കുർഹാനി ഉപതിരഞ്ഞെടുപ്പ്; ബിജെപിയോട് കനത്ത പരാജയം ഏറ്റുവാങ്ങി ജെഡിയു, തിരിച്ചടിക്ക് കാരണം ഇങ്ങനെ
പാട്ന: ബിഹാറിൽ എൻ ഡി എ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയുള്ള ആദ്യ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയോട് ഏറ്റ കനത്ത പരാജയത്തിൽ നിതീഷ് കുമാറിന്റെ ജെ ഡി യു ക്യാമ്പിൽ ഞെട്ടൽ. കുർഹാനി മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ജെ ഡി യു സ്ഥാനാർത്ഥി ബി ജെ പിയോട് പരാജയം രുചിച്ചത്. ബി ജെ പി സ്ഥാനാർത്ഥിയായ കേദാർ പ്രസാദ് ഗുപ്തയാണ് ഇവിടെ ജയിച്ചത്.കനത്ത പോരാട്ടത്തിൽ ഗുപ്ത 76,648 വോട്ടുകൾ നേടിയപ്പോൾ കുശ്വാഹയ്ക്ക് ലഭിച്ചത് 73,016 വോട്ടുകളായിരുന്നു.

അഴിമതി കേസിൽ അറിസ്റ്റിലായ ആർ ജെ ഡി എം എൽ എ അനിൽ കുമാർ സഹാനിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് കുർഹാനി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. ബി ജെ പി ബന്ധം അവസാനിപ്പിച്ച് ജെ ഡി യു മഹാഗഡ്ബന്ധന്റെ ഭാഗമായുള്ള ആദ്യ തിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ ബി ജെ പിയേയും ജെ ഡി യുവിനേയും സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു.

2020 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേദാർ ഗുപ്ത തന്നെയായിരുന്നു എൻ ഡി എയ്ക്ക് വേണ്ടി മത്സരിച്ചത്. അന്ന് നിതീഷ് കുമാറിന്റെ ജെ ഡി യുവും സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ അനിൽ കുമാറിനോട് 712 വോട്ടുകൾക്ക് പരാജയപ്പെട്ടു. അതേസമയം ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വിജയം ബി ജെ പിയെ സംബന്ധിച്ച് വലിയ ഊർജമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ ആണ് മണ്ഡലത്തിൽ തിരിച്ചടിക്ക് വഴിവെച്ചതെന്നാണ് ജെ ഡി യു നേതാക്കൾ ഉയർത്തുന്ന വിമർശനം. കുശ്വാഹയ്ക്കെതിരെ പ്രാദേശിക തലത്തിൽ ശക്തമായ വികാരം നിലനിന്നിരുന്നുവെന്നും അതാണ് തിരിച്ചടിക്ക് കാരണമായതെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ നിതീഷ് കുമാർ സർക്കാർ നടപ്പാക്കിയ മദ്യ നിരോധനമാണ് തിരിച്ചടിയ്ക്ക് വഴിവെച്ചതെന്നാണ് മറ്റ് ചിലരുടെ വാദം. ബ്രാൻഡഡ് മദ്യങ്ങൾ മാത്രമല്ല കള്ളും സർക്കാർ നിർത്തലാക്കി. ഇത് ദളിത് വിഭാഗത്തിലെ നിരവധി കുടുംബങ്ങളെയാണ് ബാധിച്ചത്. കള്ള് നിരോധിച്ചതിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ പോലീസ് കൈക്കൊണ്ട നടപടികളും സർക്കാരിനെതിരായ വികാരത്തിന് കാരണമായെന്നും ഇവർ പറയുന്നു.

കുർഹാനി മണ്ഡലത്തിൽ 18 ശതമാനം ആണ് ദളിത് ജനസംഖ്യ. അതുകൊണ്ട് തന്നെ സർക്കാർ തീരുമാനത്തിനെതിരായ വിധിയെഴുത്ത് കൂടിയാണിതെന്നും നേതാക്കൾ പറയുന്നു. അതേസമയം തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ചിലർ പറയുന്നു.

എന്നാൽ സ്ത്രീ വോട്ടർമാരുടെ വലിയ പിന്തുണ ലഭിക്കാൻ മദ്യനിരോധന തീരുമാനത്തിലൂടെ സാധിച്ചുവെന്നാണ് ജെ ഡി യു നേതൃത്വത്തിന്റെ വിലയിരുത്തൽ. 2016 ഒക്ടോബറിൽ, പട്‌ന ഹൈക്കോടതി മദ്യനിരോധനം റദ്ദാക്കിയിരുന്നുവെങ്കിലും നിതീഷ് കുമാർ സർക്കാർ വിവാദമായ ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ആക്റ്റ്, 2016 എന്ന പേരിൽ പുതിയ നിയമം നടപ്പാക്കുകയായിരുന്നു. കർശനമായ ശിക്ഷാനടപടികൾ വ്യവസ്ഥ ചെയ്യുന്ന നിയമത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.












Click it and Unblock the Notifications