പോയസ് ഗാര്‍ഡന്‍ അങ്കത്തട്ട്:ദിനകരനും ദീപയും നേർക്കുനേർ,പോയസ് ഗാര്‍ഡനിൽ കയറാന്‍ പറ്റില്ലെന്ന് ടിടിവി
പോയസ് ഗാർഡൻ തനിക്കുള്ളതാണെന്നാണ് ദീപയുടെ സഹോദരൻ ദീപകിന്‍റെ വാദം
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നത് തടഞ്ഞു. പോയസ് ഗാര്‍ഡനിൽ അവകാശവാദമുന്നയിച്ചെത്തിയ ദീപ പോയസ് ഗാര്‍ഡന് മുമ്പിൽ വാഹനം നിർത്തി അകത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ സുരക്ഷആ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഇതോടെ ദീപ പോയസ് ഗാര്‍ഡന് മുമ്പാകെ ധര്‍ണ്ണ നടത്തുകയും ചെയ്തു. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരനും സംഘവും ദീപയെ വിലക്കി രംഗത്തെത്തിയിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വേദ നിലയത്തിന് പുറത്ത് ഇത്തരമൊരു സംഭവമുണ്ടായതോടെ ജനക്കൂട്ടത്തെ തടയാന്‍ പോലീസിന് പാടുപെടേണ്ടിവന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന ശശികലയുടെ അനുയായികളും ജയലളിതയുടെ ബന്ധുക്കളും തമ്മില്‍ പോയസ് ഗാര്‍ഡനെച്ചൊല്ലി തര്‍ക്കവും നിലവിലുണ്ട്.
ജയലളിതയുടെ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സഹോദരന്‍ ദീപക് ക്ഷണിച്ച പ്രകാരമാണ് താന്‍ എത്തിയതെന്നാണ് ദീപ എത്തിയതെന്നാണ് ദീപ ജയകുമാറിന്‍റെ പക്ഷം. നേരത്തെ എത്തിയ ദീപക് വീടിനുള്ളിലുണ്ടെന്നും ദീപ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പോയസ് ഗാര്‍ഡനുള്ളിൽ ജീവനക്കാരും ഗുണ്ടകളും മാത്രമായിരുന്നു. ഇതോടെ ശശികല പക്ഷത്തോടൊപ്പം ചേർന്ന് തന്നെ ചതിക്കുകയായിരുന്നുവെന്ന് ദീപ ആരോപിക്കുകയും ചെയ്തു. ഇക്കാര്യം ദീപക് സ്ഥിരീകരിച്ചുവെന്ന് ദീപകിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
പോയസ് ഗാർഡൻ തനിക്കുള്ളതാണെന്നും ദീപക് പറയുന്നു. ജയലളിത തന്റെ ഏക ആന്‍റിയാണെന്നും പോയസ് ഗാര്‍ഡൻ തനിക്കുള്ളതാണെന്നും ദീപക് പറയുന്നു. പോയസ് ഗാര്‍ഡന്‍ വിട്ടുപോകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ടിടിവി ദിനകരന്‍റെയും സംഘത്തിന്‍റെ ആവശ്യം അംഗീകരിക്കാൻ തയ്യാറാവാതിരുന്ന ദീപ സഹോദരന്‍റെ ക്ഷണപ്രകാരമാണ് വന്നതെന്നും തനിയ്ക്കാണ് പോയസ് ഗാര്‍ഡനിൽ അവകാശമെന്നും വ്യക്തമാക്കി. രണ്ടര മണിക്കൂറോളം സമയം ദീപ പോയസ് ഗാര്‍ഡനിൽ ചെലവഴിക്കുകയും ചെയ്തു. സംഘർഷാവസ്ഥയെ തുടർന്ന് സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
24,000 ചതുരശ്ര അടിയുള്ള വേദനിലയം എന്ന പേരിൽ അറിയപ്പെടുന്ന പോയസ് ഗാര്‍ഡൻ ബംഗ്ലാവ് ആർക്കാണെന്ന കാര്യത്തിൽ വിൽപ്പത്രം എഴുതിയിട്ടില്ലെന്ന് 2016 ഡിസംബറിൽ ജയലളിതയുടെ മരണത്തോടെയാണ് വ്യക്തമാകുന്നത്. ഇതോടെ 90 കോടിവരുന്ന ബംഗ്ലാവിന് വേണ്ടി ശശികല പക്ഷത്തുനിന്നും ജയകുമാര്‍ പക്ഷത്തുനിന്നും നിന്നും ആവശ്യമുയരുന്നുണ്ട്. ദീപകാണ് ബംഗ്ലാവിനെക്കുറിച്ച് അവകാശവാദമുന്നയിക്കുന്നത്.