കശ്മീർ പുകയുന്നു; വ്യാപക സംഘർഷം, ശക്തമായി തിരിച്ചടിക്കണമെന്ന് പ്രതിഷേധക്കാർ, കർഫ്യൂ
Recommended Video

ജമ്മു: പുൽവാമയിൽ 39 സൈനികർ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന്റെ പിന്നാലെ കശ്മീർ അക്രമാസക്തം. യുദ്ധസമാനമായ അന്തരീക്ഷമാണ് കശ്മീരിൽ നിലനിൽക്കുന്നത്. സംഘർഷത്തെ തുടർന്ന് നഗരത്തിലെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ജനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു. മേഖലയിൽ സമാധാനം പുന: സ്ഥാപിക്കാനായി കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഉച്ചഭാഷിണിയിലൂടെ നിർദ്ദേശം നൽകിയിട്ടും പിരിഞ്ഞുപോകാൻ ജനക്കൂട്ടം തയാറാകുന്നില്ല.

വർഗീയ കലാപത്തിലേക്ക് നീങ്ങും വിധം സംഘർഷം അക്രമാസക്തമാകുമെന്ന ആശങ്കയെ തുടർന്ന് മുൻ കരുതൽ നടപടിയെന്ന നിലയിലാണ് ജമ്മു നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രമേശ് കുമാർ വ്യക്തമാക്കി. നഗരത്തിൽ ജന ജീവിതം സ്തംഭിച്ച നിലയിലാണ്. കടകൾ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല.
പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ജനങ്ങൾ നിരത്തുകൾ കീഴടക്കുകയായിരുന്നു. ജുവൽ ചൗക്, പുരാണി മുന്ദി, റെഹേരി, ശക്തിനഗർ തുടങ്ങിയ ഇടങ്ങളിലാണ് സംഘർഷാവസ്ഥ നിലനിൽക്കുന്നത്. സംഘർഷത്തെ തുടർന്ന് ജമ്മു കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പലയിടത്തും പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി.
ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യമുയർത്തിയാണ് പ്രതിഷേധം,. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ആക്രമങ്ങളെ അപലപിച്ചു.












Click it and Unblock the Notifications