെ നടപടിയിൽ അതൃപ്തിയുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. പാർട്ടിയിൽ തുടരുന്ന തമ്മിലടിയിൽ പ്രവർത്തകരും കടുത്ത അതൃപ്തിയിലാണ്. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നാണ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്.

പെലറ്റും ഗെലോട്ടും
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെച്ചാൽ അശോക് ഗെലോട്ട് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. യുവാക്കൾക്ക് അവസരം നൽകണമെന്ന ആവശ്യം പരിഗണനയിലുള്ള സാഹചര്യത്തിൽ സച്ചിൻ പൈലററിനും സാധ്യത കൽപ്പിക്കുന്നുണ്ട്.
സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും ഒന്നിടവിട്ട ദിവസങ്ങളിൽ ദില്ലിക്ക് പോവുകയാണ്. രാജസ്ഥാനിൽ പാർട്ടിയുടെ അവസ്ഥ എന്താകുമെന്നോ? ആർക്കൊക്കെ എന്തൊക്കെ സ്ഥാനങ്ങൾ ലഭിക്കുമെന്നോ ഒരു നിശ്ചയവുമില്ല. ഈ അനിശ്ചിതത്വം പാർട്ടി പ്രവർത്തകരുടെ ഉത്സാഹം ഇല്ലാതാക്കുകയാണെന്ന് രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു.

ഭിന്നത
അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിൽ ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പോലും സച്ചിൻ പൈലറ്റ് ദില്ലിയിലായിരുന്നു.നേതാക്കൾ തമ്മിലുള്ള ഭിന്നത മൂലം ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലാണ്, ആരുടെ നിർദ്ദേശങ്ങളാണ് പാലിക്കേണ്ടതെന്ന് മനസിലാകുന്നില്ല. നേതാക്കൾ തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെട്ടു. ചുറ്റുമുള്ളവരെ നിശബ്ദരാക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും ജനങ്ങളാണ് എല്ലം സഹിക്കേണ്ടി വരുന്നതെന്നും ബിജെപി എംഎൽഎ സതീഷ് പുനിയ ആരോപിച്ചു.












Click it and Unblock the Notifications