100 കിലോമീറ്റർ വേഗത്തിൽ ഗജ ചുഴലിക്കാറ്റ് രാത്രി തീരം തൊടും! 6 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം
ചെന്നൈ: നിരവധി പേരുടെ ജീവനെടുത്ത തിത്‌ലി ചുഴലിക്കാറ്റിന് ശേഷം ദക്ഷിണേന്ത്യയില്‍ ഭീതി വിതച്ചിരിക്കുകയാണ് ഗജ ചുഴലിക്കാറ്റ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിവേഗത്തില്‍ ചുഴലിക്കാറ്റായി മാറി ഇന്ന് രാത്രിയോടെ തീരത്തെത്തും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രാത്രിയോടെ തമിഴ്‌നാട്ടിലെ തീരപ്രദേശത്താണ് ഗജ വീശിയടിക്കുക. വരുന്ന മണിക്കൂറുകളില്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഗജ ചുഴലിക്കാറ്റ് കേരളത്തിലും ശക്തമായ മഴയ്ക്ക് കാരണമാകും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ഗജ ഇന്ന് കര തൊടും
ചെന്നൈയ്ക്ക് വടക്ക്-കിഴക്ക് മാറി ബംഗാള്‍ ഉള്‍ക്കടലില്‍ 860 കിലോമീറ്റര്‍ ദൂരത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറി വീശിയടിക്കാന്‍ ഒരുങ്ങുന്നത്. നൂറ് കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ഗജ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് തീരപ്രദേശം. ഗജ ചുഴലിക്കാറ്റ് നിലയില്‍ ചെന്നൈയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആണുളളത്.

അതീവ ജാഗ്രതാ നിര്‍ദേശം
രാത്രിയോടെ ഗജ കര തൊടും. പാമ്പനും കടലൂരിനും ഇടയിലാവും ഗജയെത്തുക. ഗജയെത്തുന്നതോടെ തമിഴ്‌നാട്ടില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കടലൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ, രാമനാഥപുരം, തഞ്ചാവൂര്‍, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴയുണ്ടാകും
ഗജ കടന്ന് പോകുന്ന ഈ സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒപ്പം തിരുച്ചിറപ്പളളി, മധുര, കോയമ്പത്തൂര്‍, തേനി ഭാഗങ്ങളിലും ശക്തമായ മഴയുണ്ടാകും. തുടര്‍ച്ചയായ മൂന്ന് ദിവസത്തോളം ചെന്നൈയില്‍ അത്ര ശക്തമല്ലാത്ത മഴയ്ക്കും സാധ്യതയുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ആന്ധ്രപ്രദേശിലേക്ക് കടക്കുന്നതോടെ ഗജയുടെ ശക്തി ക്ഷയിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

സ്കൂളുകൾക്ക് അവധി
ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി 30,500 പേരെയാണ് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശമുളള സ്ഥലങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. ഈ മേഖലയിലെ സ്‌കൂളുകളും കോളേജുകളും അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല ഗജ ബാധിക്കുമെന്ന് കരുതപ്പെടുന്ന പുതുച്ചേരിയിലും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കടലിൽ പോകരുത്
പുതുച്ചേരിയിലേയും കാരൈക്കലിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നേരത്തെ തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെത്തുമ്പോള്‍ കേരളത്തേയും ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

കേരളത്തിലും ജാഗ്രത
കേരളത്തില്‍ ശക്തമായ മഴയോ അതിശക്തമായ മഴയെ പെയ്യാനുളള സാധ്യതയുണ്ട്. വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്നറിയിപ്പ് ശ്രദ്ധിക്കുക
ഗജയുടെ സ്വാധീനം കേരളത്തിലുമുണ്ടാകുമെന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ക്കുളള മുന്നറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിന് സാധ്യതയുളളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലകളിലേക്കുളള യാത്ര ഒഴിവാക്കണം. മാത്രമല്ല ബീച്ചുകളിലേക്കും പോകുന്നത് ഒഴിവാക്കുക. ഒരു കാരണവശാലും നദികള്‍ മുറിച്ച് കടക്കരുത്. പാലങ്ങളിലും നദിക്കരയിലും നിന്ന് സെല്‍ഫി എടുക്കുന്നത് ജനം ഒഴിവാക്കണം.

വ്യാജ പ്രചാരണം നടത്തരുത്
പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ പുഴയിലിറങ്ങുന്നതും അലക്കുന്നതും കുളിക്കുന്നതുമടക്കം ഒഴിവാക്കുക. സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. കൃത്യമായ അറിയിപ്പുകള്‍ക്ക് മുഖ്യമന്ത്രിയുടേയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക എന്നി മുന്നറിയിപ്പുകള്‍ കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മഴ ജാഗ്രത നിർദ്ദേശം
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം












Click it and Unblock the Notifications