അതിശൈത്യത്തില്‍ വിറങ്ങലിച്ച് ദില്ലി, മൂടൽമഞ്ഞിൽ കാറപകടത്തിൽ 6 മരണം, താറുമാറായി ഗതാഗതം!
ദില്ലി: അതിശൈത്യത്തില്‍ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. ദില്ലിയില്‍ 2.2 ഡിഗ്രി സെല്‍ഷ്യസ് ആണ് തിങ്കളാഴ്ചത്തെ കുറഞ്ഞ താപനില. 13 ഡിഗ്രി സെല്‍ഷ്യസ് ആണ് കൂടിയ താപനില. കനത്ത മുടല്‍മഞ്ഞ് മൂലമുണ്ടായ വാഹനാപകടത്തില്‍ ദില്ലിയില്‍ ആറ് പേര്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ മൂടല്‍ മഞ്ഞില്‍പ്പെട്ട് കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഉത്തര്‍ പ്രദേശില്‍ സംഭാലില്‍ നി്ന്നുളളവരാണ് അപകടത്തില്‍പ്പെട്ടത്. 5 പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുളള മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. ചില വിമാനങ്ങളുടെ സമയക്രമവും മാറ്റിയിട്ടുണ്ട്.
ട്രെയിന്‍ ഗതാഗതവും താറുമാറായിരിക്കുന്നു. 30 തീവണ്ടികളാണ് ദില്ലിയില്‍ വൈകി ഓടിക്കൊണ്ടിരിക്കുന്നത്. മഞ്ഞ് മൂടി റോഡ് ഗതാഗതവും തടസ്സപ്പെട്ടു. മഞ്ഞും അന്തരീക്ഷത്തിലെ പൊടിയും കാരണം ആളുകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. വായു മലിനീകരണത്തിന്റെ തോതും അപകടസ്ഥിതി ഉയര്‍ത്തുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.
ദില്ലിയില്‍ ശീതക്കാറ്റ് വരുന്ന മൂന്ന് ദിവസം കൂടി ഉണ്ടായേക്കും. ദില്ലിയെ കൂടാതെ ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും കടുത്ത ശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഹരിയാനയിലും ലഖ്‌നൗവിലും ആഗ്രയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. മഞ്ഞ് മൂടി റോഡും കെട്ടിടങ്ങളും അടക്കം കാണാന്‍ പോലും ആകാത്ത സ്ഥിതിയാണുളളത്.