ദില്ലിയില്‍ സ്ത്രീകളുടെ വോട്ട് എഎപിക്ക്... ബിജെപിക്ക് വോട്ടില്ല, കെജ്‌രിവാള്‍ ജനപ്രിയനെന്ന് മഹിളകള്‍
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും ദില്ലിയില്‍ ആരാകും ജയിക്കുകയെന്ന സസ്‌പെന്‍സ് ബാക്കി നില്‍ക്കുകയാണ്. അഭിപ്രായ സര്‍വേകളെല്ലാം ആംആദ്മി പാര്‍ട്ടി ഭരണത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ച് കഴിഞ്ഞു. നേരത്തെ മുസ്ലീങ്ങളുടെ നിശബ്ദ വോട്ട് എഎപിക്ക് ലഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദില്ലിയിലെ വലിയ വിഭാഗമായ വനിതാ വോട്ടര്‍മാരും തങ്ങളുടെ മനസ്സ് തുറന്നിരിക്കുകയാണ്.
സ്ത്രീ സുരക്ഷ ഇപ്പോഴും ഭയപ്പെടുത്തുന്നതാണെന്ന് ഇവര്‍ പറയുന്നു. എന്നാലും എഎപിക്ക് തന്നെയാണ് വോട്ടുചെയ്യുകയെന്ന് ഇവര്‍ മനസ്സുതുറന്നിരിക്കുകയാണ്. ഇതോടെ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് തന്ത്രപരമായ നിശബദ്തയാണ് ദില്ലിയില്‍ സ്വീകരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ശക്തമായ ഇടപെടല്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടായാല്‍ അത് ബിജെപിക്ക് ഗുണകരമാകുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.
ബിജെപിക്ക് കുരുക്ക്
സ്ത്രീകള്‍ ബിജെപിയുടെ വാഗ്ദാനങ്ങള്‍ നിന്ന് അകലം പാലിക്കുകയാണ്. ഡിഫന്‍സ് കോളനിയിലെ വീട്ടമ്മയായ സൃഷ്ടി സിംഗ് ബിജെപിയുടെ സ്ത്രീ സുരക്ഷാ നയങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ തന്നെ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയിലിലാണ്. ആ നേതാവിനെ നിരവധി ബിജെപി നേതാക്കള്‍ പിന്തുണച്ചു. അങ്ങനെയുള്ള ഒരുപാര്‍ട്ടിയില്‍ നിന്ന് സ്ത്രീ സുരക്ഷ എങ്ങനെയാണ് പ്രതീക്ഷിക്കുകയെന്ന് ഇവര്‍ ചോദിക്കുന്നു. നിരവധി വീട്ടമ്മമാര്‍ ബിജെപിയെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്.
വോട്ടുബാങ്കില്‍ മുന്നില്‍
ദില്ലിയില്‍ വനിതാ വോട്ടുബാങ്ക് അതിശക്തമാണ്. മൊത്തം ജനസംഖ്യയുടെ 45 ശതമാനം സ്ത്രീകളാണ്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഏറ്റവുമധികം സ്ത്രീകള്‍ വോട്ട് ചെയ്യുന്നത് ഇത്തവണയാണ്. എഎപിക്കും ബിജെപിക്കും ഇവര്‍ വളരെ പ്രധാനപ്പെട്ടവരാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് വലിയ തോതില്‍ പങ്കാളിത്തമില്ല. കോണ്‍ഗ്രസ്, എഎപി, ബിജെപി എന്നിവര്‍ 203 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ അതില്‍ വെറും 24 പേരാണ് സ്ത്രീകളുള്ളത്. 2015ല്‍ 19 പേരായിരുന്നു.
