മൂന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ ദില്ലി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു! വൻ പ്രതിഷേധം
അബുദാബി: കൊവിഡ് ബാധിച്ചല്ലാതെ വിദേശത്ത് വെച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം തിരിച്ച് എത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കി.. ഇത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി. നേരത്തെ അനുമതി നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെ ദില്ലിയില്‍ എത്തിച്ച മൂന്ന് മൃതദേഹങ്ങള്‍ തിരിച്ച് അയച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ചത്. കൊവിഡ് കാലത്ത് വേണ്ട എല്ലാ സുരക്ഷാ നടപടികളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് മൃതദേഹങ്ങല്‍ ദില്ലിയില്‍ എത്തിച്ചത്. ലുധിയാന സ്വദേശി ജഗ്‌സീര്‍ സിംഗ്, ബതിന്‍ഡ സഞ്ജീവ് കുമാര്‍ സുച്ച റാം, ഉത്തരാഖണ്ഡ് സ്വദേശി കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹമാണ് തിരിച്ച് അയച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ല എന്ന് വ്യക്തമാക്കിയാണ് അബുദാബിയിലേക്ക് തന്നെ മൃതദേഹങ്ങള്‍ തിരികെ അയച്ചത്. വലിയ പ്രതിഷേധമാണ് ഈ നടപടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. കെഎംസിസി അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ തീരാവേദനയ്ക്ക് ആര് സമാധാനം പറയും എന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
ഇത്തരത്തില്‍ മൃതദേഹം തിരികെ അയച്ച ഒരു ചരിത്രവും ഇല്ല. പരസ്പരം മാറിപ്പോയാലോ മറ്റോ അല്ലാതെ എന്നും ഇവര്‍ പറയുന്നു. മലയാളി സമാജവും പ്രതിഷേധവുമായി രംഗത്ത് വന്നു. ഈ ക്രൂരത മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് എന്നാണ് പ്രതികരണം. സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സേവനത്തെ നിസ്സാരമാക്കരുതെന്നും മലയാളി സമാജം പ്രതികരിച്ചു.
മൃതദേഹങ്ങള്‍ അബുദാബിയിലേക്ക് തിരിച്ച് അയച്ചതില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരികെ അയച്ചത് വേദനാജനകമാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. വിമാനത്തില്‍ നിന്ന് ഇറക്കാന്‍ പോലും അനുവദിക്കാതെയാണ് തിരിച്ച് അയച്ചത് എന്നാണ് ആരോപണം ഉയരുന്നത്. കൊവിഡ് ബാധിച്ച് അല്ലാതെ മരിച്ചവരുട മൃതദേഹം മാത്രമാണ് നാട്ടിലേക്ക് അയക്കുന്നത് എന്നും ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു.
മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഒവൈസി, 30,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയല്ല വേണ്ടത്!
'സർക്കാരാണ് പരാതിക്കാരൻ, തന്നെ ടാർജറ്റ് ചെയ്തിരിക്കുന്നു'! കണ്ണൻ ഗോപിനാഥന് പിറകേ പോലീസ്!
റിയാദിലെ പ്രവാസകാലത്ത് ജോലി ഇല്ലാതിരുന്ന ഒരു റംസാൻ മാസത്തിൽ... സന്ദീപ് വാര്യരുടെ കുറിപ്പ് വൈറൽ!