ദില്ലി കലാപം: വിദ്വേഷ പോസ്റ്റുകളിൽ ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണ സമിതി
ദില്ലി: രാജ്യതലസ്ഥാനത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റുകളില്‍ ഫേസ്ബുക്ക് അധികൃതരെ അന്വേഷണ സമിതി ചോദ്യം ചെയ്തു. 2020 ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാനെടുത്ത നടപടി അടക്കമുളള കാര്യങ്ങളില്‍ സമിതി ഇപ്പോള്‍ മെറ്റ എന്ന കോര്‍പറേറ്റ് പേരില്‍ അറിയപ്പെടുന്ന ഫേസ്ബുക്ക് കമ്പനി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വിദ്വേഷ പോസ്റ്റുകളോടുളള കമ്പനിയുടെ പോളിസി സംബന്ധിച്ചടക്കം കടുത്ത ചോദ്യങ്ങളാണ് സമിതിയില്‍ നിന്നും ഫേസ്ബുക്ക് അധികൃതര്‍ നേരിട്ടത്. മാത്രമല്ല ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ഏതെങ്കിലും മതപരമായ ബന്ധങ്ങളുണ്ടോ എന്നതടക്കമുളള വിവരങ്ങളും സമിതി തേടി. മതന്യൂനപക്ഷങ്ങളില്‍ നിന്നുളള എത്ര പേര്‍ ഇന്ത്യയില്‍ ഫേസ്ബുക്ക് കമ്പനിയുടെ ഭാഗമായി ജോലി ചെയ്യുന്നുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ ചോദിച്ചു. രാഘവ് ഛദ്ദയാണ് ദില്ലി നിയമസഭയുടെ പീസ് ആന്‍ഡ് ഹാര്‍മണി കമ്മിറ്റിയെ നയിക്കുന്നത്.

എന്നാല്‍ ജീവനക്കാരെ മതം തിരിച്ചുളള വിവരങ്ങള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും അത് രാജ്യത്തെ നിയമം അനുശാസിക്കുന്നില്ലെന്നും ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടറായ ശിവ്‌നാഥ് തുര്‍ക്കല്‍ മറുപടി നല്‍കി. സമിതിയുടെ അടുത്ത സിറ്റിംഗില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ടീമിലേയും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേയും അംഗങ്ങളുടെ മതപരമായ വിവരങ്ങള്‍ കൈമാറണമെന്നും രാഘവ് ഛദ്ദ ആവശ്യപ്പെട്ടു. മാത്രമല്ല ദില്ലിയില്‍ കലാപം ആരംഭിക്കുന്നത് ഒരു മാസം മുന്‍പും കലാപത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷവും ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പരാതികളെ കുറിച്ചുളള വിവരങ്ങളും കൈമാറാന്‍ സമിതി നിര്‍ദേശം നല്‍കി.
''വിദ്വേഷം തങ്ങളെ മുറിവേല്‍പ്പിക്കുന്നതാണ്. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ തങ്ങള്‍ വിദ്വേഷം ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പരസ്യദായകരും അത് ആഗ്രഹിക്കുന്നില്ല. തങ്ങള്‍ തുടര്‍ച്ചയായി അക്കാര്യത്തില്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി കമ്പനി 5 ബില്യണ്‍ ഡോളര്‍ ആണ് ഈ വര്‍ഷം നിക്ഷേപിച്ചിരിക്കുന്നത്. തങ്ങള്‍ ഈ വിഷയത്തെ വളരെ ഗൗരവത്തോടെ തന്നെ കാണുന്നു. വിദ്വേഷത്തോടെ തനിക്ക് ഒരു രാത്രി പോലും കിടന്നുറങ്ങാന്‍ സാധിക്കില്ല'', ഫേസ്ബുക്ക് പ്രതിനിധി സമിതിക്ക് മുന്നില്‍ വ്യക്തമാക്കി.
എന്നാല്‍ അത് വിശ്വസിക്കാനാകില്ലെന്നും കാരണം ഫേസ്ബുക്ക് ഒരു കച്ചവടം ആണെന്നും വിദ്വേഷ പോസ്റ്റുകള്‍ വൈറലാകുന്നത് നിങ്ങള്‍ക്ക് വരുമാനം ആണെന്നും ആം ആദ്മി നേതാവ് മറുപടി നല്‍കി. ഇന്ത്യന്‍ സാഹചര്യത്തില്‍ വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് നിര്‍വ്വഹനം നല്‍കിയിട്ടുണ്ടോ എന്ന് സമിതി ആരാഞ്ഞു. സ്വതന്ത്ര അഭിപ്രായ പ്രകടനത്തേയും സുരക്ഷയേയും ബാലന്‍സ് ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയെ വിദ്വേഷ പ്രചരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പ്രതിനിധി വ്യക്തമാക്കി. പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ പരിഗണിക്കുകയും ഉള്ളടക്കം പോളിസിക്ക് വിരുദ്ധമാണെങ്കില്‍ നീക്കം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഫേസ്ബുക്ക് പ്രതിനിധി മറുപടി നല്‍കി.












Click it and Unblock the Notifications