ഇന്ത്യയിൽ ഇനി മോഡേണ വാക്സിനും; സിപ്ലക്ക് അനുമതി നൽകി ഡിസിജിഐ
ദില്ലി; രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് മൊഡേണ കൊവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). മരുന്ന് നിർമ്മാതാക്കളായ സിപ്ലയാണ് മൊഡേണയുടെ വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുക.
മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തിങ്കളാഴ്ചയാണ് സിപ്ല തേടിയത്. വാക്‌സിനേഷന്‍ ആരംഭിക്കും മുമ്പ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ 100 പേരുടെ ഏഴ് ദിവസത്തെ സുരക്ഷാ വിലയിരുത്തല്‍ കമ്പനി സമർപ്പിക്കണമെന്ന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവിൽ ഡിസിജിഐ വ്യക്തമാക്കുന്നു. മോഡേണ വാക്സിൻ നിശ്ചിത അളവിൽ കോവാക്സ് വഴി സംഭാവന ചെയ്യാൻ യുഎസ് സർക്കാർ സമ്മതിച്ചതായി മോഡേണ നേരത്തേ അറിയിച്ചിരുന്നു.

അതേസമയം കോവിഡിനെതിരെ മോഡേണ 90 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടുകൾ. യുഎസിൽ 12 കോടിയേശം പേർക്കും ഫൈസർ, മൊഡേണ വാക്സിനുകളായിരുന്നു വിതരണം ചെയ്തിരുന്നത്. ഇതിൽ കാര്യമായ സുരക്ഷാ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. mRNA വിഭാഗത്തിൽ പെടുന്നതാണ് മൊഡേണ വാക്സിൻ.രണ്ട് ഡോസുകൾ 28 ദിവസത്തെ ഇടവേളകളിലാണ് എടുക്കേണ്ടത്.12 വയസിനു മുകളിലുള്ള കുട്ടികളിലും മൊഡേണ വാക്സിൻ ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്.
നിലവിൽ നിരവധി രാജ്യങ്ങളിൽ മൊഡേണ വാക്സിൻ വിതരണം ചെയ്യുന്നുണ്ട്.കൊവിഡിനെതിരെ നിലവിൽ രാജ്യത്ത് നാല് വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. കൊവിഷീൽഡ്, കൊവാക്സിൻ, സ്ഫുട്നിക് വി എന്നിവയാണ് അംഗീകാരം ലഭിച്ച മറ്റ് വാക്സിനുകൾ.












Click it and Unblock the Notifications