ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി സൈറസ് മിസ്ത്രി തിരിച്ചെത്തുന്നു; എന്‍ ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധം
മുംബൈ: ടാറ്റാ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രി തിരിച്ചെത്തുന്നു. നാഷണല്‍ കമ്പനി ലോ അപ്പീല്‍ ട്രൈബ്യൂണലാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. മിസ്ത്രക്കെതിരായ രത്തന്‍ ടാറ്റയുടെ നീക്കത്തിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഉത്തരവ്. മിസ്ത്രിക്കെതിരായ രത്തന്‍ ടാറ്റയുടെ നടപടികള്‍ അടിച്ചമര്‍ത്തലാണെന്നും എന്‍ ചന്ദ്രശേഖരനെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചത് നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; മദ്രാസ് സര്‍വകലാശാലയില്‍ കമല്‍ഹാസനെ പോലീസ് തടഞ്ഞു
അതേസമയം നാലാഴ്ചയ്ക്ക് ശേഷം മാത്രമേ ഉത്തരവ് പ്രാബല്യത്തില്‍ വരികയുള്ളൂ. ഈ കാലയളവില്‍ ടാറ്റ സണ്‍സിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം. നാഷ്ണല്‍ കമ്പനി ലോ അപ്പീല്‍ ട്രൈബ്യൂണലിലെ രണ്ടംഗം സമിതിയാണ് ഉത്തരവിട്ടത്. വിധി പുറത്ത് വന്ന് അല്പ സമയത്തിനകം ടാറ്റാ ഗ്രൂപ്പിന്റെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി.
2012ല്‍ രത്തന്‍ ടാറ്റ വിരമിച്ചപ്പോഴാണ് സൈറസ് മിസ്ത്രി കമ്പനി തലപ്പത്തേക്ക് എത്തുന്നത്. മിസ്ത്രി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം കമ്പനിയുടെ വരുമാനത്തില്‍ 500 കോടി ഡോളറിന്റെ കുറവുണ്ടായി. മാത്രമല്ല 3000 കോടിയോളം രൂപ ബാധ്യതയും കമ്പനിക്കുണ്ടായി. ഇതോടെയാണ് ടാറ്റ സണ്‍സിന്റെ ആറാമത്തെ ചെയര്‍മാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറില്‍ നീക്കം ചെയ്യുന്നത്. എന്നാല്‍ നാനോ കാര്‍ നിര്‍മ്മാണമുള്‍പ്പെടുയുള്ള വിഷയങ്ങളില്‍ രത്ത് ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.
തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം ടാറ്റ സണ്‍സ്, രത്തന്‍ ടാറ്റ, മറ്റ് ചില ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ മിസ്ത്രിയുടെ കുടുംബം മുംബൈയിലെ നാഷ്ണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹരിയാണ് മിസ്ത്രി കുടുംബത്തിനുള്ളത്.