യുവതിയെ കൊലപ്പെടുത്തി പെട്ടിയിലാക്കി ; ഒടുവിൽ പെട്ടി ചതിച്ചു; ഭർത്താവും സഹോദരങ്ങളും അറസ്റ്റിൽ
ദില്ലി: യുവതിയെ വെട്ടിനുറുക്കി കാർഡ് ബോർഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി സരിതാ വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് ഏഴ് കഷണങ്ങളാക്കി മുറിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 27കാരിയായ ജൂഹിയാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ ജൂഹിയുടെ ഭർത്താവ് സാജിദും ഇയാളുടെ രണ്ട് സഹോദരന്മാരുമാണ് പോലീസ് പിടിയിലായത്.
ജൂൺ 21 നാണ് കഷണങ്ങളാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തത്. എന്നാൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പോലീസിന് സാധിച്ചിരുന്നില്ല. മൃതദേഹംവെച്ചിരുന്ന കാർഡ് ബോർഡ് പെട്ടിയിൽ പതിപ്പിച്ച സ്റ്റിക്കറാണ് പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു.
തിരിച്ചറിഞ്ഞില്ല
ഏഴ് കഷണങ്ങളാക്കി ജൂഹിയുടെ ശരീരം മുറിക്കുകയായിരുന്നു. തുണിയിലും പ്ലാസ്റ്റിക് ചാക്കിലും പൊതിഞ്ഞ് കാർഡ് ബോർഡ് പെട്ടിയിലാക്കി. ഇത് ബാഗിനുള്ളിൽവെച്ചാണ് വഴിയരികിൽ ഉപേക്ഷിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വിശദമായി അന്വേഷിച്ചെങ്കിലും തെളിവുകളൊന്നും കിട്ടിയില്ല. പ്ലാസ്റ്റിക് ചാക്കിൽ നിന്നും കുറച്ച് അരിമണികൾ കിട്ടി. പോലീസ് നഗരത്തിലെ നൂറ് കണക്കിന് തുണിക്കടകളിൽ ജൂഹിയുടെ ശരീരത്തിൽ നിന്നും ലഭിച്ച വസ്ത്രങ്ങളുമായി അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
പെട്ടിയിലെ സ്റ്റിക്കർ
മൃതദേഹംവെച്ചിരുന്ന പെട്ടിയിൽ പതിപ്പിച്ചിരുന്ന സ്റ്റിക്കറാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയുടേതാണ് സ്റ്റിക്കർ എന്ന് പോലീസിന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാവേദ് അക്തർ എന്നയാൾക്ക് യുഎയിൽ നിന്നും ഉത്തർപ്രദേശിലെ അലിഗഡിലേക്ക് വന്ന പെട്ടിയായിരുന്നു ഇതെന്ന് മനസിലായി. ഉടൻ തന്നെ പോലീസ് ജാവേദിനെ സമീപിക്കുകയായിരുന്നു. ഈ പെട്ടി ഷഹീൻ ബാഗിലെ തന്റെ ഫ്ലാറ്റിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സാജിദ് എന്നയാൾക്ക് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും ജാവേദ് പോലീസിനോട് പറഞ്ഞു.
പോലീസ് ഫ്ലാറ്റിൽ
പോലീസ് ഫ്ലാറ്റിലെത്തിയപ്പോൾ സാജിദ് അവിടെയുണ്ടായിരുന്നില്ല. ഒരാഴ്ച മുൻപ് സാജിദും കുടുംബവും പോയതാണെന്ന് അയൽക്കാർ പറഞ്ഞു. ബാഗിൽ കണ്ട മൃതദേഹവും ജൂഹിയുമായി സാമ്യമുണ്ടെന്ന് മനസിലാക്കിയ പോലീസ് സാജിദിനായി തിരച്ചിൽ ഊർജ്ജിതമാക്കി. ഫ്ലാറ്റിന് സമീപമുള്ള ഇയാളുടെ സഹോദരന്റെ വീട്ടിൽ നിന്നാണ് സാജിദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്
കുടുംബപ്രശ്നങ്ങൾ
സാജിദിന് സ്ഥിരമായി ജോലി ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിമൂലം ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. സാജിദിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ജൂഹി വഴക്കിടുന്നത് പതിവായിരുന്നു. പോലീസിൽ പരാതി നൽകുമെന്ന് ജൂഹി സാജിദിനെ ഭീഷണിപ്പെടുത്തി. ഒടുവിൽ ജുഹിയെ കൊല്ലാൻ സാജിദ് തീരുമാനിക്കുകയായിരുന്നു. ഇറച്ചിയറുക്കാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ കത്തി ഇയാൾ വാങ്ങിവെച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാൾ സഹോദരൻ ഇഷ്തിയാഖിനെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് മൃതദേഹം ബാഗിലാക്കി. പിന്നീട് മറ്റൊരു സഹോദരൻ ഹസ്മത് അലിയുടെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചു.
പ്രണയവിവാഹം
സാജിദിന്റേയും ജൂഹിയുടേയും പ്രണയവിവാഹമായിരുന്നു. മറ്റാരെയോ വിളിച്ച ഫോൺ പോയത് ജൂഹിക്കാണ്. ഇരുവരും ഒരേ യൂണവേഴ്സിറ്റിയിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്നവരാണെന്ന് മനസിലായി പിന്നീട് മണിക്കൂറുകൾ നീണ്ട ഫോൺ വിളികൾ. ഒടുവിൽ ഇരുവരും പ്രണയത്തിലായി. 4 വർഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരെ എതിർത്താണ് ജൂഹി സാജിദിനെ വിവാഹം കഴിക്കുന്നത്. എഞ്ചിനീയറാണ് സാജിദ്, ജൂഹി സൈക്കോളജി ബിരുദധാരിയും. 2 പെൺമക്കളാണ് ഇവർക്കുള്ള്.