ലതാ മങ്കേഷ്‌കറിന്റെ മൃതശരീരത്തില്‍ തുപ്പിയോ? ഷാരൂഖ് ഖാന് എതിരെ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ
മുംബൈ: അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന് ഇന്നലെയാണ് രാജ്യം കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി നല്‍കിയത്. ബോളിവുഡില്‍ നിന്നുളള താരങ്ങള്‍ അടക്കം പ്രമുഖര്‍ ലതാദീക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അക്കൂട്ടത്തില്‍ നടന്‍ ഷാരൂഖ് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Recommended Video
ഷാരൂഖും അദ്ദേഹത്തിന്റെ മാനേജര്‍ പൂജയും ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തിന് പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് വൈറലാണ്. അതിന് പിന്നാലെ ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറിന്റെ മൃതശരീരത്തില്‍ തുപ്പി എന്നുളള പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
ആദ്യം പാടിയ പാട്ട് സിനിമയില്‍ നിന്നൊഴിവാക്കി; ലതാ മങ്കേഷ്കര്‍ ഇന്ത്യയുടെ വാനമ്പാടിയായത് ഇങ്ങനെയാണ്
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.30ന് ആയിരുന്നു ലത മങ്കേഷ്‌കറിന്റെ അന്തിമ സംസ്‌ക്കാരം. ലതാ മങ്കേഷ്‌കറിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയ ഷാരൂഖ് ഖാന്‍ ഭൗതിക ശരീരത്തിന് മുന്നില്‍ നിന്ന് ഇസ്ലാം മത വിശ്വാസ പ്രകാരമുളള പ്രാര്‍ത്ഥനയായ ദുവ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മാനേജരായ പൂജ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് വൈറലായത്. ഇതാണ് യഥാര്‍ത്ഥ ഇന്ത്യ എന്ന തരത്തിലുളള തലക്കെട്ടുകളോടെയാണ് സോഷ്യല്‍ മീഡിയ ഈ ചിത്രത്തെ ഏറ്റെടുത്തത്.
തൊട്ട് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തില്‍ തുപ്പി എന്നുളള വ്യാജ പ്രചാരണത്തിന് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ചത്. ഷാരൂഖ് ഖാന്‍ മൃതദേഹത്തിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതും ശേഷം മാസ്‌ക് താഴ്ത്തുകയും ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇത് ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തില്‍ തുപ്പിയതാണ് എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇതോടെ സംഘപരിവാര്‍ അനുകൂലികള്‍ ഷാരൂഖ് ഖാന് എതിരെ സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ഷാരൂഖ് തുപ്പിയത് അല്ലെന്നും ദുവായ്ക്ക് ശേഷം മാസ്‌ക് താഴ്ത്തി ഇസ്ലാം മത വിശ്വാസ പ്രകാരമുളള ആദരവ് പ്രകടിപ്പിക്കുകയാണ് ചെയ്തത് എന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഷാരൂഖിന് വലിയ പിന്തുണയും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകനായ സുജിത്ത് ചന്ദ്രന്റെ കുറിപ്പ് വായിക്കാം: '' എത്രമാത്രം മതാന്ധതയും അഴുക്കും തലച്ചോറിൽ പേറിയാലാകും ലതാജിയുടെ മൃതദേഹത്തിൽ ഷാരൂഖ് ഖാൻ തുപ്പിയെന്ന് ചിന്തിക്കാനാവുക! അതിലെത്ര മടങ്ങ് വിദ്വേഷവും വിവേകശൂന്യതയും ഉണ്ടെങ്കിലാകും അത് പറയാനും പ്രചരിപ്പിക്കാനും തോന്നുക. അജയ് യാദവെന്ന ഹരിയാന ബിജെപി നേതാവ് തുടങ്ങിവച്ച വിഷപ്രചാരണം ഏറ്റെടുക്കാൻ മലയാളം സാമൂഹിക മാധ്യമങ്ങളിൽ വരെ എത്ര പേർ… എന്തൊരു ചീഞ്ഞളിഞ്ഞ കാലമാണ്.
പ്രിയപ്പെട്ടവർക്ക് സ്വന്തം വിശ്വാസപ്രകാരം അന്ത്യയാത്രാമൊഴി പറയാനും പ്രാർത്ഥിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്കും വിഷപ്രയോഗം നടക്കുന്ന പുതിയ ഇന്ത്യ. His name is Khan and he is not a terrorist എന്ന് പറഞ്ഞുകൊണ്ടേയിരിക്കേണ്ട ഗതികേട് ! ചെംഗിസ്ഖാനെ വരെ ജിഹാദിയാക്കുമ്പോളാണ്.. ലതാ മങ്കേഷ്കറിന് ദുആ ചൊല്ലുന്ന ഷാരൂഖ് ഖാനാണ് ഇന്ത്യ, മൊല്ലാക്കയും ക്രിസ്മസ് പപ്പയും പൂജാരിയും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ ഷൂട്ടല്ല''.
സിപിഎമ്മിന്റെ രാജ്യസഭാ എംപിയായ ഡോ. വി ശിവദാസനും ഷാരൂഖ് ഖാന് എതിരെയുളള വ്യാജ പ്രചാരണത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. '' രാജ്യമൊന്നായി ഒരു മഹാസംഗീത പ്രതിഭയ്ക്ക് വിട ചൊല്ലുന്ന അവസരത്തിൽ, ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തോട് ഷാരുഖ്ഖാൻ അനാദരവ് കാട്ടിയെന്ന നികൃഷ്ടമായ വ്യാജ പ്രചാരണം ഏറ്റവും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. വർഗീയതയുടെ വിഷം ചീറ്റുന്ന വലത് പക്ഷ രാഷ്ട്രീയം വിതക്കുന്ന ദുരന്തം ഇത് വെളിവാക്കുന്നു'' എന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു.