ദില്ലി കലാപത്തില്‍ ഹോളിക്ക് ശേഷം ചര്‍ച്ച; കടുംപിടിത്തത്തില്‍ കേന്ദ്രസര്‍ക്കാര്‍; സഭ സ്തംഭിച്ചു
ദില്ലി: ദില്ലി കലാപത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തി വെച്ചു. ലോക്‌സഭ ഉച്ചക്ക് 12 വരെയും രാജ്യസഭ നാളെ രാവിലെ 11 വരെയുമാണ് നിര്‍ത്തി വെച്ചത്. ദില്ലി കലാപം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിഷയം ഹോളിക്ക് ശേഷം മാത്രമെ ചര്‍ച്ച ചെയ്യൂവെന്ന കടുംപിടിത്തത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ മാര്‍ച്ച് 11 നും രാജ്യസഭയില്‍ മാര്‍ച്ച് 12 നും ദില്ലി കലാപം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. പിന്നാലെയുണ്ടായ പ്രതിപക്ഷ ബഹളത്തോടെയാണ് സഭ ഇന്ന് സ്തംഭിച്ചത്.
രാവിലെ ഇടത് എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. അമിത് ഷാ രാജി വെക്കണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്ലാക്കാര്‍ഡുകള്‍ കയ്യില്‍ പിടിച്ചായിരുന്നു ഇടത് എംപിമാർ പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും പാര്‍ലമെന്റില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച് സഭ ഇന്നലെ ഉച്ചക്ക് ശേഷം വീണ്ടും ചേര്‍ന്നപ്പോഴാണ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള വിഷയം ഹോളിക്ക് ശേഷം ചര്‍ച്ച ചെയ്യുമെന്ന് പറയുന്നത്. രാജ്യം സൗഹാര്‍ദത്തോടെ ഹോളി ആഘോഷിക്കട്ടെ, അത് കഴിഞ്ഞ് വിഷയം ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സ്പീക്കറുടെ ചേംബറിലേക്ക് നീങ്ങുകയും ചെയ്തു. ഇത് ഭരണ പക്ഷ എംപിമാര്‍ തടയാന്‍ ശ്രമിച്ചതോടെ സംഭവം കൈയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.