വനിതാ ക്യാമ്പയിന്‍
വനിതകളുടെ പ്രചാരണത്തില്‍ പക്ഷേ സ്ത്രീ സുരക്ഷ വളരെ പ്രധാനപ്പെട്ടതായിരുന്നു. എഎപിയുടെ ആതിഷി, കോണ്‍ഗ്രസിന്റെ ശിവാനി ചോപ്ര, ബിജെപിയുടെ രേഖാ ഗുപ്ത എന്നിവരാണ് സ്ത്രീ സുരക്ഷയെ ശക്തമായി ഉയര്‍ത്തി കാണിച്ചത്. എന്നാല്‍ പൗരത്വ നിയമ പ്രക്ഷോഭവും, ഷഹീന്‍ബാഗുമാണ് കൂടുതലായും മുന്നില്‍ നിന്നത്. എന്നാല്‍ മൊഹല്ല മാര്‍ഷല്‍, തെരുവുവിളക്കുകള്‍, ബസ് മാര്‍ഷല്‍, എന്നിങ്ങനെ അവതരിപ്പിച്ച് എഎപി നേട്ടമുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ ഇതില്‍ അധികവും 2015ല്‍ പ്രഖ്യാപിച്ചതാണ്.
എഎപിക്ക് ജയസാധ്യത
സ്ത്രീകളുടെ വോട്ട് എഎപി തന്നെ നേടുമെന്ന് വ്യക്തമാണ്. സൗജന്യ ബസ് യാത്രകള്‍ അടക്കമുള്ള സൗജന്യങ്ങളില്‍ സ്ത്രീകള്‍ വീണിരിക്കുകയാണ്. ഇത് ജനപ്രിയമാണെന്ന സ്ത്രീകള്‍ വിശ്വസിക്കുന്നുണ്ട്. വിദ്യാഭ്യാസ-ാആരോഗ്യ മേഖലയിലെ വന്‍ പുരോഗതി സ്ത്രീകളെ എഎപിയിലേക്ക് ആകര്‍ഷിച്ചിരിക്കുകയാണ്. ബിജെപി ഈ മേഖലയിലേക്ക് എത്താനേ സാധിച്ചിട്ടില്ല. അതേസമയം തന്റെ ജീവിതം ലളിതമാക്കിയത് സൗജന്യ ബസ് യാത്രയിലൂടെ എഎപിയാണെന്ന് സമുദ്ര്പൂര്‍ കോളനിയിലെ ഗീതാ റാണി പറയുന്നു.
കെജ്‌രിവാള്‍ ജനപ്രിയന്‍
തനിക്കും മകള്‍ക്കും പുറത്തുപോവാന്‍ ഭര്‍ത്താവിന്റെ സഹായം ലഭ്യമല്ലായിരുന്നു. എന്നാല്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സൗജന്യ യാത്രയാണ് തങ്ങളുടെ ജീവിതം മാറ്റിമറിച്ചതെന്ന് സ്ത്രീകള്‍ പറയുന്നു. അതേസമയം മധ്യവര്‍ഗ-പിന്നോക്ക വിഭാഗം വോട്ടര്‍മാര്‍ക്കിടയില്‍ കെജ്‌രിവാള്‍ വലിയ ബ്രാന്‍ഡാണ്. സൗജന്യ വൈദ്യുതി, വെള്ളക്കരം തുച്ഛമായത് എന്നിവ കാരണം കുടുംബം നല്ല രീതിയില്‍ നടത്തി കൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നും സ്ത്രീകള്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ ശ്രമം
കോണ്‍ഗ്രസ് സ്ത്രീകള്‍ക്കായി വാഗ്ദാനം ചെയ്തത് 181 എന്ന നമ്പറിലെ വനിതാ ഹെല്‍പ്പ്‌ലൈന്‍ പുനസ്ഥാപിക്കുമെന്നാണ്. സ്‌കൂളുകളില്‍ ലിംഗ നീതി കോഴ്‌സുകള്‍ കൊണ്ടുവരുമെന്നാണ് മറ്റൊരു വാഗ്ദാനം. വിശാഖ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും, ആവാസ് ഉഠാവോ പദ്ധതി പുനരുജീവിപ്പിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, പെണ്‍കുട്ടികള്‍ പിച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം എന്നിവയാണ് പ്രധാന വാഗ്ദാനം. എന്നാല്‍ പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഇല്ലാത്തത് കൊണ്ട് ഈ വാഗ്ദാനങ്ങള്‍ കൊണ്ട് യാതൊരു നേട്ടവുമില്ല.
എന്റെ വീട് മുഖ്യമന്ത്രിയുടെ വസതിയാവും, 10 ദിവസത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് വരാമെന്ന് മനോജ് തിവാരി!!