കൊവിഡിൽ സെഞ്ചുറിയും കടന്ന് ധാരാവി: മരിച്ചത് 10 പേർ, 24 മണിക്കൂറിൽ 15 പുതിയ കേസുകൾ
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 15 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 101ലെത്തിയിട്ടുണ്ട്. 10 പേർ രോഗം ബാധിച്ച് ചേരി പ്രദേശത്ത് മരിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 62 കാരിയാണ് ഏറ്റവുമൊടുവിൽ മരിച്ചത്. ഇതിന് പുറമേ മുസ്ലിം നഗർ, ഇന്ദിരാനഗർ മാത്തുംഗ ലേബർ ക്യാമ്പ് എന്നിവിടങ്ങളിലായി മൂന്ന് കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ നഗറിൽ രണ്ട് പേർക്കും ഡോ. ബലിഗ നഗർ, ലക്ഷ്മി ചൌൾ, ജനതാ സൊസൈറ്റി, സർവോദയ സൌസൈറ്റി എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
എട്ട് ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ അടുത്തടുത്തുള്ള പാർപ്പിടങ്ങളാണ് സോഷ്യൽ ഡിസ്റ്റൻസിംഗിന് വെല്ലുവിളിയുയർത്തുന്നത്. കേന്ദ്രസർക്കാർ പുറത്തിറക്കിയ പട്ടിക അനുസരിച്ച് കൊറോണ ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണ് ധാരാവി. ധാരാവിയിൽ വൈറസ് വ്യാപനം പരിശോധിക്കാനത്തിയ സംഘം രോഗം വ്യാപിക്കുന്ന ഒമ്പത് പ്രദേശങ്ങളാണ് കണ്ടെത്തിയത്. ഈ പ്രദേശത്ത് ബാരിക്കേഡുകൾള സ്ഥാപിച്ച പോലീസ് ഈ പ്രദേശത്തേക്കുള്ള ആൾസഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ വീടുകളിലുള്ളവരെ വീടിന് പുറത്തേക്ക് ഇറങ്ങാനും അനുവദിക്കുന്നില്ല.
240 ഹെക്ടറിലായി പരന്നുകിടക്കുന്ന ധാരാവിയിൽ 850,000 പേരാണ് താമസിക്കുന്നത്. ചതുരശ്ര കിലോമീറ്ററിൽ 66,000/ കിമീ ആണ് ഇവിടത്തെ ജനസാന്ദ്രത. മുംബൈയിലെ ഏറ്റവും തിങ്ങിയ പ്രദേശം കൂടിയാണ് ധാരാവി. സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ രോഗ ബാധിതനായ ഒരാളിൽ നിന്ന് 30 ദിവസത്തെ കാലയഴവിനുള്ളിൽ 406 പേരിലേക്ക് രോഗം വ്യാപിക്കുമെന്നാണ് ഐസിഎംആറിനെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.
എന്നാൽ 57,000 വരുന്ന വീടുകളിൽ ശരാശരി 10-12 പേർ താമസിക്കുന്ന സാഹചര്യത്തിൽ ധാരാവിയിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് ഫലപ്രദമായി നടപ്പിലാക്കാനാവില്ലെന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കുവെക്കുന്നത്. ശരാശരി ഒരു കുടുംബത്തിൽ നാലോ അഞ്ചോ പേർ താമസിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് സോഷ്യൽ ഡിസ്റ്റൻസിംഗും സ്വയം നിരീക്ഷണവും സാധ്യമാകൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2,073 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 1.2 കോടി ജനങ്ങൾ സമ്പൂർണ്ണ ലോക്ക്ഡൌണിലാണ്. കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വ്യാപകമായി വർധനവുണ്ടായതോടെയാണ് ലോക്ക്ഡൌൺ ഏപ്രിൽ 30 വരെ നീട്ടുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. ഇതിനിടെ സംസ്ഥാനത്ത് 27,000 കൊറോണ വൈറസ് പരിശോധനകൾ നടത്തിയെന്നാണ് ബിഎംസി വ്യക്തമാക്കിയത്. ഇന്ത്യയിൽ നടത്തിയ മൊത്തം പരിശോധനയുടെ 12.59 ശതമാനമാണിത്. 13,835 പേർക്ക് രോഗം സ്ഥിരീകരിച്ച ഇന്ത്യയിൽ 452 പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചത്. മുംബൈയിൽ 77 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 2120ലെത്തിയിട്ടുണ്ട്. 121 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്.