ഭാവിയുടെ വാഗ്ദാനങ്ങളായി 12 എഴുത്തുകാര്‍: വന്‍ വിജയമായി ഡെയ്‌ലി ഹണ്ടിന്റെ 'സ്‌റ്റോറി ഫോര്‍ ഗ്ലോറി'
ദില്ലി: രാജ്യത്തെ യുവതലമുറയുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി ഡെയ്‌ലി ഹണ്ടിന്റെ നേതൃത്വത്തില്‍ തുടങ്ങിയ #StoryForGlory (സ്റ്റോറി ഫോര്‍ ഗ്ലോറി) വന്‍ വിജയം. 12 പുതുതലമുറ എഴുത്തുകാരെയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കഠിനമായ പരിശീലനവും, സെലക്ഷന്‍ പ്രക്രിയയും കടന്നാണ് ഇത്രയും പേരെ കണ്ടെത്തിയിരിക്കുന്നത്.
ഡെയ്‌ലി ഹണ്ടും, അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക്‌സും ചേര്‍ന്നാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. രാജ്യത്തെ പുതുതലമുറ എഴുത്തുകാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിനായി പങ്കെടുക്കാവുന്ന പരിപാടിയായിരുന്നു സ്റ്റോറിഫോര്‍ ഗ്ലോറി.
വീഡിയോ, പ്രിന്റ് എന്നീ കാറ്റഗറികളിലാണ് ഈ പന്ത്രണ്ട് ജേതാക്കളെ കണ്ടെത്തിയത്. പുതിയ ശബ്ദങ്ങളെയും കഴിവുകളെയും കണ്ടെത്തുക മാത്രമല്ല, മാധ്യമപ്രവര്‍ത്തന കരിയറിന് തുടക്കം കുറിക്കാനുള്ള ഒരവസരം കൂടിയാണ് ഇതിലൂടെ ടാലന്റ് ഹണ്ടില്‍ പങ്കെടുത്തവര്‍ക്ക് ലഭിക്കുക.
വീഡിയോ-ടെക്‌സ്റ്റ് വിഭാഗങ്ങളിലായി കണ്ടന്റ് ക്രിയേറ്റര്‍മാരെ കണ്ടെത്തുക എന്നതായിരുന്നു ടാലന്റ് ഹണ്ടിന്റെ പ്രധാന ലക്ഷ്യം. സയന്‍സ്, സമകാലിക സംഭവങ്ങള്‍, ന്യൂസ്, ടെക്‌നോളജി, ആര്‍ട്‌സ്, സാംസ്‌കാരികം എന്നിവ അടക്കമുള്ള മേഖലയില്‍ നിന്നുള്ളവരില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചത്.
മെയ് മാസത്തിലാണ് ഈ ടാലന്റ് ഹണ്ടിന് തുടക്കമിട്ടത്. നിരവധി പേര്‍ ഇതില്‍ പങ്കെടുക്കാനായി അപേക്ഷ അയച്ചിരുന്നു. ഇരുപത് പേരെ ഇതില്‍ നിന്നാണ് കണ്ടെത്തിയത്. ഇവര്‍ക്ക് എട്ടാഴ്ച്ചത്തെ ഫെല്ലോഷിപ്പുണ്ടായിരുന്നു. ഒപ്പം രണ്ടാഴ്ച്ചത്തെ ലേണിംഗ് പ്രോഗ്രാമും. പ്രമുഖ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടായ എംഐസിഎയില്‍ വെച്ചാണ് ഇത് രണ്ടും നടന്നത്.
കടുത്ത പരിശീലനത്തിന് ശേഷം ആറാഴ്ച്ചയോളം ഇവര്‍ അവസാന പ്രൊജക്ടിന്റെ ഭാഗമായി. ഈ സമയം രാജ്യത്തെ തന്നെ പ്രമുഖ മാധ്യമങ്ങള്‍ ഇവരുടെ കഴിവുകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു. കഴിവുകള്‍ വളര്‍ത്തുന്നതിലും, എഴുത്ത് മെച്ചപ്പെടുത്താനുമുള്ള കാര്യങ്ങളും ഈ സമയത്താണ് അവര്‍ പഠിച്ചത്.
ഇതിനൊടുവിലാണ് പന്ത്രണ്ട് മത്സരാര്‍ത്ഥികളെ വിജയികളായി തിരഞ്ഞെടുത്തത് . ഡെയ്‌ലി ഹണ്ട് സ്ഥാപകനായ വീരേന്ദര്‍ ഗുപ്ത, എഎംജി മീഡിയ നെറ്റ്‌വര്‍ക്‌സ് ലിമിറ്റഡിന്റെ എഡിറ്റര്‍ ഇന്‍ ചീഫും സിഇഒയുമായ സഞ്ജയ് പുഗാലിയ, ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദ് ഗോയെന്‍ക, ഫിലിം കമ്പാനിയന്റെ സ്ഥാപകയും നിരൂപകയുമായ അനുപമ ചോപ്ര, ഷി ദ പീപ്പിളിന്റെ സ്ഥാപക ഷെയ്‌ലി ചോപ്ര, ഗാവോന്‍ കണക്ഷന്‍ സ്ഥാപകന്‍ നീലേഷ് മിശ്ര, ഫാക്ടര്‍ ഡെയ്‌ലിയുടെ സഹസ്ഥാപകരിലൊരാളായ പങ്കജ് മിശ്ര എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
ഇന്ത്യയുടെ മാധ്യമ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ഡെയ്‌ലി ഹണ്ട് കടുത്ത യത്‌നത്തിലാണെന്ന വീരേന്ദര്‍ ഗുപ്ത പറഞ്ഞു. പുതുതലമുറയ്ക്ക് കഴിവ് തെളിയിക്കാന്‍ നല്ലൊരു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ മികച്ച എഴുത്തുകാരെ കണ്ടെത്താന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഡിജിറ്റല്‍ ന്യൂസും മീഡിയ സ്‌പേസും ഒരുപാട് പുരോഗതി നേടിയിട്ടുണ്ട്. ഇന്ത്യ മികച്ച കഥകളുടെയും കഥാകാരന്‍മാരുടെയും ഭൂമികയാണ്. ഡെയ്‌ലി ഹണ്ടിനൊപ്പം കൈകോര്‍ത്ത് അടുത്ത തലമുറയിലെ എഴുത്തുകാരെ കണ്ടെത്തിയെന്നും, അവരുടെ കഴിവുകള്‍ പുറത്തെത്തിക്കാന്‍ സാധിച്ചു' എന്നും വീരേന്ദർ ഗുപ്ത പറഞ്ഞു.