അപകീർത്തി കേസ്; സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി
ഡൽഹി: അപകീർത്തിക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി. സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.
കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ നടത്തിയ പ്രസംഗമായിരുന്നു രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലേക്ക് നയിച്ചത്. എന്താണ് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയുള്ളത് ' എന്നതായിരുന്നു രാഹുൽ നടത്തിയ പരാമർശം. ഇതിനെതിരെ സൂറത്തിലെ ബി ജെ പി എം എൽ എ ആയ പൂർണേഷ് മോദിയായിരുന്നു കേസ് കൊടുത്തത്. കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് വർഷം തടവ് ശിക്ഷയാണ് രാഹുലിന് വിധിച്ചത്.

വിധിക്കെതിരെ രാഹുൽ ഗാന്ധി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി . തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ അപ്പീൽ തള്ളിയിരുന്നു. നിലനിൽക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ സ്റ്റേ ആവശ്യം ഉന്നയിച്ചതെന്നായിരുന്നു കോടതി പറഞ്ഞത്. പത്തിലേറെ അപകീർത്തി കേസുകൾ രാഹുലിനെതിരെയുണ്ടെന്ന് കോടതി പറഞ്ഞു.രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് നടത്തിയ പരാമർശവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്ട്രീയത്തിൽ നേതാക്കൾ സംശുദ്ധി പുലർത്തണം. ജനപ്രതിനിധികൾ നല്ല പശ്ചാത്തലമുള്ളവരാവണം എന്നാൽ, അദ്ദേഹം നടത്തിയ ആരോപണം സാംസ്‌കാരിക അധഃപതനത്തിന്റെ പരിധിയിൽ വരുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയുടെ ഹർജിക്കെതിരെ ബിജെപി നേതാവ് പൂർണേഷ് മോദി തടസ്സഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് പൂർണേഷ് ഹർജി നൽകിയത്.












Click it and Unblock the Notifications